NEWS UPDATE

6/recent/ticker-posts

രാജ്യത്ത് ലോക്ഡൗൺ മെയ് 31 വരെ നീട്ടി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ലോക്ഡൗൺ മെയ് 31 വരെ നീട്ടി. ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് (എൻഡിഎംഎ) ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.[www.malabarflash.com]

പുതുക്കിയ ലോക്ഡൗൺ മാർഗരേഖ പ്രകാരം രാജ്യാന്തര–ആഭ്യന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് തുടരും. മെട്രോ ട്രെയിൻ സർവീസുകൾക്കും മേയ് 31 വരെ വിലക്കുണ്ട്. ആളുകൾ കൂടിച്ചേരുന്ന ഒരു പരിപാടിയും അനുവദിക്കില്ല. 31 വരെ ഒരു വിദ്യാഭ്യാസ സ്ഥാപനവും തുറന്നു പ്രവർത്തിക്കരുതെന്നും മാർഗ നിർദേശത്തിൽ പറയുന്നു.

  • ആരാധനാലയങ്ങൾ, റസ്റ്ററന്റുകൾ, തീയറ്ററുകൾ, മാളുകള്‍, ജിംനേഷ്യം, സ്വിമ്മിങ് പൂൾ, പാർക്കുകൾ, ബാറുകളും ഓഡിറ്റോറിയങ്ങളും 31 വരെ അടഞ്ഞുകിടക്കും.
  •  സ്പോർട്സ് കോംപ്ലക്സുകളും സ്റ്റേഡിയങ്ങളും ഉപാധികളോടെ തുറക്കാൻ അനുമതി നല്‍കും, എന്നാൽ കാഴ്ചക്കാരെ അനുവദിക്കില്ല.
  • എയർ ആംബുലൻസുകൾക്കു വിലക്കില്ല.
  • മാളുകളിലെയും കണ്ടെയ്ൻമെന്റ് സോണുകളിലെയും ഒഴികെയുളള ഷോപ്പുകൾ മേയ് 18 മുതൽ തുറന്നു പ്രവർത്തിക്കും, എന്നാൽ ബന്ധപ്പെട്ട അധികൃതർ നിർദേശിച്ചിട്ടുള്ള സമയക്രമം പാലിച്ചു മാത്രം.
  • എല്ലാ തരത്തിലുമുള്ള സാമൂഹിക–രാഷ്ട്രീയ–വിനോദ–വിദ്യാഭ്യാസ–സാംസ്കാരിക–മതപരമായ ചടങ്ങുകളും മറ്റ് കൂടിച്ചേരലുകളും 31 വരെ പൂർണമായും വിലക്കി.
  •  ഓൺലൈൻ/ഡിസ്റ്റാൻസ് ലേണിങ് പ്രോത്സാഹിപ്പിക്കും
  • ഹോം ഡെലിവറിക്കായി അടുക്കളകൾ പ്രവർത്തിപ്പിക്കാൻ റസ്റ്ററന്റുകൾക്ക് അനുമതിയുണ്ട്.
  • ആരോഗ്യ പ്രവർത്തകർ, പൊലീസ്, സർക്കാർ ഉദ്യോഗസ്ഥർ, ടൂറിസ്റ്റുകൾ ഉൾപ്പെടെ രാജ്യത്ത് കുടുങ്ങിപ്പോയവർ എന്നിവർക്കു വേണ്ടി പ്രവർത്തിക്കുന്നവയും ക്വാറന്റീനു വേണ്ടി ഉപയോഗപ്പെടുത്തുന്നതുമായ ഹോട്ടലുകളും റസ്റ്ററന്റുകളും ഉൾപ്പെടെയുള്ള ഹോസ്പിറ്റാലിറ്റി സേവനങ്ങൾക്ക് പ്രവർത്തിക്കാം.
  • ബസ് ഡിപ്പോകൾ, റെയിൽവേ സ്റ്റേഷൻ, എയർപോട്ട് എന്നിവിടങ്ങളിലെ കന്റീനുകൾക്ക് പ്രവർത്തിക്കാം.
  • സോണുകൾ സംബന്ധിച്ച തീരുമാനം സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാം. ആരോഗ്യവകുപ്പ് അനുശാസിക്കുന്ന നിർദേശങ്ങൾ അനുസരിച്ചു മാത്രമായിരിക്കണം സോണുകൾ തീരുമാനിക്കേണ്ടത്.
  • സോണുകൾക്കുള്ളിലെ കണ്ടെയ്ൻമെന്റ് സോണും ബഫർ സോണും തീരുമാനിക്കാനുള്ള അധികാരം ജില്ലാ ഭരണകൂടങ്ങൾക്കു ലഭിക്കും. ആരോഗ്യ വകുപ്പിന്റെ മാനദണ്ഡ പ്രകാരം മാത്രമാണിത്.
  • കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യസേവനം മാത്രമേ അനുവദിക്കുകയുള്ളൂ, ഈ മേഖലയിൽ അകത്തേക്കും പുറത്തേക്കും പോകുന്നതിന് അനുമതിയില്ല.
  • എല്ലാ മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും അടഞ്ഞുകിടക്കും. മതപരമായ കൂടിച്ചേരലുകൾക്ക് കർശന വിലക്ക് തുടരും. ആരാധനാലയങ്ങളിലേക്കു പൊതുജനങ്ങള്‍ക്ക് പ്രവേശന വിലക്ക് തുടരും.
  • കല്യാണത്തിന് 50 പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 20 പേര്‍ക്കും ഒരു സമയം പങ്കെടുക്കാം.
  • വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പരസ്പര സമ്മതത്തോടെ ഇവിടങ്ങളിലേക്കുള്ള യാത്ര അനുവദിക്കും.
  • ഓരോ സംസ്ഥാനത്തെയും കേന്ദ്ര ഭരണ പ്രദേശത്തെയും യാത്ര എപ്രകാരം വേണമെന്ന് ബന്ധപ്പെട്ട സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശ അധികൃതർക്കു തീരുമാനിക്കാം.
  • കണ്ടെയ്ൻമെന്റ് സോണുകളിൽ ഒരുതരത്തിലുമുള്ള യാത്ര അനുവദിക്കില്ല.
  • നൈറ്റ് കർഫ്യൂ നടപ്പാക്കുന്നയിടങ്ങളിൽ വൈകിട്ട് ഏഴിനും രാവിലെ ഏഴിനും ഇടയ്ക്ക് ജനത്തിനു പുറത്തിറങ്ങാൻ അനുവാദമില്ല. അവശ്യ സേവനത്തിലേർപ്പെടുന്നവർക്ക് പുറത്തിറങ്ങാം. ഇതു സംബന്ധിച്ച് പ്രാദേശിക ഭരണകൂടങ്ങൾക്കു തീരുമാനമെടുക്കാം
  • അവശ്യങ്ങൾക്കോ ആശുപത്രിയിലേക്കോ അല്ലാതെ 65 വയസ്സിനു മുകളിലുള്ളവർക്കും 10 വയസ്സിനു താഴെയുള്ള കുട്ടികൾക്കും ഗർഭിണികൾക്കും മറ്റുതരത്തിലുള്ള അവശതകളുള്ളവർക്കും പുറത്തിറങ്ങാൻ അനുവാദമില്ല.
  • പ്രത്യേകമായി നിരോധിച്ചതല്ലാതെ മറ്റെല്ലാ സേവനങ്ങളും അനുമതിയുണ്ട്.അതിനിടെ കേന്ദ്ര കാബിനറ്റ് സെക്രട്ടറി ഞായറാഴ്ച രാത്രി ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. 2005ലെ ദുരന്ത നിവാരണ നിയമ പ്രകാരമാണ് ലോക്ഡൗൺ നീട്ടുന്നതു സംബന്ധിച്ച നിർദേശം എൻഡിഎംഎ വിവിധ കേന്ദ്ര മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും സംസ്ഥാന സർക്കാരുകൾക്കും നൽകിയത്.
  • സാഹചര്യങ്ങൾ മനസ്സിലാക്കി ആവശ്യമെങ്കിൽ സംസ്ഥാനങ്ങള്‍ക്ക് നിരോധനങ്ങൾ ഏർപ്പെടുത്താം.
  • വിവിധ സ്ഥാപനങ്ങളിലുള്ളവരുടെ മൊബൈലുകളിൽ ആരോഗ്യ സേതു ആപ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോയെന്ന് സ്ഥാപന ഉടമകൾ ഉറപ്പാക്കണം.
  • മെഡിക്കൽ പ്രവർത്തകർ, നഴ്സുമാര്‍, പാരാമെഡിക്കൽ സ്റ്റാഫ്, ശുചീകരണ തൊഴിലാളികൾ, ആംബുലൻസ് എന്നിവയുടെ സഞ്ചാരം സംസ്ഥാനങ്ങള്‍ക്ക് അകത്തും അതിർത്തിയിലും തടയരുത്.
  • കാലിയായ ട്രക്കുകൾ ഉൾപ്പെടെ എല്ലാ ചരക്ക്–കാർഗോ വാഹനങ്ങളുടെയും സംസ്ഥാനാന്തര സഞ്ചാരം തടസ്സപ്പെടുത്തരുത്.
  • പുതുക്കിയ മാര്‍ഗനിർദേശങ്ങളിൽ ഒരുതരത്തിലും വെള്ളം ചേർക്കരുതെന്ന് കർശന നിർദേശമുണ്ട്. നിർദേശം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ മജിസ്ട്രേറ്റുമാർക്ക് അനുമതി നൽകി.
  • പൊതു–തൊഴിലിടങ്ങളിൽ മാസ്ക് തുടർന്നും നിർബന്ധമാക്കി
  • പൊതു–തൊഴിലിടങ്ങളിൽ തുപ്പിയാൽ പില ചുമത്തും
  • പൊതു ഇടങ്ങളിലും ഗതാഗതത്തിനിടയിലും സാമൂഹിക അകലം ഉറപ്പാക്കണം.
  • പൊതുഇടങ്ങളിലെ മദ്യപാനം, പാൻ, ഗുഡ്ക, പുകയില എന്നിവ ചവയ്ക്കുന്നതും നിരോധിച്ചു
  • ഒരു സമയം 5 പേരിൽ കൂടുതൽ കടകളിലുണ്ടാകരുത്. ഓരോരുത്തർക്കുമിടയിൽ ആറടി അകലമുണ്ടായിരിക്കണം.
  • പരമാവധി വർക്ക് ഫ്രം ഹോമിനുള്ള അവസരങ്ങൾ തൊഴിലുടമകൾ ഒരുക്കണം
  • തെർമല്‍ സ്ക്രീനിങ്ങും ഹാൻഡ് വാഷും സാനിറ്റൈസർ ഉപയോഗും എല്ലാ തൊഴിലിടങ്ങളിലും ഉറപ്പാക്കണം
  • തൊഴിലിടങ്ങളിൽ കൃത്യമായ ഇടവേളകളിൽ വാതിൽപ്പിടികൾ ഉൾപ്പെടെ കൃത്യമായി വൃത്തിയാക്കണം
  • സാമൂഹിക അകലവും തൊഴിലിടത്തിൽ ഉറപ്പാക്കണം

