NEWS UPDATE

6/recent/ticker-posts

ചെമ്പരിക്ക ഖാസിയുടെ മരണത്തിന് 14 വർഷം; നീങ്ങാതെ ദുരൂഹത, 1300 ദിവസം പിന്നിട്ട സമരം

കാസറകോട്: ചെമ്പരിക്ക ഖാസിയും സമസ്ത സീനിയർ വൈസ് പ്രസിഡന്റുമായിരുന്ന സി എം അബ്ദുല്ല മുസ്ലിയാരുടെ ദുരൂഹ മരണത്തിന് ഇന്നേക്ക് 14 വർഷം. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും സി ബി ഐയും അന്വേഷിച്ചെങ്കിലും ഒന്നര പതിറ്റാണ്ടാകുമ്പോഴും യാതൊരു തുമ്പും ഉണ്ടാക്കാനായിട്ടില്ല.[www.malabarflash.com] 

2010 ഫെബ്രുവരി 15നാണ് ചെമ്പരിക്ക ഖാസിയെ മരിച്ച നിലയിൽ ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിനു സമീപം കണ്ടെത്തിയത്. രാത്രി വീട്ടിൽ ഉറങ്ങാൻ കിടന്ന ഖാസിയുടെ മൃതദേഹം രാവിലെ കടലില്‍ കണ്ടെത്തിയത്‌. 

ആദ്യഘട്ടത്തിൽ കാര്യക്ഷമമായി അന്വേഷണം നടത്തിയ സി ബി ഐ പിന്നീട് പല സമ്മർദങ്ങൾക്കും അടിമപ്പെട്ടുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഖാസിയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ പല ഭാഗങ്ങളിൽ നിന്നും ശ്രമങ്ങളുണ്ടായെങ്കിലും മരണം കൊലപാതകമാണെന്ന് കുടുംബവും ആക്ഷൻ കമ്മിറ്റിയും പറയുന്നു.

മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമസ്ത  ഒരു ഘട്ടത്തിൽ രംഗത്ത് വന്നിരുന്നെങ്കിലും തുടർച്ചയുണ്ടായില്ല. ഒമ്പത് വർഷത്തിന് ശേഷമാണ് അന്വേഷണമാവശ്യപ്പെട്ട് സമസ്തയുടെ നേതൃത്വത്തിൽ കോഴിക്കോട് മുതലക്കുളത്ത് ആദ്യമായി പരിപാടി സംഘടിപ്പിക്കുന്നത്. ആ യോഗത്തിൽ തന്നെ സംബന്ധിക്കാനെത്തിയ നേതാവിനെതിരെ പ്രതിഷേധവുമുണ്ടായി. 

മരണത്തിലെ ദുരൂഹത നീക്കാനാവശ്യമായ അന്വേഷണം ആവശ്യപ്പെട്ടുള്ള സമ്മർദം സമസ്ത വിഭാഗത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് ഖാസിയുടെ കുടുംബം പറയുന്നു.  അബ്ദുല്ല മുസ്‌ലിയാർ കെട്ടിപ്പടുത്ത മലബാർ ഇസ്‌ലാമിക് സെന്ററുമായി ബന്ധപ്പെട്ട് സാമ്പത്തിക പ്രശ്‌നങ്ങളിൽ ഉൾപ്പെട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം. എന്നാൽ ഇക്കാര്യം വെളിച്ചത്ത് കൊണ്ടുവരാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ആരോപണ വിധേയർ ഇപ്പോഴും സ്വൈരവിഹാരം നടത്തുന്നതായും ആക്ഷേപമുണ്ട്. 

ആത്മഹത്യ ചെയ്യുമെന്ന് കുടുംബമോ സംഘടനാ ബന്ധുക്കളോ വിശ്വസിക്കാത്ത ഈ പണ്ഡിതന്റെ മരണത്തിന് പിന്നിൽ ആരാണ് എന്ന ചോദ്യം ഇപ്പോഴും ബാക്കിയാകുകയാണ്. തങ്ങളുടെ പണ്ഡിത സഭയുടെ വൈസ് പ്രസിഡന്റിന്റെ വിഷയത്തിൽ വലിയ ഉത്തരവാദിത്വമുള്ള സമസ്ത  കാര്യമായ പ്രക്ഷോഭത്തിന് പോകാത്തതിന് പിന്നിലെന്തായിരിക്കും എന്ന ചോദ്യവും ബന്ധുക്കൾ മുന്നോട്ട് വെക്കുന്നു.

സി ബി ഐ സമർപ്പിച്ച മൂന്നാമത്തെ അന്വേഷണ റിപോർട്ട് കോടതി വിധി പറയാനിരിക്കുകയാണ്. ശാസ്ത്രീയ അന്വേഷണം വേണമെന്നും സൈക്കോളജിക്കൽ ഓട്ടോസ്പി പ്രകാരം അന്വേഷിക്കണമെന്നും നിർദേശിച്ചുകൊണ്ട് ആദ്യത്തെയും രണ്ടാമത്തെയും റിപോർട്ടുകൾ എറണാകുളം സി ജെ എം കോടതി തള്ളിയിരുന്നു. തുടർന്ന് ജിപ്മറിലെ മനഃശാസ്ത്ര വിദഗ്ധരുടെ സഹായത്തോടെ തയ്യാറാക്കിയ റിപോർട്ടാണ് ഇപ്പോൾ വിധി പറയാനിരിക്കുന്നത്. 

അതെ സമയം ഖാസിയുടെ കുടുംബവും ആക്ഷൻ
കമ്മിറ്റിയും നടത്തുന്ന സമരം 1300 ദിവസം പിന്നിട്ടു. നേരത്തെ കാസറകോട് നഗരത്തിലായിരുന്ന സമരം ഇപ്പോൾ ചെമ്പരിക്ക കടപ്പുറത്താണ് നടന്നു വരുന്നത്.

Post a Comment

0 Comments