NEWS UPDATE

6/recent/ticker-posts

'ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ്'; വെളിപ്പെടുത്തലില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫസലിന്‍റെ സഹോദരന്‍ അബ്ദുല്‍ സത്താറാണ് കോടതിയെ സമീപിച്ചത്. ഈ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.[www.malabarflash.com]

ഇരിങ്ങാലക്കുട സ്വദേശിയായ ആർഎസ്എസ് പ്രചാരകൻ ഉൾപ്പെടെയുളളവര്‍ തലശ്ശേരിയിൽ വച്ച് ഫസലിനെ കൊലപ്പെടുത്തി എന്നായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്‍റെ വെളിപ്പെടുത്തല്‍.

വർഷങ്ങളായി സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തിയ രാഷ്ട്രീയ കൊലപാതക കേസായിരുന്നു തലശേരിയിലെ ഫസല്‍ വധം. 2006 ഒക്‌റ്റോബര്‍ 22നാണ് പത്രവിതരണക്കാരനായ ഫസല്‍ തലശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്ത്​ വച്ച് കൊല്ലപ്പെടുന്നത്. 

സിപിഎം പ്രവർത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എൻഡിഎഫിൽ ചേര്‍ന്നതിലുളള എതിര്‍പ്പ് മൂലമാണ് കൊലപാതകമെന്നായിരുന്നു ആരോപണം. കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനും ഏരിയാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനുമടക്കം എട്ട് പ്രതികളെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.

എന്നാൽ സിപിഎമ്മിന് കേസിൽ ബന്ധമില്ലെന്നും താനടക്കം നാല് ആ‍ർഎസ് പ്രവർത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയതെന്നുമാണ് ആർഎസ്എസ് പ്രവർത്തകൻ സുബീഷിന്‍റെ കുറ്റസമ്മത മൊഴിയിലുള്ളത്. 

ഫസൽ വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം തുടക്കം മുതൽ ആരോപിച്ചിരുന്നു. ഫസലിന്‍റെ ബന്ധുക്കളും കൊലപാതകത്തിലെ സിപിഐഎം പങ്ക് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

Post a Comment

0 Comments