NEWS UPDATE

6/recent/ticker-posts

പ്രണയദിനാഘോഷം; എറണാകുളം ലോ കോളജിൽ എസ്.എഫ്.ഐ-കെ.എസ്.യു കൂട്ടത്തല്ല്

കൊച്ചി: എറണാകുളം ഗവ. ലോ കോളജിൽ പ്രണയദിനാഘോഷ പരിപാടികളെ ചൊല്ലിയുണ്ടായ തർക്കം എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷത്തിൽ കലാശിച്ചു.[www.malabarflash.com]

ഇരു വിഭാഗം പ്രവർത്തകർക്കും ഗുരുതര പരിക്കേറ്റു. സംഭവത്തിൽ എറണാകുളം സെൻട്രൽ  പൊലീസ് കേസെടുത്തു. സംഘർഷത്തെ തുടർന്ന് ഫെബ്രുവരി 24വരെ കോളജിന് പ്രിൻസിപ്പൽ അവധി നൽകി.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.

എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള കോളജ് യൂണിയനും കെ.എസ്.യു യൂണിറ്റ് കമ്മിറ്റിയും വെവ്വേറെ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. സെമിനാറും പ്രണയലേഖനം വായിക്കലും മറ്റുമുൾപ്പടെയുള്ള പരിപാടികളാണ് യൂണിയൻ ആ‍സൂത്രണം ചെയ്തത്.

പൊറോട്ട തീറ്റമത്സരമായിരുന്നു കെ.എസ്.യുവിന്‍റെ പരിപാടി. യൂണിയൻ സെമിനാർ കഴിഞ്ഞ് കോളജിന്‍റെ മുൻവശത്ത് മറ്റുപരിപാടികൾ സംഘടിപ്പിക്കാൻ തുടങ്ങവേ ഇവിടെ നേരത്തെ മത്സരം തുടങ്ങിയ കെ.എസ്.യു പ്രവർത്തകരോട് മാറാനാവശ്യപ്പെടുകയായിരുന്നു.

ഇതുസംബന്ധിച്ച് ഇരു വിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടാവുകയും കൂട്ടത്തല്ലിലേക്ക് നീങ്ങുകയും ചെയ്തു. പെൺകുട്ടികൾക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. ഒരു പെൺകുട്ടിയുടെ കൈ പിടിച്ച് തിരിച്ചതായും പരാതിയുണ്ട്. ഇരുമ്പുവടികൊണ്ടും ക്രിക്കറ്റ് ബാറ്റുകൊണ്ടും മറ്റുമാണ് വിദ്യാർഥികൾ പരസ്പരം ആക്രമിച്ചത്.

ലോ കോളജിലെ അവസാന വർഷ വിദ്യാർഥിയും കെ.എസ്.യു എറണാകുളം ബ്ലോക്ക് പ്രസിഡൻറുമായ ഹാഫിസ് മുഹമ്മദ്, യൂണിറ്റ് പ്രസിഡൻറ് റോഹിത് ഷാജി, ജന. സെക്രട്ടറി ആൻറണി തോമസ്, മാഗസിൻ എഡിറ്റർ ഹാദി ഹസൻ, ജെയിൻ ജെയ്സൺ, ആഖിൽ, റോയ്, ഡെന്നി, ഓസ്റ്റിൻ, ഭരത്, ആസിഫ്, മെഹ്നാസ്, അപർണ  എന്നീ െക.എസ്.യു പ്രവർത്തകർക്കാണ് പരിക്കേറ്റത്. ഇവർ കടവന്ത്ര ‍ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ഹാദി, ജെയിൻ, ആൻറണി എന്നിവരുടെ തലപൊട്ടിയിട്ടുണ്ട്.

എസ്.എഫ്.ഐയുടെ യൂണിയൻ ഭാരവാഹികളായ സി.എം. ആഷിഖ്, കെ.പി. അഭിലാഷ്, വനിതാ പ്രതിനിധി ജയലക്ഷ്മി അജയകുമാർ, പ്രവർത്തക പി.കെ. ജാസ്മിൻ എന്നിവരെ എന്നിവരെ പരിക്കുകളോടെ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ജനറൽ ആശുപത്രി പരിസരത്തുണ്ടായ തുടർസംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ആഷിഖിന്‍റെ തലക്കും പൊട്ടലുണ്ട്. സംഘർഷത്തെ തുടർന്ന് പോലീസ് ക്യാമ്പസിൽ കനത്ത സുരക്ഷയേർപ്പെടുത്തി.

തങ്ങളുടെ പരിപാടിക്കിടയിൽ വന്ന് എസ്.എഫ്.ഐക്കാർ മനപൂർവം പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നും മഹാരാജാസ് കോളജിൽ നിന്നുൾപ്പടെ പുറത്തുനിന്നുള്ള വിദ്യാർഥികളല്ലാത്തവരെ ഇറക്കിയിരുന്നുവെന്നും കെ.എസ്.യു ആരോപിച്ചു.

എന്നാൽ, പുൽവാമ അനുസ്മരണ പരിപാടിയാണ് തങ്ങൾ നടത്തിയതെന്നും ഇതിനിടെയുണ്ടായ ചെറിയ തോതിലുള്ള സംഘർഷം അവസാനിച്ചതിനു പിന്നാലെ കെ.എസ്.യുക്കാർ കമ്പും വടിയുമായി വന്ന് ആക്രമണം തുടങ്ങുകയായിരുന്നുവെന്നാണ് എസ്.എഫ്.ഐ ആരോപണം. ആക്രമണ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Post a Comment

0 Comments