NEWS UPDATE

6/recent/ticker-posts

56 ശതമാനം പേരിലും കോവിഡ് പകര്‍ന്നത് വീടുകളില്‍ വച്ചാണെന്ന് മുഖ്യമന്ത്രി; വീടുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവന്തപുരം: 56 ശതമാനം ആളുകളിലേയ്ക്ക് കോവിഡ് പകര്‍ന്നത് വീടുകളില്‍ വച്ചാണെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നടത്തിയ പഠനം കണ്ടെത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.[www.malabarflash.com] 

ഗൗരവത്തോടെ പരിഗണിക്കേണ്ട ഒരു പ്രശ്‌നമാണിതെന്നും എല്ലാവരും അവരവരുടെ കുടുംബത്തിനു ചുറ്റും ഒരു സുരക്ഷാവലയം ഒരുക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:
56 ശതമാനം ആളുകളിലേയ്ക്ക് രോഗം പകര്‍ന്നത് വീടുകളില്‍ വച്ചാണെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നടത്തിയ പഠനം കണ്ടെത്തിയത്. ഗൗരവത്തോടെ പരിഗണിക്കേണ്ട ഒരു പ്രശ്‌നമാണിത്. എല്ലാവരും അവരവരുടെ കുടുംബത്തിനു ചുറ്റും ഒരു സുരക്ഷാവലയം ഒരുക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കണം. 

വീടില്‍ നിന്നു പുറത്തിറങ്ങുന്നവര്‍ കര്‍ശനമായ ജാഗ്രത പുലര്‍ത്തണം. വീട്ടിലെ വയോജനങ്ങളും കുട്ടികളും ആയി ഇടപഴകുമ്പോള്‍ നന്നായി ശ്രദ്ധിക്കണം. കഴിയാവുന്നത്ര വീട്ടില്‍ നിന്നു പുറത്തിറങ്ങാതിരിക്കുക എന്നതാണ് ഈ ഘട്ടത്തില്‍ എടുക്കാവുന്ന ഏറ്റവും പ്രധാന മുന്‍കരുതല്‍. വീട്ടില്‍ നിന്നു പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കിയതിന്റെ ഫലമായി രോഗവ്യാപനത്തിന്റെ തോത് 60 ശതമാനത്തോളം കുറയ്ക്കാനായി എന്നാണ് ജപ്പാനില്‍ നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് നമ്മുടെ നാട്ടിലും ആളുകള്‍ കഴിയുന്നത്ര വീട്ടില്‍ തന്നെ ഇരിക്കുന്നതാണ് ഈ സന്ദര്‍ഭത്തില്‍ ഏറ്റവും അനിവാര്യമായ കാര്യം.”

”സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ ഏറ്റവും അടുത്ത കടയില്‍ നിന്നും ഏറ്റവും അത്യാവശ്യമുള്ള സാധനങ്ങള്‍ മാത്രം ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ വാങ്ങുക. പോകുന്ന സമയത്ത് ഡബിള്‍ മാസ്‌കുകള്‍ ഉപയോഗിക്കാനും അകലം പാലിക്കാനും സാനിറ്റൈസര്‍ കയ്യില്‍ കരുതാനും ശ്രദ്ധിക്കണം, തിരിച്ചു വീട്ടിലെത്തുമ്പോള്‍ കൈകാലുകളും മുഖവും സോപ്പുപയോഗിച്ച് വൃത്തിയാക്കണം. കുളിക്കാന്‍ സാധിക്കുമെങ്കില്‍ അതാണ് ഏറ്റവും നല്ലത്. വസ്ത്രങ്ങള്‍ മാറ്റുകയും വേണം. ചുമ്മല്‍, തുമ, ജലദോഷം, ശ്വാസം മുട്ടല്‍ തുടങ്ങിയ എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെത്തന്നെ വീട്ടിലാണെങ്കിലും മാസ്‌ക് ധരിക്കണം. വീട്ടിലെ മറ്റംഗങ്ങളും മാസ്‌ക് ധരിക്കണം. ഉടനടി ടെസ്റ്റിനു വിധേയമാവുകയും കോവിഡ് രോഗബാധയുണ്ടോ എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.”

