NEWS UPDATE

6/recent/ticker-posts

ജീവിതത്തിനും,മരണത്തിനുമിടയിലെ നേർത്ത നൂൽപ്പാലത്തിലൂടെ നിങ്ങളെപ്പോഴെങ്കിലും കടന്ന് പോയിട്ടുണ്ടോ...?; താൻ നേരിട്ട ജീവിതത്തിനും മരണത്തിനുമിടയിലെ അവസ്ഥ വിവരിച്ച് സി പി എം നേതാവിൻ്റെ ഫേസ്ബുക് പോസ്റ്റ്

കാസർകോട്: താൻ നേരിട്ട ജീവിതത്തിനും മരണത്തിനുമിടയിലെ അവസ്ഥ വിവരിച്ച് സിപിഎം നേതാവിൻ്റെ ഫേസ്ബുക് പോസ്റ്റ്. സിപിഎം ഏരിയ കമ്മിറ്റി അംഗം ചെങ്കള പാണലത്തെ ടിഎംഎ കരീം ആണ് ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ കഴിയേണ്ടി വന്നതിൻ്റെ വേദനിപ്പിക്കുന്ന അവസ്ഥ വിവരിക്കുന്നത്.[www.malabarflash.com]

ടിഎംഎ കരീമിൻ്റെ ഫേസ്ബുക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:
ജീവിതത്തിനും, മരണത്തിനുമിടയിലെ നേർത്ത നൂൽപ്പാലത്തിലൂടെ നിങ്ങളെപ്പോഴെങ്കിലും കടന്ന് പോയിട്ടുണ്ടോ? ഒരു മണിക്കൂറോളമുള്ള മരണവുമായ പോരാട്ടത്തിനൊടുവിൽ സാങ്കേതികത്വത്തിൻ്റെ സൂചിമുനയിൽ കൂടി ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടുണ്ടോ? 

വെൻറിലേറ്ററിൻ്റെ തടിച്ച വയറുകളിൽ തൂങ്ങി ശ്വാസത്തിനായുള്ള പോരാട്ടത്തിൻ്റെ ഒരു ദിനമാണ് എനിക്ക് മെയ് 30 ഞായറാഴ്ച. പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലാതെയാണ് അടച്ചിടപ്പെടലിൻ്റെ ആ ദിവസവും കടന്നു
പോവാനൊരുങ്ങിയത്. 8 മണിക്ക് ശേഷമുള്ള' പതിവ് നടത്തത്തിനായി വീട്ടിൽ നിന്നിറങ്ങുമ്പോൾ ചെറിയ ചാറ്റൽ മഴയുണ്ടായിരുന്നു. മഴയെ അത്രമേൽ ഇഷ്ടമായതിന്നാൽ നടത്തം വേണ്ടെന്ന് വച്ചില്ല. വിദ്യാനഗർ വരെ പോയി
തിരിച്ച് നാലാംമൈൽ തൊട്ട് തിരികെ നടക്കുന്നതിനിടയിൽ സന്തോഷ് നഗറിലെത്തിയപ്പോൾ മുമ്പ് രണ്ട് വട്ടം അനുഭവിച്ചറിഞ്ഞ ഹാർട്ട് ബീറ്റിൻ്റെ വേഗത കൂടി കൂടി വരുന്നത് ഞാനറിയുകയായിരുന്നു.

പെട്ടെന്ന് ഫോണെടുത്ത് അനിയനെ വിളിച്ചതും, ഞാൻ ഇപ്പോൾ വീണുപോകും എന്ന് പറഞ്ഞതും ഓർമ്മയുണ്ട് . കരീമിച്ചയല്ലേ എന്നാരോ ചോദിച്ചതും, അതെ ആശുപതിയിലേക്ക് മാറ്റൂ എന്ന് പറഞ്ഞതിനൊപ്പം ഹൃദയമിടിപ്പ് പെരുമ്പറ കൊട്ടുന്നതും,പെടുന്നെനെ നിലക്കുന്നതും
ഞാനറിഞ്ഞു. സന്തോഷ് നഗറിലുണ്ടായിരുന്ന എൻറെ സഹോദരപുത്രന്മാർ അടക്കമുള്ള നാലഞ്ചു പേർ എന്നെ താങ്ങിയെടുത്ത് ഇ.കെ.നായനാർ ആശുപത്രിയിലേക്ക് മാറ്റിയതിന് ശേഷമുള്ള കാര്യങ്ങൾ പിന്നീട്' കേട്ടറിഞ്ഞതാണ്.

വർഷങ്ങളായി ഇ.കെ നായനാർ ആശുപത്രിയുമായി സംഘടനാപരമായ ഒരു
ബന്ധം നിലനിൽക്കുന്നതിനാൽ അവിടെത്തെ നേഴ്സ്മാരും ജീവനക്കാരുമായും, ഡോക്ടർമാരുമായും വൈകാരികമായ ഒരടുപ്പം  ഉണ്ടായിരുന്നതാണ്. മൃതസമാനമായ അവസ്ഥയിൽ അവിടെ എത്തപ്പെട്ടിട്ടും ജീവനക്കാർ അവസ്ഥകളെ നോക്കാതെ സി.പി.ആർ നല്കാനും ജീവൻ തിരികെ പിടിക്കുന്നതിനുള്ള അതികഠിനമായ ശ്രമമാണ് നടത്തിയത്, ഒരു വേള ഡ്യൂട്ടി ഡോക്ടർ കൈവിട്ടപ്പോഴും വിവരമറിഞ്ഞ് ഓടിയെത്തിയ കുടുംബ സുഹൃത്ത് കൂടിയായ ഡോ. ജാസിർ അലി നടത്തിയത് വിവരിക്കാനാകാത്ത നിലയിലുള്ള രക്ഷാ പ്രവർത്തനമാണത്രെ.

