NEWS UPDATE

6/recent/ticker-posts

വര്‍ഷങ്ങളായി ലൈംഗിക പീഡനം, എതിര്‍ത്തപ്പോള്‍ ഇത് ആശീര്‍വാദമെന്ന് മറുപടി; രാജസ്ഥാനിലെ ആള്‍ദൈവം അറസ്റ്റില്‍

ജയ്പുർ: നാല് സ്ത്രീകളെ വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ രാജസ്ഥാനിലെ സ്വയംപ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ. ജയ്പുർ-അജ്മീർ ഹൈവേയിൽ ആശ്രമം നടത്തുന്ന യോഗേന്ദ്ര മെഹ്ത(56)യെയാണ് ബക്റോത പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. ബന്ധുക്കളായ മൂന്ന് പേരടക്കം നാല് സ്ത്രീകളാണ് യോഗേന്ദ്രക്കെതിരേ പീഡന പരാതി നൽകിയിരുന്നത്.[www.malabarflash.com]


2005 മുതൽ 2017 വരെ പലതവണകളായി യോഗേന്ദ്ര പീഡിപ്പിച്ചെന്നായിരുന്നു ഒരു സ്ത്രീയുടെ പരാതി. ഇവരുടെ സഹോദരന്മാരുടെ ഭാര്യമാരായ രണ്ട് യുവതികളും പീഡനത്തിനിരയായെന്ന് പരാതി നൽകിയിരുന്നു. മൂന്ന് സ്ത്രീകൾ പരാതി നൽകിയെന്ന് അറിഞ്ഞതോടെയാണ് മറ്റൊരു യുവതിയും യോഗേന്ദ്രക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്. മെയ് നാലിന് പ്രതിക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരുന്നെങ്കിലും കഴിഞ്ഞദിവസം വരെ അറസ്റ്റ് ചെയ്തിരുന്നില്ല.

ഉന്നത ബന്ധങ്ങളുള്ള പ്രതിക്കെതിരേ പരമാവധി തെളിവുകൾ ശേഖരിച്ചശേഷമാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. തുടർന്ന് കഴിഞ്ഞ ദിവസം മൊഴിയെടുക്കാനായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ യോഗേന്ദ്രയെ ബക്റോത എസ്.എച്ച്.ഒ. മുകേഷ് ചൗധരി അറസ്റ്റ് ചെയ്യുകയായിരുന്നു.

2005 മുതൽ 2017 വരെ യോഗേന്ദ്ര പീഡിപ്പിച്ചെന്നാണ് ആദ്യം പരാതി ഉന്നയിച്ച സ്ത്രീ ആരോപിക്കുന്നത്. ''1998 മുതൽ ഭർത്താവ് ആശ്രമത്തിലെ സ്ഥിരം സന്ദർശകനായിരുന്നു. പിന്നീട് യോഗേന്ദ്ര മെഹ്ത ഭർത്താവിനോട് സകുടുംബം ആശ്രമത്തിൽ വരാൻ ആവശ്യപ്പെട്ടു. അങ്ങനെ 2005-ലാണ് യോഗേന്ദ്ര മെഹ്തയെ താൻ ആദ്യമായി കാണിന്നത്. പിന്നീട് ഇടയ്ക്കിടെ ആശ്രമം സന്ദർശിക്കുന്നത് പതിവായി. ആറുമാസം കൂടുമ്പോൾ മൂന്നോ നാലോ ദിവസം ആശ്രമത്തിൽ താമസിക്കുകയും ചെയ്തു. ആദ്യനാളുകളിൽ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. എന്നാൽ ഒരു തവണ യോഗേന്ദ്രയുടെ സഹായികൾ എന്നെ അദ്ദേഹത്തിന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് മയക്കുമരുന്ന് കലർത്തിയ പാനീയം കുടിക്കാൻ നൽകി. അതിനുശേഷം ലൈംഗികമായി പീഡിപ്പിച്ചു. 2017 വരെ പല തവണ ഇത് ആവർത്തിച്ചു. പീഡനത്തെ എതിർത്തപ്പോൾ ഇത് തന്റെ ആശീർവാദമാണെന്നും പുറത്തുപറഞ്ഞാൽ പരിണിതഫലം അനുഭവിക്കേണ്ടിവരുമെന്നും യോഗേന്ദ്ര ഭീഷണിപ്പെടുത്തി. അതിനാൽ ഭർത്താവിനോട് പോലും വിവരം പറഞ്ഞില്ല. 

എന്നാൽ അടുത്തിടെ 20 വയസ്സുള്ള മകളെ ആശ്രമത്തിലേക്ക് അയക്കാൻ യോഗേന്ദ്ര ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് നേരത്തെ സംഭവിച്ച കാര്യങ്ങളെല്ലാം ഭർത്താവിനോട് പറഞ്ഞത്''- സ്ത്രീയുടെ പരാതിയിൽ പറയുന്നു. തന്റെ സഹോദരഭാര്യമാരായ രണ്ടു പേർക്കും ആൾദൈവത്തിൽനിന്ന് സമാനമായ പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും പരാതിയിലുണ്ട്.

പരാതി നൽകിയ നാലാമത്തെ യുവതിയും സമാന ആരോപണങ്ങൾ തന്നെയാണ് ഉന്നയിച്ചിരിക്കുന്നത്. ആൾദൈവത്തിന്റെ സഹായികളെയും കേസിൽ പ്രതി ചേർക്കണമെന്നും ഇവരാണ് മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി പീഡനത്തിന് ഒത്താശ ചെയ്യുന്നതെന്നും ഇവരുടെ പരാതിയിലുണ്ട്. മിക്കസമയത്തും എട്ടോ പത്തോ സ്ത്രീകൾ ആശ്രമത്തിൽ ഉണ്ടാകാറുണ്ടെന്നും പരാതിയിൽ പറയുന്നു.

രാഷ്ട്രീയനേതാക്കളും ഉന്നതരും ഉൾപ്പെടെ യോഗേന്ദ്രയുടെ ആശ്രമത്തിൽ നിത്യസന്ദർശകരാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ യുടെ റിപ്പോർട്ട്. അതിനാൽതന്നെ ആൾദൈവത്തിന്റെ അറസ്റ്റ് പോലീസിന് എളുപ്പമല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതാണ് പരാതി ലഭിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും അറസ്റ്റ് വൈകാൻ കാരണം. ഒടുവിൽ എല്ലാ തെളിവുകളും ശേഖരിച്ച് ബക്റോത പോലീസ് വിവാദ ആൾദൈവത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Post a Comment

0 Comments