NEWS UPDATE

6/recent/ticker-posts

കാർഷിക സംസ്കൃതിയുടെ ഭാഗമായി ക്ഷേത്രങ്ങളിൽ നിറയും നിറപുത്തിരിയും

പാലക്കുന്ന്: കാർഷിക സംസ്കൃതിയുടെ ഭാഗമായി നാടിന് സർവഐശ്വര്യവും സമൃദ്ധിയും കാംക്ഷിച്ചു കൊണ്ട് വിവിധ ക്ഷേത്രങ്ങളിൽ 'നിറകെട്ടൽ' നടന്നു. ക്ഷേത്രങ്ങളിലും കാവുകളിലും തറവാട്കളിലും വീടുകളിലും നടത്തുന്ന ഉർവരതാനുഷ്ഠന കർമമാണ് നിറ.[www.malabarflash.com]  

കാർഷികവൃത്തിക്കും കർഷകനുമുള്ള ആദരവും അംഗീകാരവും കൂടിയാണിത്. നെൽകതിരിനോടൊപ്പം അത്തി, ഇത്തി, അരയാൽ ഇലകളും ആലില മാവില, പ്ലാവില, പൊലിവള്ളി, വട്ടപ്പല മെന്ന കാട്ടു ചെടിയുടെ ഇല തുടങ്ങിയവ പ്രത്യേക രീതിയിൽ വാഴ യിലയിൽ പ്രധാന ഇടങ്ങളിൽ കെട്ടി വെക്കുന്നതാണ് ചടങ്ങ്.
ഈ ചടങ്ങിന് പ്രത്യേക ദിവസങ്ങളില്ല. കർക്കടകം പകുതി പിന്നിട്ടാൽ നല്ല മുഹൂർത്തം കണ്ടെത്തി സൗകര്യപ്പെട്ട നാളുകളിൽ നിറ കെട്ടാം. തുടർന്ന് പുത്തരിക്കുള്ള നാൾ നിശ്ചയിക്കും. ചിങ്ങം പൂർത്തിയാകുന്നതോടെ മിക്കയിടങ്ങളിലും നിറയും നിറപുത്തരിയും നടന്നിരിക്കും.

തൃക്കണ്ണാട് ത്രയംബകേശ്വരക്ഷേത്രത്തിൽ മേൽശാന്തി നവീൻ ചന്ദ്ര കായർത്തായയുടെ നേതൃത്വത്തിൽ ഞായറാഴ്ച നിറകെട്ടൽ നടന്നു. നിറക്കാവശ്യമായ സാധനങ്ങൾ അതിനവകാശപെട്ട ചന്തുകുട്ടി മണിയാണി ക്ഷേത്രത്തിലെത്തിച്ചു. ശ്രീകോവിൽ, കൊടിമരം തുടങ്ങിയ ഇടങ്ങളിൽ നിറകെട്ടിയ ശേഷം ഭക്തജനങ്ങൾക്കും നിറകതിരുകൾ നൽകി. രാജേന്ദ്രഅരളിത്തായ, എക്സിക്യൂട്ടീവ് ഓഫീസർ ഗിരീഷ്കുമാർ, ട്രസ്റ്റി ബോർഡ് ചെയർമാൻ ബാലകൃഷ്ണൻ നായർ, അംഗങ്ങളായ ശിവരാമൻ മേസ്ത്രി, സത്യനാഥൻ നമ്പ്യാർ, ശ്രീവത്സൻ നമ്പ്യാർ, മൻമോഹൻ ബേക്കൽ എന്നിവർ നേതൃത്വം നൽകി. ചൊവ്വാഴ്ചയാണിവിടെ നിറപുത്തരി.

ബാര മുക്കുന്നോത്ത്‌ കാവ് ഭഗവതി ക്ഷേത്രത്തിലും ഞായറാഴ്ച നിറയും നിറപുത്തരിയും മേൽശാന്തി മഹാബലേശ്വര ഭട്ടിന്റെ നേതൃത്വത്തിൽ നടന്നു.
കരിപ്പോടി തിരൂർ മുച്ചിലോട്ട്, ഉദയമംഗലം മഹാവിഷ്ണു, തിരൂർ പാർത്ഥസാരഥി ക്ഷേത്രങ്ങളിൽ കർക്കടകത്തിൽ ഈ ചടങ്ങുകൾ നടന്നു.
പാലക്കുന്ന് കഴകം ഭഗവതി, അരവത്തു മട്ടയ്‌ങ്ങാനം കഴകം പൂബാണംകുഴി, കോട്ടിക്കുളം, ബേക്കൽ കൂറുമ്പ ഭഗവതി ക്ഷേത്രങ്ങളിൽ ഉത്രാട ദിവസമായ 30 നായിരിക്കും നിറകെട്ടൽ നടക്കുക.

Post a Comment

0 Comments