Top News

രണ്ടായിരം കോടിയുടെ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; ഉടമയുടെ മക്കള്‍ പിടിയില്‍

പത്തനംതിട്ട: രണ്ടായിരം കോടിയിലേറെ രൂപയുടെ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ ഉടമയുടെ രണ്ടുമക്കള്‍ ഡല്‍ഹിയില്‍ പിടിയില്‍. സ്ഥാപനത്തിന്റെ സിഇഒ റിനു മറിയം തോമസ്, ഡയറക്ടര്‍ ബോര്‍ഡ് അംഗം റിയ ആന്‍ തോമസ് എന്നിവരാണ് പിടിയിലായത്.[www.malabarflash.com]

ഡല്‍ഹി രാജ്യാന്തര വിമാനത്താവളം വഴി കടക്കാന്‍ ശ്രമിക്കവെയായിരുന്നു അറസ്റ്റ്. ഇരുവര്‍ക്കും എതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

അടൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘംമാണ് കേസ് അന്വേഷിക്കുന്നത്. 2000 കോടിയിലേറെ രൂപയുടെ തട്ടിപ്പുനടത്തിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കമ്പനിക്ക് എതിരെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി മുന്നൂറില്‍പ്പരം പരാതികള്‍ ലഭിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു പ്രവര്‍ത്തനം സ്തംഭിച്ച പോപ്പുലര്‍ ഫിനാന്‍സ്, സബ് കോടതിയില്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഹരജി അടുത്ത മാസം ഏഴിനു വീണ്ടും പരിഗണിക്കും.

അതിനിടെ, പോപ്പുലര്‍ ഫിനാന്‍സിന്റെ കോന്നി വകയാറിലുള്ള ആസ്ഥാനത്ത് ജപ്തി നടപടികള്‍ ആരംഭിച്ചു. നിക്ഷേപകര്‍ക്ക് ഈട് നല്‍കണമെന്നു കാട്ടി പത്തനംതിട്ട സബ് കോടതി സ്ഥാപനത്തില്‍ നോട്ടിസ് പതിച്ചിട്ടുണ്ട്. പ്രതിഷേധവുമായി നിക്ഷേപകരും പ്രത്യക്ഷ സമരത്തിനിറങ്ങിയിട്ടുണ്ട്. ശനിയാഴ്ച ഓഫിസിനുമുന്നില്‍ നിക്ഷേപകര്‍ മാര്‍ച്ചും ധര്‍ണയും നടത്തും.

Post a Comment

Previous Post Next Post