NEWS UPDATE

6/recent/ticker-posts

‘മനപ്പായസം ഉണ്ണുന്നവര്‍ക്ക് വിഷമം ഉണ്ടാക്കേണ്ടല്ലോ, മൂന്നാം തിയതി നല്ല നിലയില്‍ കാണാം’; തുടര്‍ ഭരണത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുമുന്നണി സര്‍ക്കാരിന് തുടര്‍ഭരണമുണ്ടാകുമോ എന്ന ചോദ്യത്തിന് ചെറുചിരിയോടെ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തുടര്‍ഭരണം ഉണ്ടാകുമോ? അതു തന്നെയാണോ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്? എന്ന ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി ഇങ്ങനെ: ‘അതിനെപ്പറ്റി നമ്മള്‍ ഇപ്പോ പറഞ്ഞിട്ട്, ആരെങ്കിലും മനപ്പായസം ഉണ്ണുന്നവര്‍ക്ക് വിഷമം ഉണ്ടാക്കേണ്ടല്ലോ. അത് നമുക്ക് മൂന്നാം തീയതി നല്ല നിലയ്ക്ക് തന്നെ കാണാം.’[www.malabarflash.com]


ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങുന്നതിനുള്ള 500 കോടി രൂപ എവിടെ നിന്ന് കണ്ടെത്തുമെന്ന ചോദ്യത്തിനും തനത് രീതിയില്‍ തന്നെയാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍, അതിന്റെ മുറയ്ക്ക് സര്‍ക്കാര്‍ ചെയ്യും. അതിന് പണം എവിടെ എന്ന് ചോദിച്ചാല്‍ ആ സമയത്ത് പണം വരും. ഇത് തന്നെയാണ് അതിനുള്ള മറുപടി.”

അതേസമയം, സംസ്ഥാനത്തെ 18 മുതല്‍ 45 വയസ് വരെ പ്രായമുള്ളവര്‍ക്കും രണ്ടു ഡോസ് വാക്‌സിന്‍ സൗജന്യമായി തന്നെ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് വേണ്ടി ഒരു കോടി ഡോസ് വാക്‌സിന്‍ വില കൊടുത്ത് വാങ്ങുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”വലിയ തോതിലാണ് കൊവിഡ് വ്യാപനം ഉണ്ടാകുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിനേഷന്‍ നയത്തിന്റെ ഫലമായി 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഉല്‍പ്പാദകരില്‍ നിന്നും വാക്‌സിന്‍ സംസ്ഥാനങ്ങള്‍ വിലകൊടുത്തു വാങ്ങേണ്ട സാഹചര്യം വന്നിരിക്കുകയാണ്. ഈ നയം തിരുത്തണമെന്നും എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്നും കേന്ദ്രത്തോട് നാം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. ഇതുവരെ അനുകൂലമായ നടപടി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യമായി രണ്ട് ഡോസ് വാക്‌സിന്‍ നല്‍കുന്നതിനായി ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം ചില പ്രധാന തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്.

വാക്‌സിന്‍ നിര്‍മ്മാതക്കാളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് (കോവിഷീല്‍ഡ്), ഭാരത് ബയോടെക് (കോവാക്‌സിന്‍) എന്നീ കമ്പനികളില്‍ നിന്നായി അടുത്ത മൂന്ന് മാസത്തേയ്ക്ക് (മെയ്, ജൂണ്‍, ജുലൈ) ഒരു കോടി ഡോസ് വാക്‌സിന്‍ വിലകൊടുത്ത് വാങ്ങാന്‍ തീരുമാനിച്ചു. വാക്‌സിന്‍ വിലക്കുവാങ്ങുന്നതു സംബന്ധിച്ച കാര്യങ്ങള്‍ ശുപാര്‍ശ ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് ഈ തീരുമാനമെടുത്തത്.

എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ഉറപ്പാക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. സിറം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് 70 ലക്ഷം ഡോസ് വാക്‌സിന്‍ അടുത്ത മൂന്നു മാസത്തേയ്ക്ക് വാങ്ങാനാണ് തീരുമാനം. ഇതിന് 294 കോടി രൂപ ചെലവു വരും. 400 രൂപയാണ് ഒരു ഡോസിന് അവര്‍ ഈടാക്കുന്ന വില. പുറമേ അഞ്ച് ശതമാനം ജി.എസ്.ടി.യും വരും. ഭാരത് ബയോടെക്കില്‍ നിന്ന് അടുത്ത മൂന്നു മാസത്തേയ്ക്ക് 30 ലക്ഷം ഡോസാണ് വാങ്ങുന്നത്. ഒരു ഡോസിന് 600 രൂപാ നിരക്കില്‍ ജി.എസ്.ടി. ഉള്‍പ്പടെ 189 കോടി രൂപ ചെലവു വരും. വാക്‌സിന്റെ വില സംബന്ധിച്ച് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുകള്‍ നിലവിലുണ്ട്. ഈ കേസുകളിലെ തീര്‍പ്പിന് വിധേയമായിട്ടായിരിക്കും സംസ്ഥാനം വാക്‌സിന്‍ വാങ്ങുന്നത്. വാക്‌സിന് ഓര്‍ഡര്‍ കൊടുക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാക്കും.

18 നും 45 നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കു കൂടി വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ കഴിയുന്ന രീതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയം ഭേദഗതി ചെയ്യണമെന്ന് കേന്ദ്രത്തോട് ഒരിക്കല്‍ കൂടി ആവശ്യപ്പെടാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും നല്‍കുമ്പോള്‍ വ്യത്യസ്ത വില ഈടാക്കുന്നതിന് രാജ്യത്തെ രണ്ട് വാക്‌സിന്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്. ഈ നയവും തിരുത്തണം. കേന്ദ്രത്തിനു നല്‍കുന്ന അതേ വിലയ്ക്ക് സംസ്ഥാനങ്ങള്‍ക്കും വാക്‌സിന്‍ ലഭിക്കും എന്ന് ഉറപ്പാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും.

Post a Comment

0 Comments