ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ഒരു നിയമവും ദ്വീപിൽ നടപ്പാക്കില്ലെന്ന് അമിത് ഷാ ഉറപ്പുനൽകിയതായി ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ പറഞ്ഞു. ദ്വീപിലെ ജനങ്ങളോടും ജനപ്രതിനിധികളോടും കൂടിയാലോചിച്ചു മാത്രമേ നടപടികളുണ്ടാകൂ എന്ന് തിങ്കളാഴ്ച നടത്തിയ ചർച്ചയിൽ അമിത് ഷാ വ്യക്തമാക്കിയതായി മുഹമ്മദ് ഫൈസൽ അറിയിച്ചു.
അഡ്മിനിസ്ട്രേറ്റർ മുൻകൈയെടുത്തു കൊണ്ടുവന്ന നിയമങ്ങൾക്ക് നിയമസാധുത നൽകേണ്ടത് കേന്ദ്ര ആഭ്യന്തര വകുപ്പാണ്. വിവാദ നടപടികൾ പുനഃപരിശോധിക്കപ്പെടുമെന്ന് അമിത് ഷായിൽ നിന്നും ലഭിച്ച ഉറപ്പിന് വിശ്വാസ്യത ഉണ്ടെന്നും ഇക്കാര്യങ്ങൾ ദ്വീപ് ജനതയെ അറിയിക്കാൻ തന്നെ ചുമതലപ്പെടുത്തിയതായും എം.പി വ്യക്തമാക്കി. ദ്വീപിൽ കുറ്റകൃത്യങ്ങള്‍ വളരെ കുറവാണെന്ന കാര്യം ആഭ്യന്തര മന്ത്രിക്ക് അറിയാം.
പ്രഫുല്‍ കെ. പട്ടേലിന്റെ നിയമ പരിഷ്കാരങ്ങളെല്ലാം തന്നെ കേന്ദ്ര സര്‍ക്കാറിന്റെ അറിവില്ലാതെ സ്വന്തം നിലക്കുള്ളതാണെന്നാണ് ഇതില്‍ നിന്നു മനസ്സിലാക്കാനാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപ് ജനതയെ പിന്തുണച്ച് കേരള നിയമസഭ പാസാക്കിയ പ്രമേയം ദ്വീപ് നിവാസികള്‍ക്ക് ശുഭാപ്തി നല്‍കുന്നതാണ്. നിലവില്‍ ദ്വീപ് നേരിടുന്ന ആശങ്കകളില്‍ കേരളത്തില്‍നിന്നുള്ള പിന്തുണയും സഹകരണവും എടുത്തുപറയേണ്ടതാണ്.
എന്നാല്‍, കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ ലക്ഷദ്വീപിനെ ലക്ഷ്യംവെച്ച് പ്രതികൂല പരാമര്‍ശങ്ങള്‍ നടത്തുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ യോഗം ജൂണ്‍ രണ്ടിന് എറണാകുളത്ത് നടക്കും. അമിത് ഷായുടെ ഉറപ്പ് വിശ്വാസത്തിലെടുത്താകും ഭാവി പ്രതിഷേധങ്ങള്‍ക്ക് രൂപം നല്‍കുകയെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
0 Comments