തിരുവനന്തപുരം: സർവ്വീസിൽ തിരിച്ചെത്തിയെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് നിയമനം നൽകി സർക്കാർ. കായികം, യുവജനക്ഷേമം എന്നീ വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായാണ് ശിവശങ്കറിന് നിയമനം നൽകിയത്.[www.malabarflash.com]
ഒന്നരവർഷത്തെ സസ്പെൻഷന് ശേഷം ഇന്നാണ് ശിവശങ്കർ സർവ്വീസിൽ തിരികെ പ്രവേശിച്ചത്. സെക്രട്ടറിയേറ്റിലെത്തി ചീഫ് സെക്രട്ടറിയെ കണ്ട ശിവശങ്കറിന് ഉച്ചയോടെയാണ് പുതിയ നിയമനം നൽകി ഉത്തരവിറങ്ങിയത്. ശിവശങ്കറിൻ്റെ സസ്പെൻഷൻ കഴിഞ്ഞ ദിവസം സർക്കാർ പിൻവലിച്ച സാഹചര്യത്തിലാണ് സർവ്വീസിലേക്കുള്ള മടക്കം. സർക്കാരിൽ വി.അബ്ദുറഹ്മാനാണ് കായികം,യുവജനക്ഷേമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്നത്.
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെ 2020 ജുലൈയിലായിരുന്നു ശിവശങ്കറിനെ സർക്കാർ സസ്പെൻഡ് ചെയ്തത്. വൈകാതെ കസ്റ്റംസ് അറസ്റ്റ് ചെയ്ത ശിവശങ്കർ 98 ദിവസം ജയിലിലും കിടന്നു. സസ്പെൻഷൻ കാലാവധി ഒരു വർഷം പിന്നിട്ടതോടെയാണ് ശിക്ഷാ നടപടി പിൻവലിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാർശ ചെയ്തത്. ഈ ശുപാർശ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. പുതിയ കേസുകൾ ഇല്ലാത്തതും സർവ്വീസിൽ തിരിച്ചെത്തുന്നത് നിലവിലെ കേസ് അന്വേഷണത്തെ ബാധിക്കില്ലെന്നുമാണ് സമിതി ശുപാർശ ചെയ്തത്.
0 Comments