മുക്കം: കരൾ പകുത്ത് നല്കിയ പിതാവിന്റെയും കുടുംബങ്ങളുടേയും നാട്ടുകാരുടേയും പ്രാർഥനകളും പ്രയത്നങ്ങളും വിഫലമായി, കുഞ്ഞു ഫാത്തിമ മരണത്തിന് കീഴടങ്ങി. ആനയാംകുന്ന് ഹൈസ്കൂൾ അധ്യാപകനും കമ്യൂണിറ്റി പോലീസ് ഓഫിസറുമായ ഇസ്ഹാഖ് കാരശ്ശേരിയുടേയും, നസ് ലയുടേയും മകളാണ് ഒമ്പത് മാസം പ്രായമുള്ള ഫാത്തിമ.[www.malabarflash.com]
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയയായി ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് മരിച്ചത്.
ജനുവരി 10നാണ് ഫാത്തിമയുടെ കരൾ മാറ്റിവെച്ചത്. പിതാവാണ് കരൾ നല്കിയത്. കോഴിക്കോട് റൂറലിലെ എസ്.പി.സി കേഡറ്റുകളും അധ്യാപക സംഘടനകളും ആനയാംകുന്ന് സ്കൂളിൽനിന്നും ലഭിച്ച സഹായങ്ങളും ഉൾപ്പെടെ ഫാത്തിമയുടെ ജീവൻ രക്ഷിക്കാൻ ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സക്കുമായി മുപ്പത് ലക്ഷത്തോളം രൂപ കുടുംബം ചെലവഴിച്ചു. ശസ്ത്രക്രിയക്ക് ശേഷം മകൾ ആരോഗ്യത്തോടെ തിരികെ വരുമെന്നായിരുന്നു രക്ഷിതാക്കളുടെ പ്രതീക്ഷ.
എന്നാൽ ഇതെല്ലാം തകിടംമറിച്ച് ഫാത്തിമ യാത്രയായി. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കാരശ്ശേരി പള്ളി ഖബർസ്ഥാനിൽ വലിയുപ്പയുടെ ഖബറിന് സമീപം ഫാത്തിമയെ ഖബറടക്കി.
0 Comments