Top News

ചാൾസ് രാജാവിന്റെ സെക്രട്ടറിയായി കാസർകോട്ടുകാരി

കാസർകോട്: ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി കാസര്‍കോട്ടുകാരി മുന ശംസുദ്ദീൻ. തളങ്കരയിലെ പരേതനായ ഡോ. പി. ശംസുദ്ദീന്റെ മകളാണ് മുന. ജറൂസലമിലും പാകിസ്താനിലും ബ്രിട്ടീഷ് ഹൈകമീഷനുകളിലെ സേവനത്തിനു പിന്നാലെയാണ് ഇവർ ചാള്‍സ് രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയാത്.[www.malabarflash.com]


ചാള്‍സ് രാജാവിന്റെ ദൈനംദിന ഔദ്യോഗിക പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയാറാക്കുകയും നിയന്ത്രിക്കുകയുമാണ് മുനയുടെ ഉത്തരവാദിത്തം. എല്ലാ യാത്രകളിലും രാജാവിനെ അനുഗമിക്കുകയും വേണം. മുനയുടെ പിതാവ് ശംസുദ്ദീന്റെ സഹോദരന്റെ മകൾ നഗ്മ ഫരീദ് ഇപ്പോൾ പോളണ്ടിലെ ഇന്ത്യൻ അംബാസഡറാണ്.

ഡോ.പി. ശംസുദ്ദീൻ തളങ്കര മാലിക് ദീനാർ ആശുപത്രിയിൽ ഡോക്ടറായി സേവനം നടത്തിയിരുന്നു. പിന്നാലെ യു.എസിലേക്ക് പോയി. അവിടെനിന്ന് ഇംഗ്ലണ്ടിലെ സേവനത്തിനുശേഷം സൗദി അറേബ്യയിലെത്തി. വീണ്ടും ഇംഗ്ലണ്ടിലെത്തി സ്ഥിരതാമസമാക്കുകയായിരുന്നു.

ഹൈദരാബാദ് സ്വദേശിനിയും ബംഗളൂരുവില്‍ താമസക്കാരിയുമായ ഷഹനാസയാണ് മുനയുടെ മാതാവ്. മുനക്ക് പുറമെ രണ്ട് ആണ്‍മക്കളും ഇവര്‍ക്കുണ്ട്. കാസര്‍കോട്ടെ പ്രമുഖ അഭിഭാഷകനായിരുന്ന അഡ്വ. പി. അഹ്മദിന്റെ മകനാണ് ഡോ. ശംസുദ്ദീന്‍. കന്നട സാഹിത്യകാരി സാറാ അബൂബക്കര്‍, 1965ലെ ഇന്ത്യാ-പാകിസ്താന്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ലഫ്റ്റനന്റ് മുഹമ്മദ് ഹാഷിം എന്നിവർ ശംസുദ്ദീന്റെ സഹോദരങ്ങളാണ്.

Post a Comment

Previous Post Next Post