NEWS UPDATE

6/recent/ticker-posts

വിചാരണ തുടങ്ങുന്നതിന്റെ തലേ ദിവസം പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍; പരാതി പച്ചക്കള്ളമെന്ന് കുറിപ്പ്‌

പത്തനംതിട്ട: പോക്‌സോ കേസില്‍ വ്യാഴാഴ്ച വിചാരണ തുടങ്ങാനിരിക്കെ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ പന്നിവിഴ സ്വദേശി പുത്തന്‍വീട്ടില്‍ നാരായണന്‍കുട്ടി(72)യെയാണ് ബുധനാഴ്ച രാവിലെ വീടിന്റെ മുകള്‍നിലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. നാരായണന്‍കുട്ടി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.[www.malabarflash.com]


തനിക്കെതിരേയുള്ള പോക്‌സോ പരാതി പച്ചക്കള്ളമാണെന്നും ശാരീരിക ബുദ്ധിമുട്ടുകള്‍ കൂടി അലട്ടുന്നതിനാല്‍ ഇനി ജീവിച്ചിരിക്കില്ലെന്നുമാണ് കുറിപ്പിലുള്ളത്. കണ്ടെടുത്ത കുറിപ്പ് പോലീസ് പരിശോധിച്ചുവരികയാണ്.

2021-ല്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ ഒന്നാം പ്രതിയാണ് നാരായണന്‍കുട്ടി. ഈ കേസില്‍ വ്യാഴാഴ്ച അടൂര്‍ അതിവേഗ കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് മരണം. വ്യാഴാഴ്ച കോടതിയില്‍ ഹാജരാകണമെന്ന് കഴിഞ്ഞ ദിവസം അറിയിപ്പു കിട്ടിയതു മുതല്‍ നാരായണ്‍കുട്ടി ഏറെ അസ്വസ്ഥനായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൃതദേഹം അടൂര്‍ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

2019-ലെ തിരുവോണനാളിലാണ് പോക്‌സോ കേസിനാസ്പദമായ സംഭവമുണ്ടായത്. ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ കടന്നുപിടിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ 2021 ഒക്ടോബറിലാണ് കുട്ടിയുടെ അച്ഛന്‍ ഇതുസംബന്ധിച്ച് ചൈല്‍ഡ് ലൈനിലും പോലീസിലും പരാതി നല്‍കുന്നത്. പെണ്‍കുട്ടിയുടെ അമ്മയാണ് കേസിലെ രണ്ടാം പ്രതി. വിവരമറിഞ്ഞിട്ടും ഇതെല്ലാം മറച്ചുവെച്ചെന്നാണ് അമ്മയ്‌ക്കെതിരെ ചുമത്തിയ കുറ്റം.

അതേസമയം, മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പരാതി നല്‍കിയതെന്നും ആരോപണമുണ്ട്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞ് കഴിയുന്നതിനിടെയാണ് പരാതി എത്തുന്നത്. ഇവരുടെ വിവാഹമോചന ഹര്‍ജികളും കോടതിയുടെ പരിഗണനയിലായിരുന്നു. എന്നാല്‍, പരാതിയിലെ കാര്യങ്ങളെല്ലാം പെണ്‍കുട്ടി മൊഴിയായി നല്‍കിയതോടെയാണ് പോലീസ് പോക്‌സോ കേസെടുത്തത്. അതേസമയം, മുന്‍വൈരത്തിന്റെ പേരില്‍ ഭര്‍ത്താവ് മകളെ ഉപയോഗിച്ച് നല്‍കിയ വ്യാജപരാതിയാണെന്നായിരുന്നു അമ്മയുടെ പ്രതികരണം.

Post a Comment

0 Comments