NEWS UPDATE

6/recent/ticker-posts

ഭര്‍ത്താവ് കൊന്ന് പുഴയില്‍ തള്ളിയ യുവതിയുടെ മൃതദേഹം ഒമ്പതുമാസം കഴിഞ്ഞിട്ടും കണ്ടെത്തിയില്ല; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാസര്‍കോട്: ഭര്‍ത്താവ് കൊന്ന് പുഴയില്‍ തള്ളിയ യുവതിയുടെ മൃതദേഹം ഒമ്പതുമാസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ചു.[www.malabarflash.com]

കൊല്ലം ഇരവിപുരം വാളത്തുങ്കല്‍ സ്വദേശിനി പ്രമീള(30)യുടെ മൃതദേഹമാണ് 2019 സെപ്തംബര്‍ 19ന് തെക്കിലിലെ ചന്ദ്രഗിരി പുഴയില്‍ തള്ളിയത്. ഈ കേസില്‍ ഭര്‍ത്താവും ഓട്ടോഡ്രൈവറുമായ കണ്ണൂര്‍ ആലക്കോട് നെടുംപതലില്‍ സെല്‍ജോ ജോണിനെ(31) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ഭാര്യയെ കാണാനില്ലെന്ന സെല്‍ജോയുടെ പരാതിയില്‍ നേരത്തെ പോലീസ് കേസെടുത്തിരുന്നു. സെല്‍ജോയുടെ പെരുമാറ്റത്തില്‍ സംശയം തൊന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രമീളയെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പുഴയില്‍ തള്ളിയെന്നാണ് സെല്‍ജോ വെളിപ്പെടുത്തിയത്. 

ഇതേ തുടര്‍ന്ന് പോലീസ് അഗ്‌നിശമനസേനയുടെ സഹായത്തോടെ ചന്ദ്രഗിരി പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പ്രമീളയുടെ മൃതദേഹം മാസങ്ങള്‍ പിന്നിട്ടിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് അന്വേഷണചുമതല ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. 

ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ടി.വി തോമസിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ മുരളീധരന്‍, മോഹനന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ.പി മുഹമ്മദ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രമീള വധക്കേസില്‍ അന്വേഷണം നടത്തുന്നത്. അന്വേഷണസംഘം ഏതാനും പേരുടെ മൊഴിയെടുത്തിട്ടുണ്ട്.

Post a Comment

0 Comments