NEWS UPDATE

6/recent/ticker-posts

കേരളത്തില്‍ ഗ്രാമങ്ങളുടെ പേര് മാറ്റുന്നെന്ന് പ്രചാരണം; മുഖ്യമന്ത്രി പിണറായിക്ക് യെദ്യൂരപ്പയുടെ കത്ത്

ബെംഗളൂരു: കാസര്‍കോട്ടെ അതിര്‍ത്തി ഗ്രാമങ്ങളുടെ കന്നഡ പേരുകള്‍ മാറ്റുന്നത് നിര്‍ത്തിവെക്കണന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. പേര് മാറ്റല്‍ പ്രക്രിയ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും കേരള മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.[www.malabarflash.com]


കാസര്‍കോട്ടേയും മഞ്ചേശ്വരത്തേയും ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റുന്നെന്നാരോപിച്ച് കര്‍ണാടകത്തില്‍ പ്രതിഷേധം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കത്തുകള്‍. കന്നഡ, തുളു ഭാഷകളില്‍ പേരുകളുള്ള ഗ്രാമങ്ങളുടെ സ്ഥലനാമമാണ് മാറ്റുന്നതെന്ന് യെദ്യൂരപ്പ കത്തില്‍ ആരോപിച്ചു. 'ഇതില്‍ പല ഗ്രാമങ്ങളുടെ പേരുകള്‍ക്കും നൂറ്റാണ്ടുകള്‍ നീണ്ട ചരിത്രമുണ്ട്. ഈ പേരുകള്‍ മാറ്റാന്‍ കേരള സര്‍ക്കാരിന് പ്രത്യേക താത്പര്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഇതിന് പിന്നില്‍ ഈ ഗ്രാമങ്ങള്‍ ഉള്‍പ്പെട്ട തദ്ദേശസ്ഥാപനങ്ങളുടെ ഏകപക്ഷീയമായ തീരുമാനമായിരിക്കാമെന്ന് ഞാന്‍ കരുതുന്നു' യെദ്യൂരപ്പ കത്തില്‍ കുറിച്ചു.

അതേ സമയം സംസ്ഥാന സര്‍ക്കാര്‍ പേര് മാറ്റം നിഷേധിച്ചു. കേരളത്തിന് അത്തരമൊരു പദ്ധതിയില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചു. കാസര്‍കോട് ജില്ലാ കളക്ടര്‍ സജിത് ബാബുവും സംഭവം നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട ഒരു ഫയലും തന്റെ മുന്നില്‍ എത്തിയിട്ടില്ലെന്നും ഇത്തരമൊരു നീക്കം നടക്കുന്നതായി അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം ഇത്തരമൊരു നീക്കം രണ്ടു സംസ്ഥാനങ്ങളിലേയും ജനങ്ങള്‍ ഒരുമിച്ച് താമസിക്കുന്ന അതിര്‍ത്തിഗ്രാമങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കുമെന്ന് കര്‍ണാടക ആശങ്കയറിയിച്ചു. സ്വന്തം സാംസ്‌കാരികവും ചരിത്രപരവുമായ മൂല്യങ്ങളുള്ള ഗ്രാമങ്ങളുടെ കന്നഡ പേരുകള്‍ മാറ്റുന്നത് ഉചിതമല്ല, കര്‍ണാടക അതിര്‍ത്തി വികസന അതോറിറ്റി ചെയര്‍മാന്‍ ഡോ. സി. സോമശേഖര്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രസ്താവനയില്‍ പറഞ്ഞു.

Post a Comment

0 Comments