NEWS UPDATE

6/recent/ticker-posts

ഔഫിന്റെ കൊലയാളികള്‍ക്ക് വേണ്ടി കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍: ഇടപെടല്‍ സംശയങ്ങള്‍ക്ക് ഇട നല്‍കുന്നുണ്ടെന്ന് എസ്.വൈ.എസ്

കോഴിക്കോട്: കാഞ്ഞങ്ങാട്ടെ ഔഫ് അബ്ദുല്‍ റഹ് മാനെ കുത്തി കൊലപ്പെടുത്തിയ ക്രിമിനലുകള്‍ക്ക് കൂട്ടുനിന്ന ലീഗ്, കോണ്‍ഗ്രസ്സ് നേതാക്കളുടെ നടപടി അങ്ങേയറ്റം അപലപനീയവും ലജ്ജാകരവുമാണെന്ന് എസ്.വൈഎസ്. സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.[www.malabarflash.com] 

പ്രതികളെ സംരക്ഷിക്കില്ലെന്ന മുനവ്വറലി തങ്ങളുടെ പ്രസതാവനയുടെ സാധുതയെ ചോദ്യം ചെയ്യുകയാണ് ഈ നടപടി. ആ അനാഥ കുടുംബത്തിന്റെ വേദന ഉള്‍കൊള്ളാന്‍ കഴിയാത്തവര്‍ ആ വീട്ടില്‍ പോയത് കൊണ്ട് എന്ത് പ്രയോജനം?. 

ബുധനാഴ്ച  ജുഡീഷ്യല്‍ മജിസ്ട്രേറ്റ്കോടതിയില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായത് കോണ്‍ഗ്രസ് അഭിഭാഷകസംഘടനയുടെ സംസ്ഥാന സെക്രട്ടറിയും വക്കാലത്ത് അറ്റസ്റ്റ് ചെയ്തത് ലീഗ് അഭിഭാഷക സംഘടനയുടെ സംസ്ഥാന നേതാവുമാണ്. രാഷ്ട്രീയ ലക്ഷ്യത്തിനായി ഒറ്റക്കുത്തിന് ഔഫിനെ കൊന്ന പ്രതികള്‍ക്ക് വേണ്ടി ഈ രാഷ്ട്രീയ നേതാക്കള്‍ തന്നെ ഹാജറായത് ഒട്ടേറെ സംശയങ്ങള്‍ക്ക് ഇട നല്‍കുന്നുണ്ട്. ക്രിമിനലുകള്‍ക്ക് ഒത്താശചെയ്യുന്ന കോണ്‍ഗ്രസും ലീഗും കനത്തവിലനല്‍കേണ്ടി വരുമെന്നും എസ്.വൈ.എസ് മുന്നറിയിപ്പ് നല്‍കി.

ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാണ് പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. മുസ്ലീം ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹിയും ലോയേഴ്‌സ് ഫോറം സംസ്ഥാന നേതാവും  ലോയേഴ്‌സ് ഫോറത്തിന്റെ മറ്റൊരു ജില്ലാ നേതാവുമാണ് പ്രതികളുടെ വക്കാലത്തില്‍ ഒപ്പിട്ട് വാങ്ങിയതും ഒപ്പ് അറ്റസ്റ്റ് ചെയ്തതും.

കേസില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദ്, ഹസന്‍, ആഷിര്‍ എന്നിവരെയാണ് പിടികൂടിയത്. മുസ്ലീം ലീഗിന്റെ കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ സെക്രട്ടറിയായ ഇര്‍ഷാദ് ആണ് കേസിലെ മുഖ്യപ്രതി. കൃത്യം നടത്തിയത് താനാണെന്ന് ഇര്‍ഷാദ് പോലീസിനോട് സമ്മതിച്ചിരുന്നു. എംഎസ്എഫ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ പ്രസിഡന്റാണ് ഹസ്സന്‍. 

കഴിഞ്ഞ ബുധനാഴ്ച രാത്രി 10.30-ഓടെയാണ് കല്ലൂരാവി മുണ്ടത്തോട് വെച്ച് ഡിവൈഎഫ്ഐപ്രവര്‍ത്തകനായ അബ്ദുള്‍ റഹ്മാന് കുത്തേല്‍ക്കുന്നത്. കുത്തേറ്റ് ഹൃദയധമനി തകര്‍ന്ന് രക്തം വാര്‍ന്നാണ് ഔഫ് മരണപ്പെട്ടത്. നെഞ്ചില്‍ വലതുഭാഗത്തായി എട്ട് സെന്റിമീറ്റര്‍ ആഴത്തിലുള്ള കുത്തേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 

ബൈക്കില്‍ പഴയ കടപ്പുറത്തേക്ക് വരുകയായിരുന്ന അബ്ദുള്‍ റഹ്മാനെയും സുഹൃത്ത് ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദും സംഘവും ആക്രമിക്കുകയായിരുന്നു. അക്രമത്തിനിടെ പരുക്കേറ്റ ഷുഹൈബ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും ഇര്‍ഷാദ് ഉള്‍പ്പെടെയുള്ള അക്രമികളെ തിരിച്ചറിഞ്ഞിരുന്നു. ഔഫ് അബ്ദുറഹ്മാന്റെത് രാഷ്ട്രീയകൊലപാതകമാണെന്ന് ജില്ല പോലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

വോട്ടെണ്ണല്‍ ദിവസത്തെ ഡിവൈഎഫ്‌ഐ-യൂത്ത് ലീഗ് സംഘര്‍ഷത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നത്. കൊലപാതകസമയത്ത് സംഘര്‍ഷം ഉണ്ടായിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.

Post a Comment

0 Comments