മുൻ വശത്തെ പല്ലുകൾ തകർത്ത് വെൻറിലേറ്റുമായി ഘടിപ്പിച്ച് ഇന്ത്യാനാ ആശുപത്രിയെ ലക്ഷ്യം വച്ചുള്ള മരണ പാച്ചിൽ. രാത്രിയുടെ ഏതോ യാമത്തിൽ അതിമനോഹര തീരത്തെവിടെയോ കുന്നിറങ്ങി വരുന്ന എന്നെ സ്വപ്നം കണ്ടുകൊണ്ടാണ് ഞാൻ മിഴി തുറക്കുന്നത്. മെല്ലെ മെല്ലെ ഓർമ്മകളിലേക്ക് ഞാൻ തിരിച്ചു വരികയായിരുന്നു. 

കൈകാലുകൾ ബന്ധിക്കപ്പെട്ടതിനാൽ എന്താണ് സംഭവിച്ചതെന്ന
തിരിച്ചറിവിലേക്ക് എത്താനും കഴിഞ്ഞില്ല. പക്ഷേ,  വായ്ക്കകത്ത് അവയവങ്ങൾ സ്ഥാനം തെറ്റിയാണോ കിടക്കുന്നത് എന്ന തോന്നൽ
വല്ലാതെ ഭയപ്പെടുത്തി. സ്ട്രോക്ക് വന്നിരിക്കുമോ എന്നായിരുന്നു ചിന്ത . ചോദിക്കാമെന്ന് വച്ചാൽ ശബ്ദം പുറത്ത് വരുന്നുമില്ല. ഒടുവിൽ നേഴ്സ്
തന്ന പേപ്പറിൽ എഴുതി ചോദിച്ചപ്പോഴാണ് സ്ട്രോക്കല്ല എന്ന് മനസ്സിലായത്.
ചോരയൊലിക്കുന്ന മുഖവുമായ് പിന്നെയും കുറെ മണിക്കൂറുകൾ . ഒടുവിൽ നീണ്ട പരിശോധന കൾക്കൊടുവിൽ എ.ഐ.സി.ഡി ഇംപ്ലാൻ്റ് ചെയ്ത് കഴിഞ്ഞതിന് ശേഷമാണ് പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോക്ടർ യൂസുഫ് കുമ്പള
കാര്യങ്ങൾ വിശദീകരിച്ചു തന്നത്. അക്ഷരാർത്ഥത്തിൽ ഒരു മിറാക്കിൾ തന്നെയാണ് കരീമിൻ്റെ കാര്യത്തിൽ സംഭവിച്ചതെന്ന് പറയുമ്പോൾ ഡോക്ടർ നെടുവീർപ്പിടുന്നുണ്ടായിരുന്നു.

വിവരം അറിഞ്ഞ് ആദ്യം ഹോസ്പിറ്റലിൽ എത്തിയതും, തുടർന്ന് എല്ലാ കാര്യങ്ങൾക്കും മുന്നിട്ടിറങ്ങിയതും പാർട്ടി ഏരിയാ സെക്രട്ടറി കെ.എ. മുഹമ്മദ് ഹനീഫയും ഏരിയാ കമ്മറ്റി അംഗങ്ങളായ സഖാക്കളും മറ്റു പാർട്ടി സഖാക്കളും കൂടിയാണ്. സ്വജീവൻ പോലെ കണ്ട് ജീവൻ തിരികെ പിടിക്കാൻ ഭഗീരഥ ശ്രമം നടത്തിയ ഡോ: ജാസിർ അലി, നല്ലവരായ നേഴ്സുമാർ,ആശുപത്രി ജീവനക്കാർ, ഇന്ത്യാനാ ഹോസ്പിറ്റലിലെ സോക്ടർമാർ , ജീവനക്കാർ, കുടുംബാംഗങ്ങൾ,  നാട്ടുകാർ , സംഭവം അറിഞ്ഞത് മുതൽ നിരന്തരം ബന്ധപ്പെട്ട പാർട്ടി ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ മാസ്റ്റർ.
കേന്ദ്ര കമ്മറ്റി അംഗം കരുണാകരേട്ടൻ, സി.എച്ച് കുഞ്ഞമ്പുവേട്ടൻ, കെ.വി. കുഞ്ഞിരാമേട്ടൻ അടക്കമുള്ള സഖാക്കൾ. പ്രാർത്ഥനാ നിർഭരമനസ്സുമായി ഞങ്ങളുണ്ടായിരുന്നു എന്നറിയിച്ച പ്രിയപ്പെട്ടവർ എല്ലാവർക്കും
ഹൃദയത്തിൻ്റെ ഭാഷയിൽ കൃതജ്ഞത അറിയിക്കുന്നു.

ഇപ്പോൾ വീട്ടിലാണ് സി.പി. ആറിനിടയിൽ വാരിയെല്ലിൻ്റെ രണ്ട് ഭാഗങ്ങളിൽ സംഭവിച്ച ക്ഷതം മൂലം സംസാരിക്കാൻ പ്രയാസമാണ്. അത് കൊണ്ടാണ് ഫോണിൽ സംസാരിക്കാത്തതും. രണ്ട് മാസം കഠിന വിശ്രമമാണ് ഡോക്ടർമാർ
പറഞ്ഞിരിക്കുന്നത്.പെട്ടെന്ന് തന്നെ സാധാരണ ജീവിത്തിലേക്ക് തിരിച്ച് വരാനുള്ള ശ്രമത്തിലാണ്. 
കൂടെയുണ്ടാവണം നാളെകളിലും .....,


Post a Comment

0 Comments