”മറ്റു വീടുകള്‍ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കേണ്ട ഘട്ടമാണിത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മറ്റു വീടുകളില്‍ പോവുകയാണെങ്കില്‍ മാസ്‌കുകള്‍ ധരിച്ചും കൈകള്‍ സാനിറ്റൈസ് ചെയ്തും ആയിരിക്കണം അകത്തേയ്ക്ക് കയറേണ്ടത്. വരുന്ന ആള്‍ മാത്രമല്ല, വീട്ടിലുള്ളവരും മാസ്‌ക് ധരിച്ചുകൊണ്ട് മാത്രമേ സന്ദര്‍ശകരുമായി ഇടപഴകാന്‍ പാടുള്ളൂ.
കോവിഡ് വന്നേക്കാമെന്ന് ഭയപ്പെട്ട് വീട്ടിലെ ജനലുകള്‍ പലരും അടച്ചിടാറുണ്ട്. അതു തെറ്റായ രീതിയാണ്. ജനലുകള്‍ എല്ലാം തുറന്ന് വീടിനകത്ത് കഴിയാവുന്നത്ര വായു സഞ്ചാരം ഉറപ്പു വരുത്താനാണ് ശ്രമിക്കേണ്ടത്. വായു സഞ്ചാരമുണ്ടാകുമ്പോള്‍ രോഗം പകരാനുള്ള സാധ്യത കുറയുകയാണ് ചെയ്യുന്നത്.”

”ആളുകള്‍ നിരന്തരമായി സ്പര്‍ശിക്കുന്ന പ്രതലങ്ങള്‍, ഉദാഹരണമായി വാതിലുകളുടെ ഹാന്റിലുകള്‍, സ്വിച്ചുകള്‍, തുടങ്ങിയവ ഇടയ്ക്ക് സാനിറ്റൈസ് ചെയ്യുന്നതും നല്ലതാണ്.
ഇത്തരത്തില്‍, വീട്ടില്‍ മാസ്‌കുകള്‍ ധരിക്കേണ്ട സാഹചര്യത്തില്‍ അവ ധരിച്ചും, പുറത്തിറങ്ങുന്നത് പരമാവധി കുറച്ചും, പുറത്തിറങ്ങുന്നവര്‍ ശരീരം ശുചിയാക്കിയും, വയോജനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കിയും, ഗൃഹസന്ദര്‍ശനങ്ങള്‍ ഉപേക്ഷിച്ചും, വീടിനകത്തെ വായു സഞ്ചാരം ഉറപ്പാക്കിയും, വീടിനകത്തെ ശുചിത്വം പാലിച്ചും ഒക്കെ കോവിഡ് രോഗബാധയേല്‍ക്കാത്ത ഇടങ്ങളായി നമ്മുടെ വീടുകളെ മാറ്റാന്‍ ഓരോരുത്തരും മുന്‍കൈ എടുക്കണം.”

