NEWS UPDATE

6/recent/ticker-posts

രാമനവമി ആഘോഷങ്ങള്‍ക്കിടെ ബംഗാളില്‍ സംഘര്‍ഷം; വാഹനങ്ങള്‍ക്ക് തീയിട്ടു, കല്ലേറും

കൊല്‍ക്കത്ത: രാമനവമി ആഘോഷങ്ങള്‍ക്കിടെ പശ്ചിമ ബംഗാളിലെ ഹൗറയില്‍ സംഘര്‍ഷം. പല സംഘങ്ങളായി തിരിഞ്ഞ് വാഹനങ്ങള്‍ കത്തിക്കുകയും കടകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും നേരെ കല്ലെറിയുകയും ചെയ്തു. പ്രദേശത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി പോലീസിനെ വിന്യസിച്ചു.[www.malabarflash.com]

രാമനവമി ഘോഷയാത്ര കാജിപട് മേഖലയിലൂടെ കടന്നുപോകുന്നതിനിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പോലീസ് ജീപ്പടക്കം കാറുകള്‍, ഇരുചക്രവാഹനങ്ങള്‍, എന്നിവയ്ക്ക് ആക്രമണത്തില്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

അക്രമകാരികള്‍ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചു. ' ആക്രമകാരികളെ വെറുതെ വിടില്ല. സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയവര്‍ രാജ്യത്തിന്റെ ശത്രുക്കളാണ്. ബിജെപി ഇതിനകം തന്നെ ഹൗറയെ ഉന്നംവെച്ചിട്ടുണ്ട്. പാര്‍ക്ക് സര്‍ക്കസും ഇസ്ലാംപൂരുമാണ് ബിജെപി ലക്ഷ്യം വെച്ചിരിക്കുന്ന അടുത്ത പ്രദേശങ്ങള്‍. എല്ലാവരും ജാഗ്രത പാലിക്കണം.' മമതാ ബാനര്‍ജി പറഞ്ഞു.

എന്നാല്‍ മമത ഉന്നയിച്ച ആരോപണങ്ങള്‍ ബിജെപി നിഷേധിച്ചു. ആക്രമണത്തിന് നേതൃത്വം നല്‍കിയത് തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. രാമനവമി ദിനത്തില്‍ കഴിഞ്ഞ വര്‍ഷവും ഹൗറയില്‍ സംഘര്‍ഷമുണ്ടായിരുന്നു.

Post a Comment

0 Comments