NEWS UPDATE

6/recent/ticker-posts

ജെസ്‌നയുടെ തിരോധാനം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പിതാവിന്റെ കത്ത്

റാന്നി: ജസ്‌നയുടെ തിരോധാനത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജസ്‌നയുടെ പിതാവ് ജയിംസ് ജോസഫ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്ത് നല്‍കി. അന്വേഷണം ഒരിടത്തും എത്താത്തത് കൊണ്ടാണ് കേന്ദ്രത്തെ സമീപിക്കുന്നതെന്ന് ജെസ്‌നയുടെ പിതാവ് പറഞ്ഞു.[www.malabarflash.com] 

ബിഷപ്പ് മാത്യു അറയ്ക്കലിന്റെ സാന്നിധ്യത്തില്‍ യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിക്ക് ജസ്‌നയുടെ പിതാവ് കത്ത് കൈമാറി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ഇടപെടണമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറക്കല്‍ ആവശ്യപ്പെട്ടു.

ജെസ്‌നയുടെ തിരോധാനത്തിന് പിന്നിലെ കാരണം കണ്ടെത്തിയെന്നും വൈകാതെ നിര്‍ണായക വിവരം പുറത്തുവിടുമെന്നും കഴിഞ്ഞ മെയ്മാസത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജി സൈമണ്‍ പറഞ്ഞിരുന്നു. 

2020 മാര്‍ച്ച് അവസാനത്തിലാണ് ജെസ്‌നയേക്കുറിച്ച് അവസാനമായി വിവരം ലഭിച്ചത്. കൊവിഡ് വ്യാപനം മൂലം അന്വേഷണത്തില്‍ തടസം നേരിട്ടു. കേസ് അന്വേഷിച്ചിരുന്നു എസ് പി കെ ജി സൈമണ്‍ കഴിഞ്ഞ മാസം വിരമിക്കുകയും ചെയ്തു. 

ജെസ്‌ന തമിഴ്‌നാട്ടിലേക്ക് പോയെന്നും ജീവിച്ചിരിപ്പുണ്ടെന്നുമുള്ള വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. ജെസ്‌ന ലവ് ജിഹാദിന്റെ ഇരയാണെന്നും മതം മാറ്റിയെന്നുമുള്ള തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. ജെസ്‌നയുടെ തിരോധാനത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും സംസ്ഥാന സര്‍ക്കാര്‍ എന്തോ മറച്ചുവെയ്ക്കുകയാണെന്നും സംഘ്പരിവാര്‍ സംഘടനയായ ഹിന്ദു ഐക്യവേദി ആരോപിച്ചിരുന്നു.

2018 മാര്‍ച്ച് 22നാണ് റാന്നി കൊല്ലമുള സ്വദേശിനിയായ ജെസ്‌ന മരിയ ജയിംസിനെ (20) കാണാതാകുന്നത്. കാണാതാകുമ്പോള്‍ കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകാനായാണ് ജെസ്‌ന വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു. എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ടെങ്കിലും പിന്നീട് ജെസ്‌നയെ ആരും കണ്ടിട്ടില്ല. കാണാതായ മാര്‍ച്ച് 22ന് തന്നെ പിതാവ് എരുമേലി പോലീസ് സ്റ്റേഷനിലും പിറ്റേന്ന് വെച്ചൂച്ചിറ സ്റ്റേഷനിലും പരാതി നല്‍കി.

മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാതം വീട്ടില്‍ വെച്ചാണ് ജെസ്‌ന ഇറങ്ങിയത്. ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണ നടത്തിയെങ്കിലും തെളിവുകള്‍ ലഭിച്ചില്ല. കേസ് അന്വേഷണത്തിനായി രണ്ട് ലക്ഷം ഫോണ്‍ നമ്പരുകളാണ് പോലീസ് സംഘം ശേഖരിച്ചത്. ഇതില്‍ 4,000 നമ്പരുകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി. ജെസ്‌നയെ തേടി പോലീസ് കുടകിലും ബെംഗളുരുവിലും പോയിരുന്നു. കാണാതായ മാര്‍ച്ച് 22ന് 16 തവണ ജെസ്‌നയെ ഫോണ്‍ വിളിച്ച ആണ്‍ സുഹൃത്തിനെ പോലീസ് പല തവണ ചോദ്യം ചെയ്‌തെങ്കിലും തെളിവ് ലഭിച്ചില്ല.


Post a Comment

0 Comments