NEWS UPDATE

6/recent/ticker-posts

സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച് സംസാരിച്ച ഉമര്‍ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ്

മലപ്പുറം: സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച് സംസാരിച്ച ഉമര്‍ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് എംസി മായിന്‍ ഹാജി.[www.malabarflash.com]

ഉമര്‍ ഫൈസി കുറേക്കാലമായി എല്‍ഡിഎഫിനുവേണ്ടി അഭിപ്രായ പ്രടകനം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ചുള്ള പ്രസ്താവനകളാണ് അദ്ദേഹം നടത്തുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. തെരഞ്ഞെടുപ്പ് വരുന്ന സമയത്തും തെരഞ്ഞെടുപ്പ് കാലത്തും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പും എല്‍ഡിഎഫിനുവേണ്ടി പ്രസ്താവനകള്‍ നടത്താറുണ്ടെന്നും മായിന്‍ ഹാജി തുറന്നടിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയിലായിരുന്നു മായിന്‍ ഹാജി ഉമര്‍ ഫൈസിക്കെതിരെ ആരോപണങ്ങളുന്നയിച്ചത്.

തനിക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് അടുപ്പമുണ്ടെങ്കില്‍ അത് മുസ്ലിം ലീഗിനോടാണെന്ന് ഉമര്‍ ഫൈസി പറഞ്ഞത് അവതാരകന്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ നാവുകൊണ്ട് പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നായിരുന്നു മായിന്‍ ഹാജിയുടെ മറുപടി. കഴിഞ്ഞ കുറേകാലമായി മുസ്ലിം ലീഗ് ഉള്‍പ്പെട്ട യുഡിഎഫിനെതിരായി മുസ്ലിം ലീഗ് ഉള്‍പ്പെട്ട യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസിനെതിരായും നിരന്തരം പ്രസ്താവനകള്‍ ഇറക്കിക്കൊണ്ടിരിക്കുന്ന ഉമര്‍ ഫൈസി പരാമര്‍ശങ്ങള്‍ സമസ്തയുടേത് എന്ന പേരില്‍ വരുത്താനാണ് ശ്രമിക്കുന്നത്. അവയെല്ലാം എല്‍ഡിഎഫിന് വേണ്ടിയുള്ളതാണ്. ആ വഴി ഇപ്പോള്‍ പൂര്‍ണമായും അടഞ്ഞിരിക്കുകയാണ്. ഉമര്‍ ഫൈസി എന്ന വ്യക്തി മാത്രമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

‘സമസ്തയുടെ അഭിപ്രായം പറയാന്‍ അവകാശമുള്ളത് സമസ്ത പ്രസിഡന്റിനും ജനറല്‍ സെക്രട്ടറിക്കും മാത്രമാണെന്ന് അതിന്റെ ആധികാരികതയില്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അര്‍ധശങ്കയ്ക്ക് ഇടമില്ലാത്ത വിധം വ്യക്തമാക്കിയതോടു കൂടി ഉമര്‍ ഫൈസിയുടെ പ്രസ്താവന എന്ന പേരില്‍ ഇനിയും വരുന്നത് ലജ്ജാകരമാണ്. സമസ്ത മുശാവറയിലെ എല്ലാ അംഗങ്ങളും മുസ്ലിം ലീഗുകാരല്ല. ലീഗിന്റെതല്ലാത്ത അഭിപ്രായക്കാരും അതിലുണ്ട്. അവര്‍ക്ക് അവരുടെ അഭിപ്രായമുണ്ടായിരിക്കാം. സമസ്ത ഒരു വലിയ പ്രസ്ഥാനമാണ്. അത് പ്രത്യേകമായി ഒരു രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധിതമല്ല. അതില്‍ ഭൂരിപക്ഷം ആളുകളും മുസ്ലിം ലീഗാണ് എന്നതുകൊണ്ടാണ് സമസ്തയും മുസ്ലീം ലീഗും ഒരേ അഭിപ്രായത്തില്‍ പോവുന്നെന്ന് എല്ലാവര്‍ക്കും തോന്നാന്‍ കാരണം’, മായിന്‍ ഹാജി വ്യക്തമാക്കി.

