NEWS UPDATE

6/recent/ticker-posts

അരമനപ്പടി പാലം ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി നിര്‍മ്മിക്കാന്‍ തീരുമാനം; ബാവിക്കരയില്‍ പ്രതിഷേധം

ബോവിക്കാനം: ബാവിക്കര അരമനപ്പടയില്‍ ഭരണാനുമതി ലഭിച്ച പാലത്തെ ചൊല്ലി വന്‍ വിവാദം. പള്ളിയും ക്ഷേത്രങ്ങളും സ്‌കൂളുമടക്കമുള്ള കേന്ദ്രങ്ങളിലേക്ക് ഒരുതരത്തിലും ബന്ധിപ്പിക്കാത്ത രീതിയില്‍ പാലം കടന്നുപോകുന്നത് ജനവാസമില്ലാത്ത കേന്ദ്രത്തിലേക്കാണ് എന്നതിനെചൊല്ലിയാണ് വിവാദം.[www.malabarflash.com]


ദൂരെ ദിക്കുകളില്‍ നിന്ന് പോലും നിരവധി വിശ്വാസികളെത്തുന്ന പുരാതനമായ ബാവിക്കര പള്ളി, പ്രശസ്തമായ മഖാം സ്കൂൾ തുടങ്ങിയ ദിക്കുകള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ പാലം നിര്‍മ്മിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ഇതിനുവേണ്ടി മാറിമാറി വരുന്ന സര്‍ക്കാറിനും എം.എല്‍.എമാര്‍ക്കും നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിരുന്നു. 

ബേഡഡുക്ക കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് ബാവിക്കര മഖാമിലേക്ക് നിരവധി വിശ്വാസികള്‍ എത്തുന്നു. ഇപ്പോള്‍ തെക്കില്‍ പാലം കടന്നു ബോവിക്കാനം വഴി വരുന്നവര്‍ക്ക് ബാവിക്കരയില്‍ പാലം വന്നാല്‍ കീലോമീറ്ററുകള്‍ ലാഭിക്കും. സ്‌കൂളിലേക്ക് കൂടുതല്‍ കുട്ടികളെ എത്തിക്കാന്‍ കഴിയും. കാഞ്ഞങ്ങാടുനിന്ന് ഇരിയണ്ണി ബന്തടുക്ക ഭാഗങ്ങളിലേക്ക് ഏറ്റവും അടുത്ത വഴിയായവും. നിവേദനങ്ങള്‍ നല്‍കി കാത്തിരിക്കുന്നതിനിടയിലാണ് പാലത്തിന്റെ റോഡുപോകുന്നത് പടന്നടുക്കം ഭാഗത്തേക്കാണെന്ന വിവരമെത്തുന്നത്. നിരവധി വീടുകളും പള്ളികളുമുള്ള നുസ്രത്ത് നഗറിനും ഇത് ഉപകാരപ്രദമാകും.

പുതിയ പാലത്തിന്റെ റോഡ് ബാവിക്കരയില്‍ നിന്ന് രണ്ടു കുന്നുകള്‍ക്ക് അപ്പുറത്താണ്. ഒരു തരത്തിലും ബാവിക്കര നാടിന് പ്രയോജനമില്ലത്തതാണ്. മാത്രവുമല്ല ഇപ്പോള്‍ റോഡ് പോകുന്ന പന്നടുക്കത്തിന് ഒരു കിലോമീറ്റര്‍ താഴെ ആലൂര്‍ ഡാമിന് സമീപത്തായി മറ്റൊരു പാലം കൂടി വരുന്നുണ്ട്. രണ്ട് പാലത്തിന്റെ റോഡുകളും ഒരേ ദിക്കിലേക്ക് സംഗമിക്കുമ്പോള്‍ ബാവിക്കര നാട് തീര്‍ത്തും അവഗണിക്കപ്പെടുന്ന അവസ്ഥയാണ്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിന് നേതൃത്വം നല്‍കാനാണ് ആക്ഷന്‍ കമ്മിറ്റി ആലോചിക്കുന്നതെന്ന് ചെയര്‍മാന്‍ അബ്ദുല്ല ബാവിക്കര, കണ്‍വീനര്‍ കലാം പള്ളിക്കാല്‍ അറിയിച്ചു. ഇതിന്റെ മുന്നോടിയായി ജനുവരി 20ന് ബാവിക്കരയില്‍ ബഹുജന പ്രതിഷേധയോഗം വിളിച്ചിട്ടുണ്ട്.

പാലത്തിന്റെ റോഡ് എവിടത്തേക്ക് പോയാലും അരമനപ്പടിക്കാര്‍ക്ക് ഒരു നഷ്ടവുമില്ല. മാത്രവുമല്ല അത് ബാവിക്കര വഴിയാണ് പോകുന്നതെങ്കില്‍ കുറെകൂടി എളുപ്പമാകും. അരമനപ്പടിയില്‍ പണിയുന്ന പാലം കുറച്ചുകൂടി മുകളിലേക്ക് കൊണ്ടുവന്നാല്‍ സര്‍ക്കാറിന് വന്‍ സാമ്പത്തികലാഭമുണ്ടാകും. അരമനപ്പടിയില്‍ നിര്‍മ്മിക്കുമ്പോള്‍ കുറെ പാവങ്ങളുടെ സ്ഥലം നഷ്ടമാകുന്നു. പുതിയ റോഡിനുവേണ്ടി കോടികള്‍ ചിലവഴിക്കേണ്ടിവരും, കുറെ കുന്നുകള്‍ ഇടിച്ചുനിരത്തേണ്ടിവരും. അത് ബാവിക്കരയിലാകുമ്പോള്‍ നേരിട്ട് റോഡിലേക്ക് പ്രവേശിക്കുകയാണ്. ആ റോഡിനെ നവീകരിച്ചാല്‍ മതിയാവും.

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ബാവിക്കരയുടെ ഭൂപ്രകൃതി പഠിക്കാതെയാണ് പാലത്തിന് അനുമതി നല്‍കിയതെന്നും സ്ഥലം സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തില്ലായിരുന്നുവെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു.

Post a Comment

0 Comments