NEWS UPDATE

6/recent/ticker-posts

ആശുപത്രിക്കായി ഒരു മണിക്കൂറിൽ സമാഹരിച്ചത് 176 കോടി; 6 കോടി നൽകി യൂസഫലിയും സണ്ണി വർക്കിയും

ദുബൈ: ഹൃദ്രോഗ വിദഗ്ധൻ പ്രഫ. മഗ്ദി യാക്കൂബിന്റെ നേതൃത്വത്തിൽ ഈജിപ്തിൽ ഹാർട്ട് ഹോസ്പിറ്റൽ സ്ഥാപിക്കാൻ ഒരു മണിക്കൂറിനുള്ളിൽ 4.4 കോടി ദിർഹം (88 കോടിയോളം രൂപ) സമാഹരിച്ച് ദുബൈ ചരിത്രം കുറിച്ചു.[www.malabarflash.com] 

ഇതിനു പുറമേ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 4.4 കോടി ദിർഹം കൂടി പ്രഖ്യാപിച്ചതോടെ തുക 8.8 കോടി ദിർഹം (176 കോടി രൂപ) ആയി. കോക്കക്കോള അറീനയിലായിരുന്നു ചടങ്ങുകൾ.

40,000 ഹൃദയ ശസ്ത്രക്രിയയും 2000ൽ ഏറെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയും നടത്തിയ വ്യക്തിയാണ് മഗ്ദി യാക്കൂബ്.
ഹൃദ്രോഗ ചികിത്സാ കേന്ദ്രത്തിനു ഷെയ്ഖ് മുഹമ്മദ് സഹായം തേടിയപ്പോൾ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി എന്നിവരുൾപ്പെടെ പൂർണ പിന്തുണ നൽകുകയായിരുന്നു. ഇരുവരും 30 ലക്ഷം ദിർഹം (6 കോടി രൂപ) വീതം നൽകി.

സ്വദേശി പ്രമുഖരും സഹായം നൽകി. പ്രതിവർഷം 12,000 ഹൃദയ ശസ്ത്രക്രിയ നടത്താൻ കഴിയുന്ന ആശുപത്രിയാണു നിർമിക്കുന്നത്. ഇതിൽ 70% കുട്ടികൾക്കാണ്. തീർത്തും സൗജന്യമായാണ് ചികിത്സ നൽകുക.

ഫിഗർ ഓഫ് ഹോപ്പ് വ്യക്തിത്വങ്ങളായി പ്രഖ്യാപിക്കപ്പെട്ട എം.എ.യൂസഫലി, സണ്ണി വർക്കി എന്നിവരുൾപ്പെടെയുള്ളവരെ ഷെയ്ഖ് മുഹമ്മദ് ചടങ്ങിൽ ആദരിച്ചു.

ആഫ്രിക്കയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന യുഎഇ സ്വദേശി അഹമ്മദ് അൽ ഫലാസി അറബ് ഹോപ്പ് മേക്കർ ആയി തിരഞ്ഞെടുക്കപ്പെട്ടു.

38 രാജ്യങ്ങളിൽ നിന്നുള്ള 96,000 നാമനിർദ്ദേശങ്ങൾ ഇത്തവണ ലഭിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നവരെ ആദരിക്കാൻ 2017ൽ ആണ് അറബ് ഹോപ്പ് മേക്കർ എന്ന ആശയം ഷെയ്ഖ് മുഹമ്മദ് പ്രഖ്യപിച്ചത്.

Post a Comment

0 Comments