NEWS UPDATE

6/recent/ticker-posts

പഴയ മസ്ജിദുമായി ബന്ധമില്ല; അയോധ്യയിലെ പുതിയ പള്ളിയുടെ രൂപരേഖ പുറത്തുവിട്ടു

ലഖ്‌നൗ: ബാബരി മസ്ജിദിന് പകരമായി അയോധ്യയിലെ ദാന്നിപ്പൂരില്‍ നിര്‍മിക്കുന്ന മസ്ജിദിന്റെ രൂപരേഖ പുറത്തുവിട്ടു. പഴയ മസ്ജിദിന്റെ രൂപം ഒന്നും നിലനിര്‍ത്താതെയാണ് പുതിയ പള്ളി വിഭാവനം ചെയ്തിട്ടുള്ളത്.[www.malabarflash.com] 

സുപ്രിംകോടതി വിധി പ്രകാരം ലഭിച്ച അഞ്ചേക്കറിലാണ് ഇന്‍ഡോ-ഇസ്‌ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന് കീഴില്‍ മസ്ജിദ് നിര്‍മാണം ആരംഭിക്കുന്നത്.

‘മുന്‍കാലത്തു നിന്നോ അല്ലെങ്കില്‍ മധ്യകാലഘട്ടത്തില്‍ നിന്നോ ഏതെങ്കിലും തരത്തിലുള്ള പ്രതീകമോ മാതൃകയോ നാം എടുത്തിട്ടില്ല. സമകാലികമായ രൂപകല്‍പ്പനയാണ് പള്ളിക്ക്. അനുമതി ലഭിച്ചു കഴിഞ്ഞാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകും’ – ലഖ്‌നൗവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രസ്റ്റ് പറഞ്ഞു.

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി, കമ്യൂണിറ്റി കിച്ചന്‍, ലൈബ്രറി തുടങ്ങിയവ മസ്ജിദ് സമുച്ചയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രൊഫസര്‍ എസ്എം അക്തര്‍ ആണ് മസ്ജിദ് സമുച്ചയത്തിന്റെ ചീഫ് ആര്‍കിടെക്ട്. വൃത്താകൃതിയില്‍ ആയിരിക്കും കെട്ടിടമെന്ന് അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു. റിപ്പബ്ലിക് ദിനമായ ജനുവരി 26നാണ് മസ്ജിദിന്റെ തറക്കല്ലിടല്‍.

കഴിഞ്ഞ വര്‍ഷം നവംബര്‍ ഒമ്പതിനാണ് തകര്‍ക്കപ്പെട്ട ബാബരി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കിയിരുന്നത്. അയോധ്യയില്‍ തന്നെ അഞ്ചേക്കര്‍ സ്ഥലം പള്ളിക്കായി വിട്ടു കൊടുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. അയോധ്യയിലെ സൊഹാവല്‍ തെഹ്സിലിലാണ് മസ്ജിദ് വരുന്ന ദാന്നിപ്പൂര്‍ ഗ്രാമം.

മുന്നൂറ് ബെഡുകളുള്ള ആശുപത്രിയാണ് സമുച്ചയത്തില്‍ ഉയരുന്നത്. രോഗികള്‍ക്കു വേണ്ടി സൗജന്യമായി സേവനം ചെയ്യാന്‍ സന്നദ്ധതയുള്ള ഡോക്ടര്‍മാരെ മിഷണറി രീതിയില്‍ വിന്യസിക്കും. മള്‍ട്ടി സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ആശുപത്രിയില്‍ ഉണ്ടാകും. 

അടുത്തുള്ള ഗ്രാമങ്ങളിലേക്ക് ദിവസം രണ്ടു നേരം ഭക്ഷണം നല്‍കാനുള്ള സൗകര്യങ്ങളാണ് കമ്യൂണിറ്റി കിച്ചനില്‍ ഉണ്ടാകുക. ആശുപത്രിക്കായി കോര്‍പറേറ്റ് ഫ്ണ്ടിന് ശ്രമിക്കുന്നുണ്ടെന്ന് ട്രസ്റ്റ് വെളിപ്പെടുത്തി.

Post a Comment

0 Comments