തിരുവനന്തപുരം: നിലവിലെ കോവിഡ് സാഹചര്യത്തില്‍ ജനുവരി 23, 30 (ഞായറാഴ്ച) തീയതികളില്‍ സംസ്ഥാനത്ത് അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.[www.malabarflash.com]
സര്‍ക്കാര്‍ / സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രണ്ടു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാര്‍, ക്യാന്‍സര്‍ രോഗികള്‍, തീവ്ര രോഗബാധിതര്‍ എന്നിവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാന്‍ അനുവദിക്കുന്നതാണ്. ഇവര്‍ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
നേരത്തെ പ്രഖ്യാപിച്ചതിനുസരിച്ച് ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ളവര്‍ക്ക് വെള്ളിയാഴ്ച മുതല്‍ ഓണ്‍ലൈണ്‍ ക്ലാസുകള്‍ ആരംഭിക്കും. സി കാറ്റഗറിയില്‍ വരുന്ന ജില്ലകളില്‍ മാത്രം ബിരുദം ( ഒന്നും രണ്ടും വര്‍ഷം ) ബിരുദാനന്തര ബിരുദം ( ആദ്യ വര്‍ഷം) ക്ലാസുകളും പ്ലസ് വണ്‍ ക്ലാസുകളും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറും. നിലവില്‍ ഈ കാറ്റഗറിയില്‍ ഒരു ജില്ലയും ഉള്‍പ്പെട്ടിട്ടില്ല.
വ്യാപാരസ്ഥാപനങ്ങള്‍, മാളുകള്‍, ബീച്ചുകള്‍, തീം പാര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടാവുന്നില്ലെന്നും കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. ഇവിടങ്ങളില്‍ നിശ്ചിത മീറ്ററിനകത്ത് സാനിറ്റൈസര്‍ ലഭ്യമാക്കണം.
ആശുപത്രികളില്‍ അഡ്മിറ്റ് ആകുന്നവരുടെ എണ്ണം കണക്കാക്കി ജില്ലാടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരോഗ്യവകുപ്പ് ജില്ലാ ദുരന്തനിവാരണ അതോറിറ്റികള്‍ക്ക് എല്ലാ വ്യാഴാഴ്ചകളിലും നല്‍കേണ്ടതാണ്. ഇതിനെ അടിസ്ഥാനപ്പെടുത്തി ദുരന്തനിവാരണ അതോറിറ്റി ജില്ലകളെ മൂന്നായി തിരിക്കും. എല്ലാ വെള്ളിയാഴ്ചകളിലും ദുരന്തനിവാരണ അതോറിറ്റി ഇത് പ്രഖ്യാപിക്കും.
മൂന്നായി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ ഇങ്ങനെ
കാറ്റഗറി 1 (A)
a) ആശുപതിയില്‍ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ബേസ് ലൈന്‍ തീയ്യതിയില്‍ നിന്ന് (ജനുവരി 1) ഇരട്ടിയാവുകയാണെങ്കില്‍, ഐ സി യു വില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് 50 ശതമാനത്തില്‍ കൂടുതലാവുകയാണെങ്കില്‍ അവ കാറ്റഗറി 1 ല്‍ ഉള്‍പ്പെടും
b) നിലവില്‍ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് കാറ്റഗറി 1 ല്‍ ഉള്ളത്.
c) ജില്ലയില്‍ എല്ലാ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാവുന്നതാണ്.
കാറ്റഗറി 2 (B)
a) ജില്ലയില്‍ ആശുപതിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളില്‍ 10 ശതമാനത്തില്‍ കൂടുതല്‍ കോവിഡ് രോഗികള്‍ ആകുന്നുവെങ്കില്‍, ഐ സി യു വില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് ബേസ് ലൈന്‍ തീയതിയില്‍ നിന്ന് (ജനുവരി 1) ഇരട്ടിയാവുകയാണെങ്കില്‍ അവ കാറ്റഗറി 2 ല്‍ ഉള്‍പ്പെടും.
a) നിലവില്‍ തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളാണ് കാറ്റഗറി 2ല്‍ ഉള്ളത്.
b) ഇത്തരം ജില്ലകളില്‍ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികള്‍ ഒന്നും തന്നെ അനുവദിക്കില്ല.
c) മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തേണ്ടതാണ്.
d) വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.
കാറ്റഗറി 3 (C)
a) ജില്ലയില്‍ ആശുപതിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കോവിഡ് രോഗികള്‍ ആകുന്നുവെങ്കില്‍, അവ കാറ്റഗറി 3 ല്‍ ഉള്‍പ്പെടും.
b) നിലവില്‍ ഒരു ജില്ലയും ഈ കാറ്റഗറിയില്‍ ഇല്ല.
c) ഇത്തരം ജില്ലകളില്‍ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക പൊതു പരിപാടികള്‍ ഒന്നും തന്നെ അനുവദിക്കില്ല.
d) മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തേണ്ടതാണ്.
e) വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.
f) സിനിമ തീയേറ്ററുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല.
g) ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ) ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബയോ ബബിള്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇത് ബാധകമല്ല.
