NEWS UPDATE

6/recent/ticker-posts

നാട്ടില്‍ നിന്നില്ലെങ്കില്‍ ഇതര നാട്ടില്‍ നിന്ന് വിവാഹം കഴിച്ച് കുറ്റ്യാടിയിലെ യുവാക്കള്‍; ഭാഷാ പ്രശ്‌നം പരിഹരിക്കാനും വഴി കണ്ടെത്തി


കോഴിക്കോട്: നാട്ടില്‍ നിന്ന് വധുവിനെ ലഭിക്കാത്തത് മൂലം ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വിവാഹം കഴിക്കേണ്ടി വരുന്ന കോഴിക്കോട് കുറ്റ്യാടിയിലെ ചെറുപ്പക്കാരുടെ വാര്‍ത്ത ചര്‍ച്ചയായതാണ്. യുവാക്കള്‍ക്ക് വിദ്യാഭ്യാസം കുറയുന്നതും പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസം നേടുന്നതുമാണ് വിവാഹത്തിനായി വധുവിനെ തേടി ഇതരസംസ്ഥാനത്തേക്ക് പോകേണ്ടി വരുന്നതിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.[www.malabarflash.com]

കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ തന്നെ കുറ്റ്യാടിയിലെ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തില്‍ മാത്രം അറുപത് യുവാക്കള്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് വധുവിനെ കണ്ടെത്തിയെന്നാണ് കണക്കുകള്‍ പറയുന്നത്. 

ഇങ്ങനെ വിവാഹിതരായി കേരളത്തിലെത്തുന്നവര്‍ക്ക് ഭാഷ ഒരു പ്രശ്‌നമാകാതിരിക്കാന്‍ യുവാക്കളുടെ നേതൃത്വത്തില്‍ തന്നെ പരിഹാരവും കണ്ടെത്തിയിട്ടുണ്ട്. കുറ്റ്യാടി സംവേദ ആര്‍ട്‌സ് ആന്റ് കല്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് വധുക്കളെ മലയാളം പഠിപ്പിക്കുന്നത്. 

കുറ്റ്യാടിയിലും സമീപ പ്രദേശങ്ങളിലും ഉള്ളവര്‍ക്കാണ് കൂടുതലായും വധുവിനെ കിട്ടാത്തതെന്നും തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ കണ്ടെത്തേണ്ടി വരുന്നതെന്നും സൊസൈറ്റി സെക്രട്ടറി ചന്ദ്രന്‍ പറഞ്ഞു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു പ്രതികരണം. കൊടഗ്, പൊള്ളാച്ചി തുടങ്ങിയ സ്ഥലങ്ങളിലെ ഡസനോളം പെണ്‍കുട്ടികള്‍ കേരളത്തിന്റെ മരുമക്കളായി അടുത്ത വര്‍ഷങ്ങളില്‍ എത്തിയിട്ടുണ്ട്. കല്യാണ ബ്രോക്കര്‍മാര്‍ വഴിയാണ് മിക്ക കല്യാണങ്ങളും നടക്കുന്നത്. 

അടുത്തിടെ നടത്തിയ ഒരു സര്‍വേയിലാണ് കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ 60 വിവാഹങ്ങള്‍ കുന്നുമ്മല്‍ പഞ്ചായത്തില്‍ നടന്നതായി കണ്ടെത്തിയതെന്നും അടുത്ത പ്രദേശങ്ങളിലും ഇതാണ് അവസ്ഥയെന്നും ചന്ദ്രന്‍ പറഞ്ഞു. പൊള്ളാച്ചിയില്‍ നിന്ന് വിവാഹം കഴിച്ച ഒരു സുഹൃത്ത് അനുഭവം പറഞ്ഞതോടെയാണ് പെണ്‍കുട്ടികളെ ഭാഷ പഠിപ്പിക്കുക എന്ന ആശയം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

വീട്ടിലുള്ളവരോടും ഭര്‍ത്താക്കന്മോരോടും വരെ സംസാരിക്കാന്‍ പെണ്‍കുട്ടികള്‍ ബുദ്ധിമുട്ടുന്നു. ആദ്യം 10 യുവതികളാണ് പരിശീലനത്തിനായെത്തിയത്. പിന്നീട് സമീപ പ്രദേശങ്ങളില്‍ നിന്നും പെണ്‍കുട്ടികളെത്താന്‍ തുടങ്ങി. ഇപ്പോള്‍ 22 യുവതികളാണ് ഇവിടെ നിന്ന് മലയാളം പഠിക്കുന്നത്.

Post a Comment

0 Comments