NEWS UPDATE

6/recent/ticker-posts

കർണിസേന പ്രസിഡന്റിന്റെ കൊലപാതകം: അക്രമികൾക്ക് ആയുധവും പണവും നൽകിയ ‘ലേഡി ഡോൺ’ അറസ്റ്റിൽ

ജയ്പുർ: രാജസ്ഥാനിൽ രജപുത്ര സംഘടനയായ രാഷ്ട്രീയ രാജ്പുത് കർണി സേനയുടെ പ്രസിഡന്റ് സുഖ്ദേവ് സിങ് ഗോഗമേദിയുടെ കൊലയാളികൾക്ക് ആയുധങ്ങളും പണവും നൽകി സഹായിച്ച സ്ത്രീയും ഭർത്താവും അറസ്റ്റിൽ.[www.malabarflash.com] 

കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള രോഹിത് സിങ് റാത്തോഡ്, നിതിൻ ഫൗജി എന്നിവർക്ക് പിസ്റ്റളും ഒരു ലക്ഷം രൂപയും നൽകിയ പൂജാ സെയ്നി എന്ന പൂജാ ബത്ര, ഇവരുടെ ഭർത്താവ് മഹേന്ദ്രകുമാർ മേഘ്‌വാൾ എന്ന സമീർ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും അറസ്റ്റ് ചെയ്ത വിവരം പോലീസ് കമ്മിഷണർ ബിജു ജോർജ് ജോസഫാണ് പുറത്തുവിട്ടത്. ഇതോടെ, കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

‘‘പൂജയും അവരുടെ ഭർത്താവ് മഹേന്ദ്ര കുമാർ മേഘ്‌വാൾ എന്ന സമീറും പലതവണ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിന് ആയുധങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. അവരുടെ താമസ സ്ഥലത്തുനിന്ന് എകെ 47 റൈഫിൾ പിടിച്ചെടുത്തു. 2022 ഡിസംബറിൽ അധോലോക നായകൻ രാജു തെഹാത്തിനെ വെടിവച്ചു കൊല്ലാൻ ഉപയോഗിച്ച റൈഫിളാണ് അതെന്നു സംശയമുണ്ട്’ – കമ്മിഷണർ പറഞ്ഞു.

ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗമായ രോഹിത് ഗൊദാര സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. രാജസ്ഥാനിലെ നാഗോർ ജില്ലയിലെ മകരാന സ്വദേശി രോഹിത് റാത്തോഡ്, ഹരിയാന മഹേന്ദ്രഗഡ് സ്വദേശിയും സൈനികനുമായ നിതിൻ ഫൗജി എന്നിവരാണ് സുഖ്ദേവ് സിങ് ഗോഗമേദിയെ വെടിവച്ചു കൊന്നത്.

സുഖ്ദേവിന്റെ അയൽവാസിയായ നവീൻ ഷെഖാവത്തിന്റെ സഹായത്തോടെയാണ് ഇരുവരും വീട്ടിലെത്തിയത്. 15 മിനിറ്റോളം നീണ്ട സംഭാഷണത്തിനു ശേഷം ഇരുവരും ഗോഗമേദിക്കെതിരെ വെടിയുതിർക്കുകയായിരുന്നു. തടയാൻ ശ്രമിച്ച നവീനെതിരെയും വെടിയുതിർത്തു. ഗോഗമേദിയുടെ നെഞ്ചിലും തലയിലും പുറത്തുമായി ഒൻപതു തവണ വെടിയേറ്റു. നവീനും വെടിയേറ്റു കൊല്ലപ്പെട്ടിരുന്നു. വിവാഹം ക്ഷണിക്കാനെന്ന വ്യാജേന എത്തിയ ‌സംഘം കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സുഖ്ദേവ് സിങ് ഗോഗമേദിയെ വീട്ടിൽ വെടിവച്ചുകൊന്നത്.

Post a Comment

0 Comments