NEWS UPDATE

6/recent/ticker-posts

ഭര്‍ത്താക്കന്മാര്‍ ഗള്‍ഫില്‍; നാല് മക്കളെ ഉപേക്ഷിച്ച് നാടുവിട്ട യുവതികളും സുഹൃത്തുക്കളും അറസ്റ്റില്‍

പള്ളിക്കല്‍: ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞടക്കം നാല് മക്കളെ ഉപേക്ഷിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം നാടുവിട്ട യുവതികളെയും, ഇവരെ കടത്തിക്കൊണ്ടു പോയ യുവാക്കളേയും പള്ളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]


പള്ളിക്കല്‍ കെ.കെ.കോണം ഹീബ മന്‍സിലില്‍ ജീമ(29), ഇളമാട് ചെറുവക്കല്‍, വെള്ളാവൂര്‍ നാസിയ മന്‍സില്‍ നാസിയ(28), സുഹൃത്തുക്കളായ വര്‍ക്കല രഘുനാഥപുരം ബി.എസ്.മന്‍സിലില്‍ ഷാന്‍ഷൈന്‍(38), കരുനാഗപ്പള്ളി, തൊടിയൂര്‍, മുഴങ്ങോട് മീനത്തോട്ടത്തില്‍വീട്ടില്‍ റിയാസ്(34) എന്നിവരാണ് അറസ്റ്റിലായത്. 26-ന് രാത്രി 9.30-ന് അടുത്ത ബന്ധുക്കളായ സ്ത്രീകള്‍ ഇരുവരും ചേര്‍ന്ന് കുട്ടികളെ ഉപേക്ഷിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം പോവുകയായിരുന്നു.

ജീമ, ഒന്നര, നാല്, പന്ത്രണ്ട് വയസ്സുകളുള്ള മൂന്ന് പെണ്‍മക്കളെ ഉപേക്ഷിച്ചും, നാസിയ അഞ്ച് വയസ്സുള്ള ആണ്‍കുട്ടിയെ ഉപേക്ഷിച്ചുമാണ് പോയത്. ഇരുവരുടെയും ഭര്‍ത്താക്കന്മാര്‍ ഗള്‍ഫിലാണ്.

ഷൈന്‍ ഇത്തരത്തില്‍ ഭര്‍ത്താവും കുട്ടികളുമുള്ള അഞ്ച് സ്ത്രീകളെ കൂട്ടിക്കൊണ്ട് പോയിട്ടുണ്ട്. ഇയാളുടെ പേരില്‍ എഴുകോണ്‍, ഏനാത്ത് പോലീസ് സ്റ്റേഷനുകളിലും, റിയാസിന് കരുനാഗപ്പള്ളി, ചവറ, ശാസ്താംകോട്ട, ശൂരനാട്, പോത്തന്‍കോട് പോലീസ് സ്റ്റേഷനുകളിലും നിരവധി കേസുകള്‍ നിലവിലുണ്ട്.

പോത്തന്‍കോട്ട് അച്ഛനെയും മകളെയും റോഡില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച കേസിലെ മൂന്ന് പ്രതികളെ സംരക്ഷിച്ചു നിര്‍ത്തിയിരുന്നതും റിയാസാണ്.

കുട്ടികളെ ഉപേക്ഷിച്ചിറങ്ങിയ സ്ത്രീകള്‍ അയല്‍വാസികളില്‍ നിന്ന് 50,000 രൂപ കടം വാങ്ങിയിരുന്നു. ഈ തുകയുമായി നാലുപേരും ചേര്‍ന്ന് ബെംഗളൂരു, മൈസൂര്‍, ഊട്ടി, കോയമ്പത്തൂര്‍, തെന്മല, കുറ്റാലം എന്നിവിടങ്ങളില്‍ കറങ്ങിയിരുന്നു. 

ഉപേക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികളുടെ മനോനിലയും, ആരോഗ്യവും നഷ്ടപ്പെട്ടിരുന്നു. പരാതിയെ തുടര്‍ന്ന് വിശദമായ അന്വേഷണത്തിനൊടുവില്‍ പോലീസ് സംഘം തെന്മലയിലെ ഒരു റിസോര്‍ട്ടില്‍ നിന്നാണ് പ്രതികളെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. സ്ത്രീകളെ കാട്ടിക്കൊടുക്കുന്നതിനായി ബന്ധുക്കളോട് ഷൈനും റിയാസും ചേര്‍ന്ന് രണ്ടു ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായും, പണ സമ്പാദനം ലക്ഷ്യമാക്കി സ്ത്രീകളെ വശീകരിച്ച് കടത്തിക്കൊണ്ടു പോയി ലൈംഗിക ചൂഷണം നടത്തുകയും, ബന്ധുക്കളില്‍ നിന്ന് പണം ആവശ്യപ്പെടുന്നതുമായ ക്രിമിനല്‍ സ്വഭാവക്കാരാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments