NEWS UPDATE

6/recent/ticker-posts

മൊബൈല്‍ നമ്പറില്‍ ഇനി 11 അക്കങ്ങള്‍; മാറ്റങ്ങളുമായി പുതുവര്‍ഷം

ലാന്‍ഡ് ഫോണില്‍ നിന്നു മൊബൈല്‍ നമ്പറിലേക്കു വിളിക്കുമ്പോള്‍ തുടക്കത്തില്‍ ‘0’ ചേര്‍ക്കണമെന്ന നിര്‍ദേശം ബിഎസ്എന്‍എല്‍ ലാന്‍ഡ്ലൈനില്‍ ജനുവരി 15നകം നടപ്പാക്കിയേക്കും. മൊബൈല്‍ ഉപയോക്താക്കള്‍ വര്‍ധിച്ചതിനാല്‍ നമ്പറുകള്‍ 10 ല്‍ നിന്നു 11 ആക്കുന്നതിന്റെ ഭാഗമായാണിത്.[www.malabarflash.com]


അതുപോലെ ആന്‍ഡ്രോയ്ഡ് 4.0.3, ആപ്പിള്‍ ഐഒഎസ് 9 എന്നീ വേര്‍ഷനുകള്‍ക്കു താഴെയുള്ള ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ഫോണുകളില്‍ വെളളിയാഴ്ച മുതല്‍ വാട്‌സാപ് പ്രവര്‍ത്തിക്കില്ല. ചില ഫോണുകളില്‍ പൂര്‍ണമായും വാട്‌സാപ് പ്രവര്‍ത്തനം നിലയ്ക്കുമെങ്കില്‍ മറ്റു ചിലതില്‍ ചില ഫീച്ചറുകള്‍ ലഭ്യമാകില്ല.

സ്വന്തം പേരില്‍ ഒന്‍പതിലേറെ സിം കാര്‍ഡുകള്‍ എടുത്തവര്‍ അധികമുള്ളവ ജനുവരി 10നകം സേവനദാതാക്കള്‍ക്കു മടക്കിനല്‍കണം എന്ന ചട്ടം നിലവില്‍ വരികയാണ്. ഒരാള്‍ 9 സിം കാര്‍ഡ് മാത്രമേ കൈവശം വയ്ക്കാവൂ.

5 കോടി രൂപ വരെ വിറ്റുവരവുള്ള ബിസിനസുകാര്‍ വര്‍ഷത്തില്‍ 4 തവണ ജിഎസ്ടി സെയില്‍സ് റിട്ടേണ്‍ (ജിഎസ്ടിആര്‍ 3ബി) സമര്‍പ്പിച്ചാല്‍ മതിയെന്നാണ് പുതുവത്സരത്തില്‍ വരുന്ന മറ്റൊരു പുതുമ. ഇതിനായി ക്വാര്‍ട്ടര്‍ലി ഫയലിങ് റിട്ടേണ്‍ വിത് മന്ത്ലി പേയ്‌മെന്റ് (ക്യുആര്‍എംപി) പദ്ധതി നടപ്പാക്കും. എല്ലാ മാസവും 3ബി റിട്ടേണ്‍ സമര്‍പ്പിക്കണമെന്നായിരുന്നു ഇതുവരെയുള്ള വ്യവസ്ഥ.

ബാങ്കിംഗ് മേഖലയില്‍, ചെക്ക് നല്‍കുന്നയാള്‍ ആ വിവരം ബാങ്കുമായി പങ്കുവയ്ക്കുന്ന പോസിറ്റീവ് പേ സംവിധാനം ജനുവരിയില്‍ പ്രാബല്യത്തില്‍ വരും. ചെക്ക് ഉപയോഗിച്ചുള്ള സാമ്പത്തിക ക്രമക്കേട് തടയുന്നതിനാണിത്. ചെക്ക് ആര്‍ക്കാണോ അയാളുടെ പേര്, ചെക്ക് നമ്പര്‍, തീയതി, തുക എന്നിവയാണു നല്‍കേണ്ടത്. ഇത് ഒത്തുനോക്കിയേ ചെക്ക് മാറിനല്‍കൂ. 5 ലക്ഷം രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്ക് ഇതു നിര്‍ബന്ധമാണ്. 50,000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്കു ബാധകമാക്കുന്നത് അതതു ബാങ്കുകള്‍ക്കു തീരുമാനിക്കാം.

അതുപോലെ തന്നെ വ്യക്തിഗത തിരിച്ചറിയല്‍ നമ്പര്‍ (പിന്‍) നല്‍കാതെയും സൈ്വപ് ചെയ്യാതെയും ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡുകളും യുപിഐ സംവിധാനവും ഉപയോഗിച്ചു നടത്താവുന്ന പണമിടപാടുകളുടെ (കോണ്ടാക്ട്ലെസ്) പരിധി 2000 രൂപയില്‍നിന്ന് 5000 ആക്കി. ഇത് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.

വാഹന നിയമത്തിലും ചില മാറ്റങ്ങള്‍ പുതുവര്‍ഷത്തില്‍ വരുന്നുണ്ട്. പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ജനുവരി മുതല്‍ ഓണ്‍ലൈന്‍ ആകും. വാഹന്‍ സോഫ്റ്റ്വെയറും പുക പരിശോധനാ കേന്ദ്രങ്ങളും തമ്മിലാണു ബന്ധിപ്പിക്കുന്നത്. വാഹനം ഇത്തരം കേന്ദ്രത്തിലെത്തിച്ചാല്‍ പരിശോധന നടത്തുന്നതു സോഫ്റ്റ്വെയറിന്റെ സഹായത്തോടെയാകും. വിവരങ്ങള്‍ മോട്ടര്‍വാഹന വകുപ്പിന്റെ സര്‍വറിലേക്ക് അപ്ലോഡ് ചെയ്യും. സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിയുമ്പോള്‍ വാഹന ഉടമയ്ക്ക് എസ്എംഎസ് സന്ദേശം ലഭിക്കുകയും ചെയ്യുന്നു.

Post a Comment

0 Comments