NEWS UPDATE

6/recent/ticker-posts

നന്മയുടെയും സമൃദ്ധിയുടെയും സന്ദേശവുമായി വീണ്ടുമൊരു വിഷുക്കാലം; കാർഷിക സംസ്‌കാരത്തിന്റെ ഓർമയിൽ പുലർകാല കണിയൊരുക്കം

വിഷു
സംസ്കൃതപദമാണ്‌. തുല്യമായത് എന്നർഥത്തിൽ ഇതിന് വ്യാഖ്യാനമുണ്ട്. രാവും പകലും സമാസമമായ അവസ്ഥ. ബിസി 45-ൽ ജൂലിയാസ് സീസർ രൂപപ്പെടുത്തിയ കലണ്ടറിൽ ഈ സമാസമ സിദ്ധാന്തത്തെ 'ഇക്വിനോസ്' എന്ന് പേരിട്ട് വ്യാഖ്യാനിച്ചിട്ടുണ്ട്. വർഷത്തിൽ രാവും പകലും തുല്യമായി വരുന്ന രണ്ടു ദിവസങ്ങളാണ് മേട, തുലാ വിഷുക്കൾ. ഇതിൽ മേട വിഷുവാണ് നമ്മൾ പുതുവർഷ തുടക്കമായി ആഘോഷിച്ചു വരുന്നത്.

"കാലമിനിയുമുരളും വിഷു വരും വർഷം വരും,
പിന്നെയോരോ തളിരിനും പൂവരും കായ്‌വരും....."
"കണിക്കൊന്നയല്ലേ, വിഷുക്കാലമല്ലേ

പൂക്കാതിരിക്കാൻ എനിക്കാവതില്ല"
"വിത്തും കൈക്കോട്ടും, കള്ളൻ ചക്കേട്ടു, കണ്ടാൽ മിണ്ടേണ്ട, ചക്കക്കുപ്പുണ്ടോ"

മലയാളി മനസ്സിലെ വിഷു സങ്കൽപ്പങ്ങളെല്ലാം കവി ഭാവനയിൽ പൂക്കളിലും കായ്‌കനികളിലും നിറഞ്ഞു നിൽക്കുന്നതാണ്. ഭൂമിശാസ്ത്രപരമായും ജ്യോതിശാസ്ത്രപരമായും ഏറെ പ്രാധാന്യമുണ്ട് വിഷു സങ്കല്പത്തിന്. അതെല്ലാം ഓർമയിൽ മാത്രം ഒതുങ്ങിപ്പോയില്ലേ എന്ന് പഴമക്കാർ പരിതപിക്കുമ്പോഴും നമ്മൾ തലമുറകൾ കൈമാറി, പടക്കം പൊട്ടിച്ചും പുത്തനുടുപ്പണിഞ്ഞും ഉണ്ണിയപ്പം രുചിച്ചും പലതരം വിഭവങ്ങൾ ഒരുക്കി സദ്യയുണ്ടും മേടം ഒന്ന് പുതുവർഷ തുടക്കമായി വിഷുവിനെ വരവേൽക്കുന്നു.

വിഷുവിന്റെ വരവറിയിച്ചു കൊണ്ട് എത്തിയിരുന്ന 'വിഷുപക്ഷി'കളും ഇപ്പോൾ കാണാമറയത്താണ്.

കാർഷിക സങ്കൽപങ്ങൾ

മഹത്തായ കാർഷിക സങ്കൽപ്പങ്ങളുമായി ഒതുങ്ങി നിന്നൊരു പഴയകാലം നമുക്കുണ്ടായിരുന്നു. അതെല്ലാം വിഷുവെന്ന ആണ്ടുപിറവിയോടെയാണ്‌ ആരംഭിച്ചിരുന്നത്. വിഷുനാൾ തൊട്ട് പത്താമുദയം വരെ കൃഷിക്കാലമാണിവിടെ. പക്ഷേ കാലാവസ്ഥയിൽ വ്യതിയാനങ്ങൾ വന്നപ്പോൾ കാർഷിക വിളവെടുപ്പിന് പോലും ഒരു നിശ്ചമില്ലയൊന്നിനും എന്ന മട്ടില്ലല്ലേ കൃഷിയുടെയും കർഷകന്റെയും അവസ്ഥ. ഈ മാറ്റങ്ങൾ പഴയ പ്രതീക്ഷകളിൽ വിഷവിത്ത് പാകിയിരിക്കുകയാണ്‌ . 