എല്‍ഡിഎഫിനുവേണ്ടി വിലകുറഞ്ഞ പ്രചാരണം നടത്തുകയാണ് ഉമര്‍ ഫൈസി മുക്കമെന്നും മായിന്‍ ഹാജി അഭിപ്രായപ്പെട്ടു. അദ്ദേഹം എല്‍ഡിഎഫിനുവേണ്ടി വൃഥാ ശ്രമം നടത്തി നോക്കിയതാണ്. അത് ചീറ്റിപ്പോയി. മുശാവറയിലെ 40 അംഗങ്ങളില്‍ ഒരാള്‍ മാത്രമാണ് അദ്ദേഹം. അല്ലാതെ അതിന്റെ ഭാരവാഹി ഒന്നുമല്ല. അങ്ങനെയുള്ള ഒരു വ്യക്തി സമസ്തയുടേത് എന്ന വ്യാജേന ഒരു രാഷ്ട്രീയ അഭിപ്രായം പൊതുജനങ്ങളിലേക്ക് അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നത് നല്ല പ്രവൃത്തിയാണെന്ന അഭിപ്രായം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫിനുവേണ്ടി ഉമര്‍ ഫൈസി ഒരു കോടാലിക്കൈ ആവുകയെന്നാണോ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ അതിന് അപ്പുറം വല്ല വാക്കുമുണ്ടെങ്കില്‍ അതും ഉപയോഗിക്കാമെന്നായിരുന്നു മായിന്‍ ഹാജിയുടെ മറുപടി.

യുഡിഎഫില്‍ ചില പ്രശ്‌നങ്ങളുണ്ട്. അത് പരിഹരിക്കാന്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നേതൃമാറ്റമൊന്നും ഞങ്ങളുമായി ബന്ധപ്പെട്ട കാര്യമല്ല. അതിന് പരിഹാരം കാണാന്‍ കോണ്‍ഗ്രസ് തന്നെ മതി. കോണ്‍ഗ്രസിന്റെ നേതാക്കള്‍ ഐക്യത്തോടെ യുഡിഎഫിനെ നയിക്കണം എന്ന അഭിപ്രായമാണ് മുസ്ലിം ലീഗിനുള്ളത്. അതില്‍ ഉമ്മന്‍ ചാണ്ടി എന്തുചെയ്യണം, രമേശ് ചെന്നിത്തല എന്തുചെയ്യണം എന്നു പറയാന്‍ ഞങ്ങള്‍ ആളല്ല. അവര്‍ ഒറ്റക്കെട്ടായി യുഡിഎഫിനെ നയിക്കണം. കോണ്‍ഗ്രസാണ് യുഡിഎഫിനെ നയിക്കേണ്ടത്. കോണ്‍ഗ്രസ് തന്നെ യുഡിഎഫിനെ നയിക്കും. ഞങ്ങള്‍ അതിലെ രണ്ടാം കക്ഷിയായി വിശ്വസ്ത ഭാഗമായി യുഡിഎഫിനൊപ്പം തന്നെയുണ്ടാവും. അതാണ് ലീഗിന്റെ നിലപാടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കുകളൊന്നും ലീഗ് വിചാരിച്ചാലൊന്നും ഒഴിവാക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ് ഉള്ളിടത്തോളം കാലം കോണ്‍ഗ്രസില്‍ ഗ്രൂപ്പുമുണ്ടാവും. എന്നാല്‍ പ്രധാനഘട്ടങ്ങളിലെല്ലാം ഒറ്റക്കെട്ടായി നിന്ന് യുഡിഎഫിനെ നയിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments