NEWS UPDATE

6/recent/ticker-posts

അയോധ്യയില്‍ ഇന്ത്യയുടെ പള്ളി ഉയരുന്നു: നിര്‍മാണ ഫണ്ടിലേക്ക് ആദ്യ തുക രോഹിത്ത് ശ്രീവാസ്തവ വക

ലഖ്‌നോ: അയോധ്യയില്‍ സുപ്രിംകോടതി വിധി പ്രകാരം നല്‍കിയ സ്ഥലത്ത് പള്ളി പണിയാന്‍ വേണ്ടിയുള്ള ഫണ്ടിലേക്ക് ആദ്യ ഘഡുവായി ലഖ്‌നോ യൂനിവേഴ്‌സിറ്റി സ്റ്റാഫ് രോഹിത് ശ്രീവാസ്തവയുടെ വക 21,000 രൂപ.[www.malabarflash.com]

പള്ളി നിര്‍മാണത്തിനായി ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് രൂപീകരിച്ച ഇന്‍ഡോ- ഇസ്‌ലാമിക് കള്‍ച്ചറന്‍ ഫൗണ്ടേഷനാണ് (ഐ.ഐ.സി.എഫ്) രോഹിത് ശ്രീവാസ്തവ ഫണ്ട് നല്‍കിയത്.

ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗങ്ങള്‍ നേരത്തെ പള്ളി നിര്‍മാണത്തിലേക്കായി പണം നല്‍കിയിരുന്നുവെങ്കിലും ഇതാദ്യമായാണ് പുറത്തുനിന്നൊരാളുടെ ഫണ്ട് സ്വീകരിക്കുന്നത്. വളരെ സന്തോഷത്തോടെയാണ് ഈ ഫണ്ട് സ്വീകരിച്ചതെന്ന് ഐ.ഐ.സി.എഫ് സെക്രട്ടറി അത്താര്‍ ഹുസൈന്‍ പറഞ്ഞു.

അഞ്ചേക്കര്‍ സ്ഥലത്ത് പള്ളിയും അനുബന്ധ സ്ഥാപനങ്ങളും നിര്‍മിക്കുന്നതിന് പ്രചോദനമേകിയിരിക്കുകയാണ് ഈ സംഭാവനയെന്ന് അത്താര്‍ ഹുസൈന്‍ പ്രതികരിച്ചു.

കഴിഞ്ഞവര്‍ഷം നവംബറിലാണ് ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം രാമക്ഷേത്രത്തിനായി വിട്ടുകൊടുക്കാനും പകരം അഞ്ചേക്കര്‍ പള്ളിക്കായി മറ്റൊരു സ്ഥലത്ത് നല്‍കാനും സുപ്രിംകോടതി വിധിച്ചത്. 16-ാം നൂറ്റാണ്ടില്‍ പണിത പള്ളി 1992 ഡിസംബര്‍ ആറിനാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തകര്‍ത്തത്.

പണ്ടുകാലത്ത് ഇരുവിഭാഗവും സഹവര്‍ത്തിത്വത്തോടെ കഴിഞ്ഞിരുന്ന കാര്യം ഉയര്‍ത്തിക്കാട്ടുന്നതുയം ഇന്‍ഡോ- ഇസ്‌ലാമിക് സംസ്‌കാരം വെളിപ്പെടുത്തുന്നതുമായിരിക്കും അഞ്ചേക്കര്‍ സ്ഥലത്തെ നിര്‍മാണമെന്ന് അത്താര്‍ ഹുസൈന്‍ പറഞ്ഞു.

Post a Comment

0 Comments