NEWS UPDATE

6/recent/ticker-posts

കണ്ണൂര്‍ വി.സി. പുനർനിയമനം ഹൈക്കോടതി ശരിവെച്ചു; സർക്കാരിന് ആശ്വാസം

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ഹൈക്കോടതി ശരിവെച്ചു. ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കിയത് ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് വിധി. വിവിധ സര്‍വകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ചാന്‍സലറായ ഗവര്‍ണറും തമ്മില്‍ ഉടലെടുത്ത രൂക്ഷമായ അഭിപ്രായഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് സർക്കാരിന് ആശ്വാസകരമായ വിധിയുണ്ടായിരിക്കുന്നത്.[www.malabarflash.com]


വിസിയെ നീക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം ഡോ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. പ്രായപരിധി അടക്കമുള്ള വിഷയങ്ങള്‍ നിലനില്‍ക്കുന്നതല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി കോടതി തള്ളിയത്.

ഈ മാസം രണ്ടാം തീയതി നടന്ന വാദത്തിനു ശേഷമാണ് കേസില്‍ വിധിപറയാന്‍ ബുധനാഴ്ചത്തേക്ക് കോടതി മാറ്റിയത്. ഗവര്‍ണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ വാദത്തിന് അവസരം നല്‍കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം ജസ്റ്റിസ് അമിത് റാവല്‍ കഴിഞ്ഞ ദിവസം തളളിയിരുന്നു. ഗവര്‍ണര്‍ കൂടി അറിഞ്ഞ് നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയല്ലേ പുനര്‍ നിയമനം നല്‍കിയതെന്ന സംശയവും കോടതി പ്രകടിപ്പിച്ചിരുന്നു.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിട്ടിരുന്നു. കാലാവധി അവസാനിച്ചതിനു തൊട്ടടുത്ത ദിവസമായിരുന്നു നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. നാല് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ വിസിക്ക് അതേ പദവിയില്‍ ഗവര്‍ണര്‍ നാല് വര്‍ഷത്തേക്കു കൂടി പുനര്‍നിയമനം നല്‍കുന്നതു സംസ്ഥാനത്ത് ആദ്യമായിരുന്നു. പുതിയ വി.സിയെ തിരഞ്ഞെടുക്കാനായി രൂപീകരിച്ച കമ്മിറ്റിയും ഇതിനു പിന്നാലെ പിരിച്ചുവിട്ടിരുന്നു.

പിന്നീടാണ് രാഷ്ട്രീയ സമ്മർദം മൂലമാണ് ഉത്തരവില്‍ ഒപ്പിട്ടതെന്ന് ഗവർണർ തുറന്നടിച്ചത്. തുടർന്ന്, വിസി നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്നും സമ്മർദങ്ങള്‍ക്ക് വിധേയനായി ചാന്‍‌സിലർ സ്ഥാനത്ത് തുടരാനാവില്ലെന്നും കാട്ടി ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. പിന്നാലെ ഇക്കാര്യം നിഷേധിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തി.

ഡോ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ വി.സി.യായി വീണ്ടും നിയമിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി എഴുതിയ കത്ത് പുറത്തായതോടെ നിയമനത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന വാദം പൊളിഞ്ഞിരുന്നു. സര്‍ക്കാരിന്റെ സമ്മര്‍ദം മൂലമാണ് വിസി നിയമനത്തില്‍ അനുകൂല നിലപാടെടുത്തതെന്ന ഗവര്‍ണറുടെ വാദത്തെ സാധൂകരിക്കുന്നതാണ് മന്ത്രിയുടെ കത്ത്. നിയമനത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് ഗവര്‍ണര്‍ പറയുമ്പോള്‍ അതിന് കാരണമായത് സര്‍ക്കാരാണെന്ന വാദമാണ് അദ്ദേഹം ഉന്നയിക്കുന്നത്.

ഗോപിനാഥ് രവീന്ദ്രനെ വി.സി.യായി വീണ്ടും നിയമിക്കണമെന്നാവശ്യപ്പെട്ട് പ്രോ-ചാന്‍സലര്‍ എന്ന നിലയ്ക്കാണ് മന്ത്രി ആര്‍. ബിന്ദു ഗവര്‍ണര്‍ക്ക് കത്തെഴുതിയത്. പുതിയ വി.സി.യെ കണ്ടെത്താനുള്ള സമിതിയെ പിരിച്ചുവിട്ട ശേഷമായിരുന്നു ഇത്. എന്നാല്‍ ചാന്‍സലറുള്ളപ്പോള്‍ പ്രോ-ചാന്‍സലര്‍ക്ക് സവിശേഷ അധികാരമില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇല്ലാത്ത സവിശേഷ അധികാരം ഉണ്ടെന്ന തരത്തിലാണ് ഗോപിനാഥ് രവീന്ദ്രനുവേണ്ടി മന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയതെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.

Post a Comment

0 Comments