NEWS UPDATE

6/recent/ticker-posts

ഒരു മില്ലി ഉമിനീരിൽ ‘മില്യൺ’ കണക്കിന് വൈറസ്; മാസ്ക് മികച്ച പ്രതിരോധമെന്ന് വിദഗ്ധർ

ബീജിങ്: ഒരു കോവിഡ് 19 രോഗിയുടെ തുമ്മൽ എത്രമാത്രം വൈറസുകളെ അന്തരീക്ഷത്തിൽ വ്യാപിപ്പിക്കുമെന്നറിയുമോ? കോവിഡ് രോഗിയുടെ ഒരു മില്ലി ഉമിനീരിൽ ദശലക്ഷക്കണക്കിന് കൊറോണ വൈറസ്കണങ്ങളുടെ സാന്നിധ്യമുണ്ടാവാം എന്നാണ് വിദഗ്ധർ പറയുന്നത്. [www.malabarflash.com]

അതു കൊണ്ട് തന്നെ മാസ്ക് ധരിക്കുന്നത് മികച്ചൊരു പ്രതിരോധ മാർഗമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഈ കൊറോണക്കാലത്ത് മാസ്ക് ധരിക്കുന്നത് ശീലമാക്കുന്നതിലൂടെ രോഗപ്രതിരോധത്തിനുള്ള വലിയ സാധ്യത യാണ് തുറന്നു കിട്ടുന്നതെന്ന് ഹോങ് കോങ് യൂനിവേഴ്സിറ്റി പ്രഫസറായ മൈക്രോബയോളജിസ്റ്റ് യുവാങ് ക്വോക്ക് യുങ് പറയുന്നു.

"കോവിഡ് രോഗിയുടെ ഒരു മില്ലി ഉമിനീരിൽ ദശലക്ഷക്കണക്കിന് കോവിഡ് വൈറസ്കണങ്ങളുടെ സാന്നിധ്യമുണ്ടാകും. ഒരു വൈറസ് കണികക്ക് ഒരാളെ രോഗബാധിതനാക്കാൻ ആകില്ല. കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തുന്ന ആരോഗ്യവാനായ ഒരാളെ രോഗം ബാധിക്കാൻ 40 മുതൽ 200 രോഗാണുക്കൾ മതി. ഇത്രയും വൈറസ് കണികകൾ മൂക്കിലൂടെയോ വായിലൂടെയോ ശ്വാസകോശത്തിലേക്ക് എത്തുമ്പോഴാണ് അണുബാധയുണ്ടാകുന്നത് " - അദ്ദേഹം പറയുന്നു.

സാർസ് - 2003നെതിരായ പോരാട്ടത്തിൽ നിർണായക പങ്ക് വഹിച്ചയാളാണ് പ്രഫ. യുവാങ് ക്വോക്ക് യുങ്. മുൻകാല അനുഭവം മുൻനിർത്തി ചില ഏഷ്യൻ രാജ്യങ്ങൾ മാസ്ക് ധരിക്കുന്നത് പോലെയുള്ള വ്യക്തിശുചിത്വമാർഗങ്ങൾ പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി നടപ്പാക്കി വരുന്നുണ്ട്. എന്നാൽ, അത്തരം ശീലങ്ങളില്ലാത്ത അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും തിരിച്ചടികൾ ഉണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. തായ്വാൻ, ദക്ഷിണ കൊറിയ, ജപ്പാൻ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങൾ കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി പലതരം രോഗവ്യാപനങ്ങളെ നേരിട്ടവയാണ്. അതുകൊണ്ടാണ് ഇനി വരുംകാലങ്ങളിൽ ഉണ്ടാവാൻ സാധ്യതയുള്ള തിരിച്ചടികളെ നേരിടുന്നതിന്റെ ഭാഗമായി മാസ്ക് ധരിക്കുന്നത് പോലെയുള്ള വ്യക്തിശുചിത്വമാർഗങ്ങൾ അവിടെ പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി നടപ്പാക്കുന്നത്.

അത് ലോകത്തെ എല്ലാവരും പ്രാവർത്തികമാക്കണമെന്നാണ് പ്രഫ. യുവാങ് ക്വോക്ക് യുങിന്റെ അഭിപ്രായം. രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ പോലും മാസ്ക് ധരിക്കുന്നത് നല്ലതാണ്. മറ്റൊരാളുടെ രോഗാണു നിങ്ങളിലേക്കും തിരിച്ചും വ്യാപിക്കുന്നത് തടയാൻ ഇതിലൂടെ സാധിക്കും.

