NEWS UPDATE

6/recent/ticker-posts

നീലേശ്വരത്ത് മരിച്ച നിലയില്‍ കാണപ്പെട്ട തമിഴ്‌നാട് സ്വദേശിയുടെ മരണം കൊലപാതകം: മൂന്ന് പ്രതികള്‍ അറസ്റ്റില്‍

നീലേശ്വരം: പാലത്തിന്റെ പൈലിങ് ജോലിക്ക് എത്തിയ അന്യസംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകം, 3 പേര്‍ അറസ്റ്റില്‍. കോട്ടപ്പുറം ഗ്രീന്‍സ്റ്റാര്‍ ക്ലബിന് സമീപമുള്ള വാടക വീട്ടില്‍ താമസിച്ച് ജോലി ചെയ്ത് വരുന്ന തമിഴ്‌നാട് മധുര സ്വദേശി രമേശന്റെ (42) മരണമാണ് കൊലപാതകം ആണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയത്.[www.malabarflash.com]


കൊല നടത്തിയ എറണാകുളം മത്സ്യപുരി വാത്തുരുത്തിയിലെ പുരുഷോത്തമന്റെ മകന്‍ കെ. പി.ബൈജു (54) വാണ് ഒന്നാം പ്രതി. കളമശ്ശേരി മാളികയില്‍ ഹൗസില്‍ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഫൈസല്‍ (43), എറണാകുളംനോര്‍ത്ത് പറവൂര്‍ പെരുമ്പള്ളി പറമ്പില്‍ ഹൗസില്‍ ഫ്രാന്‍സിസിന്റെ മകന്‍ ഡാനിയല്‍ ബെന്നി (42) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേന ഐ പി എസിന്റെ മേല്‍നോട്ടത്തില്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പി. പി. ബാലകൃഷ്ണന്‍ നായരും സംഘവും നടത്തിയ അന്വേഷണത്തില്‍ അറസ്റ്റ് ചെയ്തത്.

ഒന്നാം പ്രതിയായ ബൈജു എറണാകുളം ജില്ലയിലെ തോപ്പുംപടി , ഐലണ്ട് ഹാര്‍ബര്‍ , വൈപ്പിന്‍ , എറണാകുളം സെന്‍ട്രല്‍ എന്നീ പോലീസ് സ്റ്റേഷനുകളിലായി 14 കേസുകളില്‍ പ്രതിയാണ്.

കോട്ടപ്പുറം കടിഞ്ഞിമൂല പാലത്തിന്റെ പൈലിങ് ജോലി ചെയ്യുന്ന തൊഴിലാളികള്‍ താമസിക്കുന്ന വാടക കെട്ടിടത്തില്‍ ആണ് രമേശനെ ശനിയാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ കെട്ടിടത്തില്‍ മലയാളികളും അന്യസംസ്ഥാന തൊഴിലാളികളും അടക്കമുള്ള 11പേരാണ് താമസം ഉണ്ടായിരുന്നത്. 

ശനിയാഴ്ച രാത്രി  10 മണിയോടെയാണ് കൊലപാതകം നടത്തിയ പ്രതികള്‍ തന്നെ നാട്ടുകാരെ വിളിച്ചു തങ്ങളുടെ കൂടെയുള്ള ഒരാള്‍ ഹൃദയസ്തംഭനം മൂലം മരിച്ചു കിടക്കുന്നതായി അറിയിച്ചത്. നാട്ടുകാര്‍ നീലേശ്വരം പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് ഉടന്‍ സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. 

വാടക വീട്ടില്‍ താമസിച്ചിരുന്ന 11 പേരെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കേസിന്റെ ചുരുള്‍ അഴിഞ്ഞത്. പ്രതികള്‍ ആവശ്യപ്പെട്ട വേതനം നല്കാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് രമേശന്റെ കൊലപാതകത്തിലേക്ക് നയിച്ചത്.

അന്വേഷണ സംഘത്തില്‍ നീലേശ്വരം ഇന്‍സ്‌പെക്ടര്‍ പ്രേം സദന്‍, എസ് ഐ. ശ്രീജേഷ്, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ഗിരീഷ്, മഹേഷ്, സിവില്‍ പോലീസുകാരായ പ്രബീഷ്, ഷാജില്‍, ഷിജു, ഡാന്‍സഫ് സ്‌ക്വാഡ് അംഗങ്ങളായ രാജേഷ് മാണിയാട്ട്. ഹരീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള സംഘം ആണ് 24 മണിക്കൂറിനുള്ളില്‍ കേസിനു തുമ്പുണ്ടാക്കി പ്രതികളെ പിടികൂടിയത്.

Post a Comment

0 Comments