മാർഗരേഖയിൽ ആവശ്യം വേണ്ട മാറ്റങ്ങൾ വരുത്താൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി തലവനായ ദേശീയ നിർവാഹക സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് 19 പ്രതിരോധത്തോടൊപ്പം സാമ്പത്തികനില മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ സംബന്ധിച്ചും മാർഗരേഖയിൽ നിർദേശമുണ്ടാകുമെന്നും എൻഡിഎംഎ മെംബർ സെക്രട്ടറി ജി.വി.വി. ശർമ പറഞ്ഞു. 

കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 24നാണ് രാജ്യത്ത് 21 ദിവസത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഏപ്രിൽ 14 വരെയായിരുന്നു ആദ്യ ഘട്ടത്തിൽ ലോക്ഡൗൺ. ഇതു പിന്നീട് മേയ് മൂന്ന് വരെയും അതിനു ശേഷം 17 വരെയും നീട്ടുകയായിരുന്നു.

നാലാം ഘട്ട ലോക്ഡൗൺ നേരത്തേയുള്ളതിൽനിന്ന് ഏറെ വ്യത്യസ്തമായിരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. 

ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 90,000 കടന്നതിനു പിന്നാലെയാണ് ലോക്ഡൗൺ ഈ മാസം അവസാനം വരെ നീട്ടിയത്. 90,927 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 4,987 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 2,872 ആയി.

Post a Comment

0 Comments