അനവസരത്തിലെത്തുന്ന മഴയും പ്രളയവും ചരിത്രഗതിയെ തന്നെ താറുമാറാക്കും വിധം പഴയകാല സങ്കല്പങ്ങൾക്ക് മങ്ങലേൽപ്പിച്ചു.
എന്ത് തന്നെയായാലും മേടം ഒന്ന് നമുക്ക്‌ വിഷുവാണ്. 

നമ്മളത് ആഘോഷിക്കും.പുതു വസ്ത്രങ്ങൾ വാങ്ങും, പടക്കങ്ങൾ വാങ്ങി തലേന്നാൽ മുതൽ പൊട്ടിക്കും. വടക്കരായ നമുക്ക്‌ പടക്കമില്ലാതെ വിഷു ആഘോഷമില്ല. ഉണ്ണിയപ്പം ഉണ്ടാക്കും, കണിയൊരുക്കും, ക്ഷേത്രങ്ങളിൽ കണികാണാൻ പോകും, തറവാടുകളും മറ്റ് ബന്ധുഗൃഹങ്ങളും സന്ദർശിക്കും. വീട്ടിലെത്തി പിന്നെ വിഭവസമൃദ്ധമായ സദ്യയുണ്ണും. കുഞ്ഞു പിറന്ന് ആദ്യത്തെ വിഷുവാണെങ്കിൽ അത് കുറച്ചുകൂടി വർണാഭമാക്കും. നമ്മുടെ വിഷു സങ്കല്പം ഇങ്ങനെയൊക്കെയാണ്‌.
കണികാണുംനേരം....
പ്രകൃതിയുടെ കാഴ്ച തന്നെയാണ് പൂജാമുറിയിലെ വിഷുക്കണി. വീടും പരിസരവും വൃത്തിയാക്കിവെക്കും. പൂജാമുറിയിലെ വിളക്കുകൾ തുടച്ച് തിളക്കം കൂട്ടും . പ്രപഞ്ചത്തിന്റെ പ്രതീകമായ പുത്തൻ മൺ കലത്തിൽ ഉണ്ണിക്കണ്ണന് പ്രിയമായ ഉണ്ണിയപ്പം നിറയ്‌ക്കും. 

ഓട്ടുരുളിയിൽ അരി, സ്വർണം, കോടിമുണ്ട്, വാൽകണ്ണാടി(ഭഗവതി സങ്കല്പം) , കണിവെള്ളരി, പഴവർഗങ്ങൾ, ചക്ക, മാങ്ങ, നാളികേരം, പിന്നെ വീട്ടുപറമ്പിൽ വിളഞ്ഞ മറ്റു ഫലങ്ങൾ, ഗ്രന്ഥങ്ങൾ, കൊന്നപ്പൂക്കുലകൾ, വെറ്റില, അടക്ക, കൺമഷി, ചാന്ത്‌, സിന്ദൂരം, നവധാന്യങ്ങൾ (നെല്ല്, ഗോതമ്പ്, കടല, എള്ള്, തുവര, പയർ, ഉഴുന്ന്, മുതിര, മൊച്ചകൊട്ട എന്ന പയർ) , നാണയ തുട്ടുകൾ എന്നിവ നിരത്തിവെക്കും. തിരിയിട്ട് കത്തിച്ച നിലവിളക്ക്, ശ്രീകൃഷ്ണ രൂപം, മറ്റ് ഇഷ്ട ദൈവങ്ങളുടെ സങ്കല്പ രൂപങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവ പൂജമുറിയിലോ അതിനായി സങ്കൽപ്പിച്ച ഇടങ്ങളിലോ ഒരുക്കും. കണിയൊരുക്കുന്നതിൽ പ്രാദേശിക സങ്കല്പങ്ങൾക്ക് അനുസരിച്ച വ്യത്യാസങ്ങൾ കാണാറുണ്ട്. 