”ആരോഗ്യസംവിധാനത്തിന്റെ സര്‍ജ് കപ്പാസിറ്റി ഉയര്‍ത്താനുള്ള പരമാവധി ശ്രമം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ട്. എങ്കിലും അതൊന്നും മതിയാകാത്ത ഒരു സാഹചര്യം ഈ രീതിയില്‍ രോഗവ്യാപനം വളരുകയാണെങ്കില്‍ സംജാതമാകുമെന്നത് നമ്മള്‍ മുന്‍കൂട്ടിക്കാണേണ്ടതാണ്. ഇപ്പോള്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെല്ലാം പ്രവര്‍ത്തിക്കുന്നത് വലിയ സമ്മര്‍ദ്ദത്തിനു കീഴ്‌പ്പെട്ടുകൊണ്ടാണ്. അതിനിയും വര്‍ദ്ധിക്കാതെ നോക്കുക എന്നത് അതിപ്രധാനമാണ്. കഴിഞ്ഞ ഘട്ടത്തില്‍ രോഗബാധ ഗുരുതരമായ വ്യക്തിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ 70 ദിവസങ്ങളിലധികം നീണ്ട ചികിത്സയും പരിചരണവും നല്‍കി രോഗമുക്തമാക്കിയത് എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടാകും. അത്തരത്തില്‍ നിരവധി ആളുകളെ മരണത്തില്‍ നിന്നു രക്ഷിക്കാന്‍ സാധിച്ചിരുന്നു. രോഗവ്യാപനം വല്ലാതെ ഉയരുകയാണെങ്കില്‍ ഇത്തരത്തിലുള്ള പരിചരണം നല്‍കാന്‍ സാധിക്കാത്ത സ്ഥിതിവിശേഷമുണ്ടാകും. അതുകൊണ്ട് അത്തരമൊരു അവസ്ഥ ഉണ്ടാകാതെ നോക്കേണ്ട ഉത്തരവാദിത്വം സമൂഹമെന്ന നിലയ്ക്ക് നമ്മളേറ്റെടുത്തേ മതിയാകൂ.”

”ലാന്‍സെറ്റ് ഗ്‌ളോബല്‍ ഹെല്‍ത്ത് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പഠനം വ്യക്തമാക്കുന്നത് ഒന്നാമത്തെ തരംഗത്തില്‍ നിന്നും വ്യത്യസ്തമായി നഗരങ്ങളില്‍ ഒതുങ്ങി നില്‍ക്കാതെ ഗ്രാമീണ മേഖലകളിലേയ്ക്ക് കൂടി ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗം വ്യാപിച്ചു എന്നാണ്. ഇന്ത്യയില്‍ ഇത്തവണ മരണങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇതു കാരണമായതായി വിലയിരുത്തപ്പെടുന്നു. ഇന്ത്യയിലെ ഗ്രാമീണ മേഖലകളില്‍ ആരോഗ്യസംവിധാനങ്ങളുടെ ദൗര്‍ലഭ്യം ഈ സ്ഥിതിവിശേഷത്തെ കൂടുതല്‍ ഗുരുതരമാക്കിയിരിക്കുന്നത്. പഞ്ചാബില്‍ 80 ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ ലക്ഷണങ്ങള്‍ വളരെ കൂടിയ ഘട്ടത്തിലാണ് ചികിത്സ തേടിയെത്തിയത് എന്നും പഠനം വ്യക്തമാക്കുന്നു.”

”കേരളത്തിലും രണ്ടാമത്തെ തരംഗത്തില്‍ ഗ്രാമീണ മേഖലകളില്‍ മുന്‍പുള്ളതിനേക്കാള്‍ കേസുകള്‍ കൂടുന്ന പ്രവണത കാണുന്നുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം നഗര-ഗ്രാമ അന്തരം താരതമ്യേന കുറവാണെന്നതും, ഗ്രാമീണ മേഖലകളിലും ആരോഗ്യ സംവിധാനങ്ങള്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ മികച്ച രീതിയില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതും ആശ്വാസകരമായ കാര്യമാണ്. എങ്കിലും നഗരങ്ങളിലുള്ളതു പോലെത്തന്നെ ശക്തമായ നിയന്ത്രണങ്ങള്‍ ഗ്രാമ പ്രദേശങ്ങളിലും അനിവാര്യമാണെന്നാണ് ഈ വസ്തുത വ്യക്തമാക്കുന്നത്. അതുകൊണ്ട് നിയന്ത്രണങ്ങള്‍ വിട്ടു വീഴ്ചയുമില്ലാതെ ഗ്രാമപ്രദേശങ്ങളിലും നടപ്പിലാക്കണം. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ അക്കാര്യം ഉറപ്പു വരുത്തണം.”

Post a Comment

0 Comments