NEWS UPDATE

6/recent/ticker-posts

പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതിലും ഐക്യമില്ല; തീരുമാനം ഹൈക്കമാന്റിന് വിട്ടു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഇത് സംബന്ധിച്ച് പാര്‍ലമെന്ററി പാര്‍ട്ടി പ്രമേയം പാസാക്കി. അഭിപ്രായ ഐക്യം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് തീരുമാനം ഹൈക്കമാന്റിനെ വിട്ടത്. പ്രതിപക്ഷ നേതാവ് ആരാകണമെന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകേണ്ടതായിരുന്നു.[www.malabarflash.com]


ഇന്ന് ഹൈക്കമാന്‍ഡ് പ്രതിനിധി സംഘങ്ങളായ മല്ലികാര്‍ജ്ജുന ഗാര്‍ഗേയും വൈദ്യലിംഗവും എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് മുന്നോടിയായി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ ഗ്രൂപ്പിന് സമവായത്തില്‍ ഒരു തീരുമാനം എടുക്കാന്‍ ആയിരുന്നില്ല. രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ സ്ഥാനത്ത് തുടരട്ടെയെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോള്‍ തുടരേണ്ടതില്ലായെന്ന അഭിപ്രായം ചിലര്‍ ഉയര്‍ത്തി. 

രമേശ് ചെന്നിത്തല തുടരുന്നതിനെതിരെ യുവ എംഎല്‍എമാരാണ് എതിര്‍പ്പ് അറിയിച്ചതെന്നാണ് വിവരം. ഒപ്പം ഒരു ഗ്രൂപ്പ് നേതാവിനെ പ്രതിപക്ഷ സ്ഥാനത്തേക്ക് ഉയര്‍ത്താന്‍ കഴിയാത്തതില്‍ അതൃപ്തിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉയര്‍ത്തി. നേരത്തേ തിരുവഞ്ചൂരിന്റേയും പിടി തോമസിന്റേയും ഉള്‍പ്പെടെയുള്ള പേരുകള്‍ ഉയര്‍ന്നു കേട്ടിരുന്നു.

നിലവില്‍ രമേശ് ചെന്നിത്തലയുടേയും വിഡി സതീശന്റേയും പേരാണ് പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നത്. ഇരുവരും ഐ ഗ്രൂപ്പിലാണ്. ചെന്നിത്തലയുടെ പ്രവര്‍ത്തനങ്ങളില്‍ പരാതികളൊന്നും ഉയര്‍ന്നിട്ടില്ലാത്തതാണ് അദ്ദേഹത്തിന് തന്നെ സാധ്യതയേറുന്നത്. 

അതേസമയം പാര്‍ട്ടിയേയും മുന്നണിയേയും അധികാരത്തിലെത്തിക്കാന്‍ സാധിക്കാത്തത് രമേശ് ചെന്നിത്തലക്ക് മുന്നിലുള്ള വെല്ലുവിളിയാണ്. ഒപ്പം രമേശ് ചെന്നിത്തലയുടെ പേര് ദേശീയ രാഷ്ട്രീയത്തിലേക്ക് പരിഗണിക്കുന്നുണ്ടെങ്കില്‍ താന്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ തുടരുമെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്.

രമേശ് ചെന്നിത്തലക്ക് പകരക്കാരനെ പരിഗണിക്കുകയാണെങ്കില്‍ സാധ്യത പട്ടികയില്‍ ആദ്യം ഉള്ളത് വിഡി സതീശന്റെ പേരാണ്. ഗ്രൂപ്പുകള്‍ക്കതീതമായി വിഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കണമെന്ന ആവശ്യത്തിലാണ് അണികളും പ്രവര്‍ത്തകരും. അക്കാര്യം പല വഴിയില്‍ പുറത്ത് വന്നിട്ടുണ്ട്. ഉപനേതാവായി പിടി തോമസിന്റെ പേരിനാണ് മുന്‍തൂക്കം.

Post a Comment

0 Comments