NEWS UPDATE

6/recent/ticker-posts

തൃക്കണ്ണാട് കൊളത്തുങ്കാൽ വയനാട്ടുകുലവൻ തെയ്യംകെട്ടിന് കൂവം അളന്നു

പാലക്കുന്ന് : തൃക്കണ്ണാട് കൊളത്തുങ്കാൽ വയനാട്ടുകുലവൻ തറവാട്ടിൽ 30 മുതൽ മെയ്‌ 2 വരെ നടക്കുന്ന തെയ്യംകെട്ടിന് മുന്നോടിയായി കൂവം അളന്നു. സന്ധ്യാദീപത്തിന് ശേഷം മറൂട്ടു ചടങ്ങുകൾ പൂർത്തിയാക്കി. ആചാരസ്ഥാനികർ, തറവാട്, തെയ്യംകെട്ട് ആഘോഷ കമ്മിറ്റി, പ്രാദേശിക സമിതി ഭാരവാഹികൾ, ക്ഷണിക്കപ്പെട്ടവർ നാട്ടുകാർ എന്നിവരുടെ സാന്നിധ്യത്തിൽ സ്ഥാനികരുടെ നിർദ്ദേശാനുസരണം ചൂട്ടൊപ്പിക്കാൻ നിയുക്തനായ രാമൻ നെട്ടണിഗെയാണ്‌ കൂവം അളന്നത്.[www.malabarflash.com]

തിരുമുറ്റത്ത് കൂട്ടിവെച്ച നെല്ലിൻ കൂമ്പാരത്തിൽ നിന്ന് കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രം, തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം, കോട്ടപ്പാറ കോരച്ചൻ തറവാട് എന്നിവിടങ്ങളിലേക്ക് 21 ഇടങ്ങഴി വീതവും കീഴൂർ ധർമശാസ്താ, പനയാൽ മഹാലിംഗേശ്വര, ഉദയമംഗലം മഹാവിഷ്ണു, കരിപ്പോടി ശാസ്താവിഷ്ണു, തിരുവക്കോളി പാർഥസാരഥി, അരവത്ത് സുബ്രഹ്മണ്യ, ദേവൻപൊടിച്ചപാറ അർധനാരീശ്വര, തല്ലാണി ശാരദാമ്പ, മുക്കുന്നോത്ത് കാവിൽ ഭഗവതി എന്നീ ക്ഷേത്രങ്ങളിലേക്ക് 11 ഇടങ്ങഴി വീതവും നെല്ല് അളന്നു മാറ്റിവെച്ചു. 

തെയ്യംകെട്ടിന് മുൻപായി ഇവ അതാതിടങ്ങളിൽ എത്തിക്കും. നിത്യപൂജ സംവിധാനങ്ങളില്ലാത്ത പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രമടക്കം സമീപ പ്രദേശങ്ങളിലെ വിവിധ ആരാധനാലയങ്ങളിലേക്ക് എണ്ണയും, കുളിയന് കലശവും പ്രാർത്ഥനയായി നൽകും. തെയ്യംകെട്ട് സംബന്ധമായ ചടങ്ങുകൾക്കായി 21 ഇടങ്ങഴി നെല്ല് വേറെയും അളന്നു.

അടയാളം കൊടുക്കലിന് ശേഷം ചുട്ടെടുത്ത അടയും (അംശം) ഭക്ഷണവും കഴിച്ചു പുരുഷാരം പിരിഞ്ഞു. ഏപ്രിൽ 30 ന് കലവറ നിറയ്‌ക്കും. മെയ്‌ ഒന്നിന് കണ്ടനാർ കേളന്റെ ബപ്പിടലും 2ന് വയനാട്ടുകുലവന്റെ ചൂട്ടൊപ്പിക്കലും നടക്കും. തുടർന്ന് മറപിളർക്കലോടെ സമാപിക്കും.

Post a Comment

0 Comments