NEWS UPDATE

6/recent/ticker-posts

ഒറിജിനലിനെ വെല്ലുന്ന വ്യാജ സ്വർണാഭരണങ്ങൾ പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിയ സംഘം പിടിയില്‍

ഇടുക്കി: കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി ധനകാര്യ സ്ഥാപനങ്ങളിൽ വ്യാപകമായി മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ സംഘം പിടിയിൽ. കട്ടപ്പന കാഞ്ചിയാർ പാലാക്കട പുത്തൻപുരയ്ക്കൽ ടോണി മകൻ റൊമാറിയോ ടോണി( 29) കട്ടപ്പന മുളകരമേട് പാന്തേഴാത്ത് വീട്ടിൽ ഹരിദാസ് മകൻ ശ്യാംകുമാർ എന്നിവരാണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്.[www.malabarflash.com]

കട്ടപ്പന, കുമളി, അണക്കര, തമിഴ്നാട്ടിലെ കമ്പം എന്നീ സ്ഥലങ്ങളിൽ പ്രതികൾ വർഷങ്ങളായി ഒറിജിനലിനെ വെല്ലുന്ന വ്യാജ സ്വർണാഭരണങ്ങൾ നിർമ്മിച്ച് നിരവധി ധനകാര്യ സ്ഥാപനങ്ങളിൽ പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിവരികയായിരുന്നു.

ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നാളുകളായി പ്രതികളെ കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നിരീക്ഷിച്ചു വരികയായിരുന്നു കഴിഞ്ഞ ദിവസം ശ്യാംകുമാറിനെ സംശയത്തിന്റെ പേരിൽ പിടികൂടി ചോദ്യംചെയ്തപ്പോൾ ഇയാളുടെ കയ്യിൽ നിന്ന് പതിനഞ്ചോളം ധനകാര്യ സ്ഥാപനങ്ങളിൽ പണയം വെച്ച രസിതുകള്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് ഇതേ പറ്റി ചോദിച്ചപ്പോൾ കാഞ്ചിയാർ ലബ്ബക്കട സ്വദേശി റൊമാരിയോ എന്ന ആള്‍ മുഖേന പലരെയും കൊണ്ട് വ്യാജ സ്വർണം പണയം വെപ്പിച്ചിട്ടുണ്ടെന്നും അതിന്റെ രസീതുകളാണ് ഇതെന്നും വിവരം ലഭിച്ചു. തുടർന്ന് റൊമാരിയോയെ പിടികൂടി ചോദ്യം ചെയ്തപ്പോൾ തന്റെ പരിചയക്കാരനായ തട്ടാനെ കൊണ്ട് പെട്ടെന്ന് തിരിച്ചറിയാത്ത വിധം കനത്തിൽ സ്വർണ്ണംപൂശിയ വ്യാജ സ്വർണമാണ് പണയം വയ്ക്കുന്നതെന്നും പെട്ടെന്നുള്ള പരിശോധനയിൽ തിരിച്ചറിയാൻ പറ്റില്ലെന്നും പണയം വെച്ച് തരുന്നവർക്ക് 2000 രൂപ പ്രതിഫലം കൊടുത്ത് ബാക്കി തുക താൻ വാങ്ങിക്കുകയായിരുന്നു എന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

തട്ടാന്‍ ഒരു ആഭരണം പണിതു തരുമ്പോൾ 6500 രൂപ പ്രതിഫലമായി കൊടുക്കുമെന്നും ഇടുക്കിയിൽ ഇരുപതോളം വ്യാപാരസ്ഥാപനങ്ങളിൽ നിലവിൽ 25 ലക്ഷത്തോളം രൂപയടെ പണയം വെച്ചിട്ടുണ്ടെന്നും ശ്യാമിനെ കൂടാതെ കട്ടപ്പന പേഴുംകവല സ്വദേശി പ്രസീദ് ബാലകൃഷ്ണൻ, അണക്കര ചെല്ലാർകോവിൽ ഒന്നാം മൈൽ ഭാഗത്ത് അരുവിക്കുഴി വീട്ടിൽ മാത്യു മകൻ സിജിൻ മാത്യു (30) ഉൾപ്പെടെ നിരവധി ആളുകളെ കൊണ്ട് താൻ സ്വർണ്ണം പണയം വെപ്പിച്ചിട്ടുണ്ടെന്ന്റോമാരിയോ സമ്മതിച്ചു. 

ഇനിയും കൂടുതൽ മേഖലയിലെ സ്ഥാപനങ്ങളിൽ വ്യാജ സ്വർണം പണയം വെച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും കൂടുതല്‍ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോൻ, എസ് ഐ സജിമോൻ ജോസഫ്, എസ്.സി.പിഒമാരായ സിനോജ് പി ജെ, ജോബിൻ ജോസ്, സിപിഒ അനീഷ് വി കെ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Post a Comment

0 Comments