NEWS UPDATE

6/recent/ticker-posts

ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡ്; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: ബേപ്പൂരില്‍ ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. രണ്ട് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ (ഇ.ആര്‍.ഒ), ഒരു ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാനാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ നിര്‍ദ്ദേശം നല്‍കിയത്. ജനപ്രാതിനിധ്യ നിയമപ്രകാരം ഇവർക്കെതിരെ കേസെടുക്കും.[www.malabarflash.com]


സത്യപ്രസ്താവന പരിശോധിച്ച് അംഗീകരിക്കാവുന്നതാണെന്ന് ശുപാർശചെയ്ത ബൂത്ത് ലെവൽ ഓഫീസറെയും ഇലക്ടറൽ രജിസ്റ്റർ ഓഫീസറെയുമാണ് ജന പ്രാതിനിധ്യ നിയമം 1950-ലെ വ്യവസ്ഥകൾ പ്രകാരം സസ്പെൻഡ് ചെയ്തത്. ജന പ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 32 പ്രകാരം ഇവർക്കെതിരെ കേസെടുക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. മൂന്നുമാസം മുതൽ രണ്ട് വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

ബേപ്പൂർ സ്വദേശിയാണ് മൂന്ന് തവണ ഐ.ഡി കാർഡ് സ്വന്തമാക്കിയത്. ആധാർ കാർഡും പാസ്പോർട്ടും തിരിച്ചറിയൽ രേഖയായി സമർപ്പിച്ചാണ് ഐ.ഡി കൈവശപ്പെടുത്തിയത്. വോട്ടർ പട്ടികയിൽ പേരില്ലെന്ന് സത്യപ്രസ്താവനയിലും രേഖപ്പെടുത്തിയിരുന്നു. ജനപ്രതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഇയാൾക്കെതിരേയും കേസെടുക്കും.

കരട് വോട്ടർപട്ടിക തയ്യാറാക്കിയശേഷം സമാനമായ രീതിയിൽ തെറ്റായ അപേക്ഷ സമർപ്പിച്ച് വോട്ടർപട്ടികയിൽ പേര് ചേർത്തിട്ടുണ്ടോ എന്ന് കണ്ടെത്താൻ ഇ.ആർ.ഒ മാരും ബി.എൽ.ഒമാരും മുഖാന്തരം കർശന പരിശോധന നടത്താൻ എല്ലാ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Post a Comment

0 Comments