പുതിയ വകഭേദമായ ഒമിക്രോണ്‍ അതി വേഗതയിലാണ് വ്യാപിക്കുന്നതെന്നതിനാല്‍ സംസ്ഥാനത്താകെ നല്ല ജാഗ്രത ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗബാധിതര്‍ കൂടുതലും വീടുകളിലാണുള്ളത്. അതിനാല്‍ ടെലിമെഡിസിന്‍ വ്യാപകമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇതില്‍ പ്രധാന പങ്കു വഹിക്കാനാകും. വീടുകളില്‍ കഴിയുന്നവര്‍ക്ക് ഗൃഹ പരിചരണം ഉറപ്പുവരുത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. വാര്‍ഡ്തല സമിതികള്‍ വീടുകള്‍ കേന്ദ്രീകരിച്ച് രോഗികളുടെ സൗകര്യങ്ങള്‍ ഉറപ്പാക്കണം.
മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നതിന് കൃത്യമായ മാനദണ്ഡം നിശ്ചയിക്കണം. റഫര്‍ ചെയ്യുന്ന ഗുരുതര രോഗാവസ്ഥയിലുള്ളവരെ മാത്രം പ്രവേശിപ്പിച്ചാല്‍ മതിയാകും. അവിടെ ഗുരുതര അവസ്ഥയില്‍ എത്തുന്നവരെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ കൂടി പരിശോധിക്കുന്ന നില ഉണ്ടാകണം.
നേരത്തെ കോവിഡ് ബ്രിഗേഡില്‍ സേവനമനുഷ്ഠിച്ചവരെ ആവശ്യാനുസരണം നിയമിക്കാന്‍ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.
സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പു വരുത്തണം. അവിടെ രോഗികളെ പ്രവേശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. 108 ആംബുലന്‍സുകളുടെ ഉപയോഗം പരമാവധി ഉറപ്പു വരുത്തണം.
പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍പെട്ടവര്‍ക്ക് നല്‍കുന്ന ഏഴു ദിവസത്തെ സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ് അനുവദിക്കേണ്ടതില്ല എന്ന് യോഗം തീരുമാനിച്ചു.
സ്‌പെഷല്‍ സ്‌കൂളുകള്‍ അടച്ചിടേണ്ടതില്ല. അവിടെ ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ മാത്രം അടക്കും. കോവിഡിതര രോഗികളുടെ കാര്യത്തില്‍ കൃത്യമായ ക്രമീകരണം ഉണ്ടാക്കണം. സെക്രട്ടറിയേറ്റില്‍ കോവിഡ് വാര്‍ റും പ്രവര്‍ത്തിക്കും.
ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ അധ്യാപകര്‍ സ്‌കൂളില്‍ തന്നെ ഉണ്ടാകണം. അധ്യയനവര്‍ഷത്തിന്റെ അവസാനഘട്ടമായതിനാല്‍ ഇത് പ്രധാനമാണ്.
ജില്ലകളുടെ ആവശ്യമനുസരിച്ച് കരുതല്‍ വാസകേന്ദ്രങ്ങള്‍ ആരംഭിക്കാവുന്നതാണ്. മരുന്നുകള്‍ക്കും ടെസ്റ്റിംഗ് കിറ്റുകള്‍ക്കും ദൗര്‍ലഭ്യം ഉണ്ടാവരുത് .
ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന സ്ഥലങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റ്മാരെ നിയോഗിക്കാം. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ അകലം പാലിച്ച് നടത്താം.
ഇരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ രോഗം പകരാതിരിക്കാന്‍ കോവിഡ് മാനദണ്ഡമനുസരിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തണം. എന്നാല്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന് തടസ്സം നില്‍ക്കേണ്ടതില്ല.
ജില്ലകളില്‍ അതത് മേഖലകളുടെ സവിശേഷ സാഹചര്യങ്ങള്‍ക്കനുസൃതമായി നിയന്ത്രണങ്ങള്‍ വരുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് അധികാരം നല്‍കി. ചീഫ് സെക്രട്ടറിയുമായി ആലോചിച്ച് കലക്ടര്‍മാര്‍ക്ക് ഇക്കാര്യം തീരുമാനിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.
ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഫണ്ടില്‍നിന്ന് 22 കോടി രൂപ ജില്ലകള്‍ക്ക് അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
0 Comments