കണ്ണൂര്‍: ചാല ബൈപാസില്‍ പാചക വാതക ബുള്ളറ്റ് ടാങ്കര്‍ മറിഞ്ഞ് വാതകം ചോര്‍ന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു അപകടം. മംഗളൂരുവില്‍നിന്ന് കോഴിക്കോട് ചേളാരിയിലേക്ക് പാചകവാതകവുമായി പോകുകയായിരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ടാങ്കറാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. അപകടത്തെത്തുടർന്ന് ടാങ്കറില്‍ ചോര്‍ച്ചയുണ്ടായി.[www.malabarflash.com]
പരിക്കേറ്റ ഡ്രൈവര്‍ തമിഴ്നാട് സ്വദേശി വേല്‍മുരുകനെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല. ടാങ്കറില്‍ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്. 2012 ഓഗസ്റ്റ് 27ന് ഉത്രാട രാത്രിയില്‍ ടാങ്കര്‍ മറിഞ്ഞ് തീപിടിച്ച് 21 പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന സ്ഥലത്തിനു തൊട്ടടുത്തായിരുന്നു വ്യാഴാഴ്ചത്തെ അപകടം.
അമിതവേഗമാണ് അപകടത്തിനു കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് റോഡില്‍ വാഹനങ്ങളും ജനങ്ങളും കുറവായിരുന്നതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്.
അപകടം ഉണ്ടായ ഉടന്‍തന്നെ അഗ്നിരക്ഷാസേനയും പോലീസും അഗ്നിരക്ഷാ സേനയുടെ എമര്‍ജന്‍സി ടെന്‍ഡര്‍ വിഭാഗവും സ്ഥലത്തെത്തി സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. വാതകച്ചോര്‍ച്ച കണ്ടെത്തിയ ഉടന്‍തന്നെ പ്രദേശത്തുള്ളവരെ ഒഴിപ്പിക്കുകയും വൈദ്യുതിബന്ധം പൂര്‍ണമായി വിച്ഛേദിക്കുകയും ചെയ്തു. വാഹനഗതാഗതം മറ്റു വഴികളിലൂടെ തിരിച്ചുവിട്ട് ഈ മേഖലയിലേക്കുള്ള പ്രവേശനം തടയുകയും ചെയ്തു. ചോര്‍ച്ച ടാങ്കറിന്റെ അടിഭാഗത്തായിരുന്നത് പ്രശ്നത്തിന്റെ രൂക്ഷത കൂട്ടി. സംഭവമറിഞ്ഞ് കണ്ണൂര്‍, തളിപ്പറമ്പ്, തലശേരി, മട്ടന്നൂര്‍, പാനൂര്‍ യൂണിറ്റുകളില്‍നിന്നുള്ള അഗ്നിരക്ഷായൂണിറ്റുകള്‍ എത്തി വെള്ളമടിച്ച് ഗ്യാസ് വ്യാപിക്കുന്നതു തടഞ്ഞു. മണ്ണിട്ട് ഗ്യാസ് വരുന്ന ഭാഗം താത്കാലികമായി അടയ്ക്കുകയും ചെയ്തു.
തുടര്‍ന്ന് വൈകുന്നേരം നാലോടെ മംഗളൂരുവില്‍നിന്നു ചേളാരി പ്ലാന്റില്‍നിന്നും വിദഗ്ധരെത്തി മറിഞ്ഞ ടാങ്കറിലെ വാതകം മറ്റൊരു ടാങ്കറിലേക്കു മാറ്റി. വൈകുന്നേരം അഞ്ചോടെ റിക്കവറി വാനെത്തി ടാങ്കര്‍ നിവര്‍ത്തി. ആറോടെ ടാങ്കറില്‍നിന്ന് ഗ്യാസ് മാറ്റിത്തുടങ്ങി.
0 Comments