NEWS UPDATE

6/recent/ticker-posts

കേരളത്തെ ഞെട്ടിച്ച കരിപ്പൂർ വിമാന അപകടം; മരണം 17, 15 പേരുടെ നില അതീവ ഗരുതരം

കരിപ്പൂര്‍: നാടിനെ ഞെട്ടിച്ച വിമാന അപകടത്തിൽ മരണ സംഖ്യ ഉയരുന്നു. പൈലറ്റും സഹ പൈലറ്റും അടക്കമുള്ളവരാണ് വിമാന അപകടത്തിൽ മരിച്ചത്. 17 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 15 പേരുടെ നില അതീവ ഗരുതരമാണെന്നാണ് റിപ്പോര്‍ട്ട്.[www.malabarflash.com]

അപകടത്തിൽ 123 പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ആശുപത്രികളിലേക്ക് എത്തിച്ച ഭൂരിഭാഗം പേര്‍ക്കും സാരമായ പരിക്കുണ്ട്.

കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളിൽ 110 പേരെ പ്രവേശിപ്പിച്ചു. ഇതിൽ 11 പേർ മരിച്ചു. മലപ്പുറത്തെ വിവിധ ആശുപത്രികളിൽ 80 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. അതിൽ ആറ് പേർ മരിച്ചു. ഒന്നര മണിക്കൂറിനുള്ളിൽ രക്ഷാപ്രവർത്തനം പൂർത്തിയായി. യാത്രക്കാരുടെ ലഗേജുകൾ വിമാനത്താവള അധികൃതർ ശേഖരിച്ചു. ഇത് സുരക്ഷിതമാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ ചിലർ അത്യാസന്ന നിലയിലാണെന്നും മലപ്പുറം ജില്ലാ കളക്ടർ അറിയിച്ചു.

മരിച്ചവരിൽ സ്ഥിരീകരിച്ച വിവരങ്ങൾ ഇങ്ങനെ:
പൈലറ്റ് ക്യാപ്റ്റൻ ഡി വി സാഥേ, സഹപൈലറ്റ് ക്യാപ്റ്റൻ അഖിലേഷ് എന്നിവർ മരിച്ചു. ഇവർ കോഴിക്കോട് മിംസ് ആശുപത്രിയിലാണ്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ട് പുരുഷൻമാർ, രണ്ട് സ്ത്രീകൾ, ഒരു കുട്ടി എന്നിവരാണ് മരിച്ചിരിക്കുന്നത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചവർ:
1. സഹീർ സയ്യിദ്, 38, തിരൂർ സ്വദേശി
2. മുഹമ്മദ് റിയാസ്, 23, പാലക്കാട് സ്വദേശി
3. 45 വയസ്സുള്ള സ്ത്രീ
4. 55 വയസ്സുള്ള സ്ത്രീ
5. ഒന്നരവയസ്സുളള കുഞ്ഞ്

ബേബി മെമ്മോറിയൽ ആശുപത്രിയിൽ മരിച്ചവർ:
1. ഷറഫുദ്ദീൻ, 35, പിലാശ്ശേരി സ്വദേശി
2. രാജീവൻ, 61, ബാലുശ്ശേരി സ്വദേശി

പൈലറ്റും, സഹപൈലറ്റും അല്ലാതെ കോഴിക്കോട് മിംസിൽ മരിച്ചവർ:
1. ദീപക്
2. അഖിലേഷ്
3. ഐമ എന്ന കുട്ടി

ഫറോക്ക് ക്രസന്‍റ് ആശുപത്രിയിൽ മരിച്ചത്:
1. തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരാൾ

കനത്ത മഴയിൽ റൺവേയിൽ ഇറങ്ങിയ വിമാനം റൺവേയിൽ നിന്ന് തെറ്റി ഇറങ്ങി മുപ്പതടിയോളം താഴ്ചയിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. വിമാനത്തിന്‍റെ മുൻവശത്തെ വാതിൽ വരെയുള്ള ഭാഗം പിളർന്ന് പോയി.

വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. എല്ലാവരെയും സംഭവസ്ഥലത്തു നിന്ന് രക്ഷാ പ്രവർത്തകര്‍ മലപ്പുറം കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. 

അപകടത്തിൽ പെട്ട എല്ലാവർക്കും ചികിത്സാ സൗകര്യങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ  പറഞ്ഞു.

Post a Comment

0 Comments