തലേന്ന് രാത്രി കണിയൊരുക്കി വീട്ടമ്മ പൂജാമുറി ചാരി വെക്കും. സൂര്യോദയത്തിന് മുൻപ് ബ്രാഹ്മമുഹൂർത്തത്തിൽ കണി കണ്ടിരിക്കണമെന്നാണ് വെപ്പ്. വീട്ടിലെ തലമുതിർന്നവർ കണ്ണ് പൊത്തി കുട്ടികളെ കണി കാണിക്കാനായി പൂജാമുറിയിൽ എത്തിക്കും. 

മുൻകാലങ്ങളിൽ വിഷുക്കണി കാണാനെത്തുന്ന കുട്ടികൂട്ടങ്ങൾ ഉണ്ടായിരുന്നു. ഒരു സഞ്ചിയുമായി എല്ലാവരും കൂട്ടമായി യാത്ര പോകും. കണികണ്ടശേഷം കിട്ടുന്ന ഉണ്ണിഅപ്പം സഞ്ചിയിൽ വാങ്ങി വീട്ടിൽ കൊണ്ടുപോയി സൂക്ഷിക്കും. പെട്ടെന്ന് പഴകിപ്പോകില്ല എന്നൊരു ഗുണം ഉണ്ണിഅപ്പത്തിനുണ്ട്. ദിവസങ്ങളോളം അവ തിന്നുതീർക്കും. ഇന്നതൊക്കെ മാറി.


മേടപൊന്നണിയും കൊന്ന പൂക്കണിയായി...
സ്വർണകിങ്ങിണികൾ പോലെ ചില്ലകൾ തോറും കൊന്നമരത്തിൽ പൂങ്കുലകൾ തൂങ്ങി നിൽക്കുന്നത് കാണാൻ എന്ത് ഭംഗി! നമ്മുടെ സംസ്ഥാന പുഷ്പമെന്ന ബഹുമതിയുള്ള പൂവാണത് . ഏതു കണ്ണിനും ആകർഷകമാണ് പൂത്തുലഞ്ഞു നിൽക്കുന്ന കൊന്നപൂക്കൾ.

വിഷു വരവിനെ ഓർമിപ്പിക്കും പോലെ ഒരു മാസം മുൻപേ കൊന്ന പൂക്കും. പാലക്കുന്ന് ഭണ്ഡാരവീട്ടിലെ കൊന്നമരത്തിലെ സമൃദ്ധമായ കൊന്ന
പൂക്കൾ എന്നും കാമറ കണ്ണുകൾക്ക് പ്രിയങ്കരമായിരുന്നു. നേരത്തെ കുലച്ച് വിടർന്ന് വീണതിനാൽ ഇക്കുറി അവിടെ പൂക്കൾ അധികം കാണാനായില്ല. പലേടത്തും ഇതാണ് സ്ഥിതിയത്രെ. 

ഒറ്റപ്പെട്ട ചിലയിടങ്ങളിൽ കൊന്നപൂക്കൾ സമൃദ്ധമായി കാണാനുണ്ടെന്നും പറയുന്നു. പക്ഷേ കൊന്നപ്പൂവില്ലാതെ എന്ത് വിഷുക്കണി? എവിടെ നിന്നായാലും ഒന്നോ രണ്ടോ കുലകൾ നമ്മൾ ഒപ്പിച്ചിരിക്കും.


വിഷുപ്പടക്കങ്ങൾ
വിഷുവിന് തലേന്നാൽ മുതൽ തന്നെ വീട്ടുമുറ്റത്ത് പടക്കം പൊട്ടിച്ച് പുതുവർഷവരവിന് സ്വാഗതമരുളും. ഞങ്ങളുടെ കുട്ടിക്കാലത്ത് പാലക്കുന്ന് ക്ഷേത്ര പറമ്പിൽ ഉണ്ടായിരുന്ന കാഞ്ഞിരമരത്തിൽ നിന്ന് വീഴുന്ന കാഞ്ഞിരക്കുരു സഞ്ചിയിൽ പെറുക്കിക്കൂട്ടി ഉദുമ സ്കൂളിനടുത്ത മുഹമ്മദിച്ഛൻറെ കടയിൽ തൂക്കി വിൽക്കും. അങ്ങിനെ കിട്ടുന്ന ചില്ലറ തുട്ടുകൾ കരുതിവെച്ചാണ് കുഞ്ഞു പ്രായത്തിൽ പടക്കം വാങ്ങിയിരുന്നത്.

