NEWS UPDATE

6/recent/ticker-posts

കിഫ്ബിയിലൂടെ കേരളമാകെ വികസനം സാധ്യമാക്കി-മുഖ്യമന്ത്രി പിണറായി വിജയന്‍

കാസര്‍കോട്: അടിസ്ഥാന സൗകര്യവികസനം ഏതെങ്കിലുമൊരു മേഖലയില്‍ മാത്രം കേന്ദ്രീകരിക്കാതെ കിഫ്ബിയിലൂടെ എല്ലാ പ്രദേശങ്ങള്‍ക്കും അര്‍ഹമായ പരിഗണന നല്‍കി സംസ്ഥാനമൊട്ടാകെ വികസന മുന്നേറ്റം നടത്താന്‍ സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.[www.malabarflash.com]

വികസനത്തിന്റെ ഫലങ്ങള്‍ എത്തുന്നില്ലെന്ന് മുന്‍കാലങ്ങളില്‍ പരാതിയുയര്‍ന്നിരുന്ന മലബാര്‍ മേഖലയില്‍ വിശിഷ്യാ ഉത്തരമലബാറില്‍ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിയതെന്നും കിഫ്ബിയുടെ രൂപീകരണം ഇതിന് ഊര്‍ജം പകര്‍ന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബിയുടെ കേരള നിര്‍മിതിയെന്ന അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ ബോധവല്‍ക്കരണ പരിപാടി കാസര്‍കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാളിത് വരെ കണ്ടിട്ടില്ലാത്ത വികസന മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. എല്ലാ മേഖലകളെയും ഉള്‍പ്പെടുത്തി സമഗ്ര സാമൂഹിക വികസനത്തിനാണ് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. പത്ത് പതിനഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാവേണ്ടിയിരുന്ന വികസന പദ്ധതികളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ സാധ്യമാവുന്നത്.

വികസനമെന്നാല്‍ വമ്പന്‍ പദ്ധതികള്‍ മാത്രമല്ല. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതത്തെ ഗുണപരമായി മാറ്റുന്ന ഘടകങ്ങളെല്ലാം സര്‍ക്കാര്‍ സംരംഭങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. ട്രാന്‍സ് ഗ്രിഡ്, സെമി ഹൈ സ്പീഡ് റെയില്‍പാത, തലശേരി-മാഹി വഴി ബേക്കലിലേക്കുള്ള ഉള്‍നാടന്‍ ജലപാത, മലയോര, തീരദേശ പാത, കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍ തുടങ്ങിയ വന്‍പദ്ധതികളോടൊപ്പം ഹൈടെക് സ്‌കൂളുകള്‍, ആസ്പത്രികള്‍, ഡയാലിസിസ് സെന്ററുകള്‍ തുടങ്ങിയ സാമൂഹിക വികസനത്തിനുതകുന്ന പദ്ധതികളും ഫലപ്രദമായി നടപ്പാക്കുന്നുണ്ട്.

ഇവയെല്ലാം കാസര്‍കോട് ജില്ലയെ വികസനപരമായി മുന്നോട്ട് കൊണ്ടു പോകുന്ന പദ്ധതികളാണ്.

അടിസ്ഥാന സൗകര്യ വികസനത്തില്‍ ചരിത്രപരമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തെ വിവിധ പദ്ധതികളെ കുറിച്ച് അടുത്തറിയാനും വിലയിരുത്താനും പൊതുജനങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായി കാസര്‍കോട് വികസന പ്രദര്‍ശനവും ബോധവല്‍ക്കരണപരിപാടിയും ആരംഭിച്ചു.

കിഫ്ബിയുടെ ആഭിമുഖ്യത്തില്‍ നുള്ളിപ്പാടി സ്പീഡ് വേ മൈതാനത്ത് ആരംഭിച്ച ത്രിദിന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍, എം. രാജഗോപാലന്‍, എം.സി കമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു, നഗരസഭാ അധ്യക്ഷരായ ബീഫാത്തിമ ഇബ്രാഹിം, പ്രൊഫ. കെ.പി ജയരാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തില്‍ വികസനപദ്ധതികളുടെ വിവിധ ദൃശ്യരൂപങ്ങള്‍, ത്രിമാന മാതൃകകള്‍, വെര്‍ച്വല്‍ റിയാലിറ്റി, വിഡിയോകള്‍, അനിമേഷന്‍, ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കലാസന്ധ്യ, വിഷയാധിഷ്ടിത ചര്‍ച്ചകള്‍, വികസനകാഴ്ചപ്പാടുകളുടെ അവതരണം തുടങ്ങിയവയും സംഘടിപ്പിക്കും.

Post a Comment

0 Comments