NEWS UPDATE

6/recent/ticker-posts

അറബ് ലോകത്തെ പ്രഥമ ആണവ നിലയം യുഎഇയില്‍ ആരംഭിച്ചു

അബുദാബി: അബുദാബിയിലെ അല്‍ ദഫ്റയില്‍ സ്ഥാപിച്ച യുഎഇയിലെ ആദ്യ ആണവ നിലയം ബരാകയില്‍ പ്രവര്‍ത്തനമാരംഭിച്ചു. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ട്വിറ്ററില്‍ പ്രഖ്യാപനം നടത്തിയത്. നാല് ആണവ നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.[www.malabarflash.com]

എമിറേറ്റ്സ് ന്യൂക്ലിയാര്‍ എനര്‍ജി കോര്‍പറേഷന്റെ ഉപ കമ്പനിയായ നവാ എനര്‍ജി കമ്പനിയാണ് ഇതിന്റെ നടത്തിപ്പ്. കൊറിയ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ (കെപ്‌കോ) ആണ് നിലയത്തിന്റെ നിര്‍മാതാക്കള്‍. ഇതിലൂടെ രാജ്യത്തിന് ആവശ്യമായ വൈദ്യുതിയുടെ കാല്‍ ഭാഗം സുരക്ഷിതമായ രീതിയില്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുമെന്നും ശെയ്ഖ് മുഹമ്മദ് അറിയിച്ചു. 

ദക്ഷിണ കൊറിയയുടെ രൂപകല്‍പ്പനയും സാങ്കേതിക വിദ്യയും പ്രകാരമാണു റിയാക്ടറുകള്‍ നിര്‍മിച്ചത്. 2000 കോടി ഡോളര്‍ മുതല്‍ മുടക്കില്‍ 2013 ലാണു നിലയത്തിന്റെ നിര്‍മാണം ആരംഭിച്ചത്. നാല് നിലയവും പ്രവര്‍ത്തന ക്ഷമമാകുന്നതോടെ 5.6 ജിഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കും. യുഎഇയുടെ വൈദ്യുതി ആവശ്യത്തിന്റെ നാലിലൊന്നാണിത്. ഓരോ റിയാക്ടറും 1.4 ജിഗാവാട്ട് വീതം ഉല്‍പാദിപ്പിക്കും. 

നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഭൂചലന സാധ്യതയില്ലാത്ത മേഖലയിലാണു നിര്‍മാണം. 60 വര്‍ഷമാണു നിലയത്തിന്റെ കാലാവധി. പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ വര്‍ഷം 2.1 കോടി ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനാവുമെന്നാണു കണക്കുകൂട്ടല്‍. സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ആണവോര്‍ജം ഉപയോഗിക്കുന്നതു സംബന്ധിച്ച് യുഎഇ നേരത്തെ അമേരിക്കയുമായി 123 കരാറില്‍ ഒപ്പുവച്ചിരുന്നു. 

ആണവോര്‍ജ മേഖലയില്‍ സഹകരിക്കാന്‍ അര്‍ജന്റീന, ജപ്പാന്‍, റഷ്യ എന്നീ രാജ്യങ്ങളുമായും യുഎഇ കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. 2017ല്‍ പ്രവര്‍ത്തനം ആരംഭിക്കാനിരുന്നതാണെങ്കിലും പലകാരണങ്ങളാല്‍ നിലയത്തിന്റെ പ്രവര്‍ത്തനം വൈകുകയായിരുന്നു.

Post a Comment

0 Comments