വിഷുവിന് പടക്കം പൊട്ടിക്കുന്നത് ഒരു ത്രില്ല് പോലെയായിരുന്നു അന്നൊക്കെ.  വീട്ടിൽ നിന്ന് പടക്കം വാങ്ങാൻ പൈസ കിട്ടുന്ന സാഹചര്യമായിരുന്നില്ല അന്ന് . കുറച്ചുപേർ ക്ഷേത്രത്തിന് പടിഞ്ഞാർ ഭാഗത്തെ സ്വകാര്യവ്യക്തിയുടെ കശുമാവിൽ നിന്ന് ആരും കാണാതെ സ്വന്തമാക്കുന്ന കശുവണ്ടി വിറ്റും പടക്കം വാങ്ങാൻ കാശ് കണ്ടെത്തി. ആ കൂട്ടായ്മയിൽ എന്നോടൊപ്പം ചേർന്നവർ ഇപ്പോൾ സപ്തതിയുടെ നിറവിൽ കുഞ്ഞുമക്കൾക്ക് യഥേഷ്ടം പടക്കങ്ങൾ വാങ്ങി നൽകുന്നു.

വിഷുക്കൈനീട്ടം
ചില ക്ഷേത്രങ്ങളിൽ നിന്ന് കൈനീട്ടമായി കിട്ടുന്ന നാണയതുട്ടുകൾ പലരും സൂക്ഷിച്ച് വെക്കും. ലക്ഷ്മിദേവിയോടുള്ള ആരാധന സങ്കൽപമാണ് വിഷുകൈനീട്ടം കൊടുക്കലും വാങ്ങലും. കണികാണാനെത്തുന്ന ബന്ധുക്കൾക്ക് ഗൃഹനാഥൻ കൈനീട്ടം നൽകും. മൂല്യം കുറഞ്ഞുപോയ നാണയതുട്ടുകൾ നൽകുന്ന രീതി ഇപ്പോഴില്ല. പുത്തൻ നോട്ടുകളാണ് നിലവിലെ ട്രെൻഡ്. പുത്തനാകുമ്പോൾ കുട്ടികൾ അവ സൂക്ഷിച്ചു വെക്കുന്നത് ഒരു സമ്പാദ്യശീലമാകും. വരും കാലങ്ങളിൽ അവ ഗൂഗിൾ പേ സംവിധാനത്തിലേക്കും മാറില്ലെന്ന് ആർക്കറിയാം. വീടുകളിൽ പോയി കൈനീട്ടം നൽകുന്നത് കൊടുക്കുന്നവരുടെ ധനസമ്പത്ത് ശോഷിച്ചു പോകാൻ കാരണമാകുമെന്നും പറഞ്ഞുകേട്ടിട്ടുണ്ട്.

കോവിഡ് കാലത്ത് കുറേ ആഘോഷങ്ങൾ ഉപേക്ഷിച്ചവരാണ് നമ്മൾ. പക്ഷേ കോവിഡിന്റെ ഭീകരതയിലും വീടുകളിൽ കണികണ്ടും സദ്യയുണ്ടും നമ്മൾ വിഷു ആഘോഷിച്ചു. കോവിഡ് വീണ്ടും ഉയിർത്തെഴുന്നേൽക്കുന്നുവെന്ന വാർത്തകൾ നമ്മെ ഭീതിപ്പെടുത്തുന്നുണ്ട്. 

 ക്ഷേത്രോത്സവങ്ങൾ ഏതാണ്ട് പൂർത്തിയായെങ്കിലും ആൾകൂട്ട സാന്നിധ്യ പെരുമയിൽ ആഘോഷമാകുന്ന വയനാട്ടുകുലവൻ തെയ്യംകെട്ടുകൾ ജില്ലയിൽ ആറിടങ്ങളിൽ നടക്കാൻ ബാക്കിയുണ്ട്. സംഭവാമി യുഗേ യുഗേ.

പാലക്കുന്നിൽ കുട്ടി

Post a Comment

0 Comments