രോഗത്തിന് ഫലപ്രദമായ പ്രതിരോധ മരുന്നോ ചികിത്സയോ ഇല്ലാത്ത സാഹചര്യത്തിൽ മാസ്ക് കൊണ്ട് വായയും മൂക്കും മറയ്ക്കുന്നത് ഇത്തരം പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ സഹായിക്കും. അധികസുരക്ഷ വേണ്ടവർക്ക് എൻ-95 മാസ്കുകളും അല്ലാത്തവർക്ക് സാധാരണ സർജിക്കൽ മാസ്കുകളും ധരിക്കാമെന്നും പ്രഫ. യുവാങ് ക്വോക്ക് യുങ് ചൂണ്ടിക്കാട്ടുന്നു.

മാസ്ക് ധരിക്കണോ വേണ്ടയോ എന്ന് ചർച്ച നടത്തി സമയം കളഞ്ഞതാണ് അമേരിക്കയും മറ്റ് യൂറോപ്യൻ രാജ്യങ്ങളും കാട്ടിയ അബദ്ധമെന്ന് ചൈനീസ് സ​ന്റെർ ഫൊർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ ജനറൽ ജോർജ് ഗാവോ അഭിപ്രായപ്പെട്ടു.

"ഒരാൾ സംസാരിക്കുമ്പോൾ പോലും ധാരാളം ഉമിനീർ പുറത്തു വരുന്നുണ്ട്. അന്തരീക്ഷത്തിൽ ധാരാളം വൈറസുകൾ പടരാൻ അത് മതി. ഇത് തടയാൻ മാസ്ക് മികച്ച ആയുധമാണ് " - ചൈനയുടെ അനുഭവങ്ങൾ മുൻനിർത്തി അദ്ദേഹം പറയുന്നു. അതേസമയം, മാസ്ക് ധരിക്കുന്നയാൾ രോഗി ആണെന്ന് മറ്റുള്ളവർ തെറ്റിദ്ധരിക്കുന്നത് ഇത്തരം ശീലങ്ങൾ നടപ്പാക്കുന്നതിൽ തിരിച്ചടി ആകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

കൊറോണ വൈറസ് വായുവിലൂടെ നാല് മീറ്റർ (13 അടി) വരെ ദൂരത്തിൽ പ്രഭാവമുണ്ടാക്കുമെന്ന് ബീജിങിലെ അക്കാദമി ഓഫ് മിലിട്ടറി മെഡിക്കൽ സയൻസിലെ ഗവേഷകർ നടത്തിയ പഠനം വ്യക്തമാക്കുന്നു. വുഹാനിലെ ഹുവോഷെൻഷൻ ആശുപത്രിയിലെ കോവിഡ് വാർഡിലെയും കോവിഡ് ഐ.സി.യുവിലെയും രോഗികളുടെ സാമ്പിളുകൾ ശേഖരിച്ചായിരുന്നു ഗവേഷണം. പ്രതലത്തിലെയും വായുവിലെയും സാമ്പിളുകൾ ശേഖരിച്ചിരുന്നു. വൈറസുകൾ നിലത്ത് നിന്നാണ് കണ്ടെത്തിയത്. രോഗികൾ തുമ്മിയപ്പോഴും ചുമച്ചപ്പോഴും പുറത്തു വരുന്ന വൈറസ് പ്രതലത്തിലാണ് വീഴുക. ഗുരുത്വാകർഷണം മൂലമാകാം ഇത്.

എപ്പോഴും തൊടുന്ന പ്രതലങ്ങളിൽ സ്പർശിക്കമ്പോൾ കരുതൽ വേണമെന്ന് റിപ്പോർട്ടിൽ പറയുന്നു. കമ്പ്യൂട്ടർ മൗസ്, മാലിന്യക്കൊട്ട, വാതിൽപ്പിടി എന്നിവിടങ്ങളിലൊക്കെ വൈറസ് സാന്നിധ്യം കണ്ടെത്തി. ഐ.സിയുവിലെ ആരോഗ്യ പ്രവർത്തകരുടെ ചെരുപ്പിൽ പോലും വൈറസ് ഉണ്ടായിരുന്നെന്ന് യു.എസ് സ​ന്റെർ ഫൊർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ ജേർണലായ എമേർജിങ് ഇൻഫെക്ഷ്യസ് ഡിസീസസിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിൽ പറയുന്നു.

Post a Comment

0 Comments