NEWS UPDATE

6/recent/ticker-posts

'സി.ഐ. മോശം പെണ്‍കുട്ടിയെന്ന് വിളിച്ചു, പീഡനവിവരം നാട്ടുകാരോട് പറഞ്ഞു' പോക്‌സോ കേസ് ഇരയുടെ കുറിപ്പ്

കോഴിക്കോട്: തേഞ്ഞിപ്പലത്ത് കഴിഞ്ഞദിവസം ജീവനൊടുക്കിയ പോക്‌സോ കേസ് ഇരയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. പെണ്‍കുട്ടി നേരത്തെ ജീവനൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പോക്‌സോ കേസ് അന്വേഷിച്ച ഫറോക്ക് പോലീസ് സ്‌റ്റേഷനിലെ സി.ഐ.ക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്.[www.malabarflash.com]

സി.ഐ. തന്നെ മോശം പെണ്‍കുട്ടിയെന്ന് വിളിച്ച് അപമാനിച്ചു, പീഡനവിവരം നാട്ടുകാരോടെല്ലാം പറഞ്ഞു, പ്രതിശ്രുത വരനെ ഭീഷണിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. തന്റെ നിലവിലെ മാനസികാവസ്ഥയ്ക്ക് കാരണം സി.ഐ.യാണെന്നും കുറിപ്പിലുണ്ട്. 

വിവാഹാലോചന നടക്കുന്ന സമയത്ത് പെണ്ണുകാണലിനെത്തിയ യുവാവിനോടാണ് ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ചവിവരം പെണ്‍കുട്ടി തുറന്നുപറയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും ബന്ധുക്കളടക്കം ആറുപേര്‍ക്കെതിരേ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. എന്നാല്‍ പ്രതിശ്രുത വരനെ സി.ഐ. പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നും താന്‍ മോശം പെണ്‍കുട്ടിയാണെന്നും വിവാഹം കഴിക്കേണ്ടെന്നും പറഞ്ഞതായാണ് പെണ്‍കുട്ടിയുടെ കുറിപ്പിലുള്ളത്. 

കേസിന്റെ തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ അവിടെയുണ്ടായിരുന്ന നാട്ടുകാരോടെല്ലാം പീഡനവിവരം പറഞ്ഞ് അപമാനിച്ചു. പുറത്തിറങ്ങാന്‍ പോലും വയ്യാത്ത അവസ്ഥയാണ്. തന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയ്ക്ക് കാരണം കേസിലെ പ്രതികളും കേസ് അന്വേഷിച്ച സി.ഐ.യാണെന്നും കുറിപ്പില്‍ ആരോപിക്കുന്നു. 

അതേസമയം, പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് നല്‍കണമെന്ന് നിരന്തരം പോലീസിനോട് ആവശ്യപ്പെട്ടിട്ടും പോലീസ് അതിന് തയ്യാറായില്ലെന്ന് ഇരയുടെ മാതാവും ആരോപിച്ചു. 'ഇപ്പോള്‍ പുറത്തുവന്ന കുറിപ്പ് നേരത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോള്‍ എഴുതിയതാണ്. അതിനുശേഷം കൗണ്‍സിലിങ് നല്‍കാന്‍ പോലീസിനോട് പലതവണ പറഞ്ഞിരുന്നു. എന്നാല്‍ ഒരിടത്തും കൊണ്ടുപോയില്ല. ഞങ്ങളോട് കൗണ്‍സിലിങ്ങിന് കൊണ്ടുപോകാനാണ് പോലീസ് പറഞ്ഞത്. 

എനിക്ക് ആരുമില്ല. പോലീസ് അന്ന് നല്ലരീതിയില്‍ ഇടപെട്ടിരുന്നെങ്കില്‍ മകള്‍ ഇത്തരം മാനസികാവസ്ഥയിലേക്ക് പോകില്ലായിരുന്നു. കേസ് അന്വേഷിക്കാനെല്ലാം പോലീസ് വേഷത്തിലാണ് അവര്‍ വന്നത്. എല്ലായിടത്തും ഞങ്ങളെ നാറ്റിച്ചു'- മാതാവ് വെളിപ്പെടുത്തി. 

കഴിഞ്ഞദിവസം മകള്‍ ജീവനൊടുക്കാനുള്ള കാരണം പ്രതിശ്രുത വരനുമായുള്ള പ്രശ്‌നങ്ങളാണെന്നാണ് കരുതുന്നതെന്നും മാതാവ് പറഞ്ഞു. 'ഇതില്‍ ആത്മഹത്യാക്കുറിപ്പ് എഴുതിയോ എന്ന് അറിയില്ല. പലതും പുസ്തകങ്ങളിലെല്ലാം കുറിച്ചിട്ടിരുന്നു. പ്രതിശ്രുത വരനും മകളും തമ്മില്‍ ഫോണിലൂടെ നിരന്തരം വഴക്കിട്ടിരുന്നു. പിന്നെ അവര്‍ എല്ലാം ഒത്തുതീര്‍പ്പാക്കി ശരിയാകും. അവന്‍ ഒരു പത്തുമിനിറ്റ് നല്ലതുപോലെ സംസാരിച്ചാല്‍ മകള്‍ ഇത് ചെയ്യില്ലായിരുന്നു'- മാതാവ് പറഞ്ഞു. 

പോക്‌സോ കേസിലെ ഇരയെ പോലീസ് അപമാനിച്ചതെല്ലാം മാതാവ് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നതായി പൊതുപ്രവര്‍ത്തകനായ നൗഷാദ് തെക്കയിലും പ്രതികരിച്ചു. എന്നിട്ടും പോലീസോ ബന്ധപ്പെട്ട ഏജന്‍സികളോ പെണ്‍കുട്ടിക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു. ' പോലീസിന്റെ അപമാനവും അനാസ്ഥയുമെല്ലാം നേരത്തെ തന്നെ മാതാവ് വെളിപ്പെടുത്തിയിരുന്നു.  തുടര്‍ന്ന് ബാലാവകാശ കമ്മീഷനടക്കം ഇടപെട്ടു. വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയെന്നാണ് അന്ന് അവര്‍ പറഞ്ഞത്. എന്നാല്‍ പിന്നീടും പോലീസും ഈ കമ്മീഷനും ഒന്നും ചെയ്തില്ല. അലംഭാവം കാണിച്ചു. അത് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്'- നൗഷാദ് പറഞ്ഞു. 

Post a Comment

0 Comments