NEWS UPDATE

6/recent/ticker-posts

ഷൂട്ടൗട്ടില്‍ താരമായി ലിവാകോവിച്ച്; ജപ്പാനെ തകര്‍ത്ത് ക്രൊയേഷ്യ ക്വാര്‍ട്ടറില്‍

ദോഹ: ഖത്തർ ലോകകപ്പിൽ പോരാട്ടം മുറുകുന്നതിന്റെ വ്യക്തമായ സൂചനകൾ നൽകി ആദ്യമായി പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ, ജപ്പാന്റെ പോരാട്ടവീര്യത്തെ മറികടന്ന് നിലവിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ ക്വാർട്ടർ ഫൈനലിൽ.[www.malabarflash.com]

ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഷൂട്ടൗട്ടിൽ ജാപ്പനീസ് പോരാട്ടവീര്യത്തെ ക്രൊയേഷ്യ മറികടന്നത്. ഷൂട്ടൗട്ടിൽ പോസ്റ്റിനു ഐതിഹാസിക പ്രകടനം പുറത്തെടുത്ത ഗോൾകീപ്പർ ഡൊമിനിക് ലിവാകോവിച്ചാണ് ക്രൊയേഷ്യയെ ക്വാർട്ടറിലേക്ക് നയിച്ചത്. മുഴുവൻ സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്.

ഷൂട്ടൗട്ടിൽ ജപ്പാൻ താരം ടകുമി മിനാമിനോ, കവോരു മിട്ടോമ, മായ യോഷിദ എന്നിവരുടെ ഷോട്ടുകൾ ലിവാകോവിച്ച് തടുത്തിട്ടു. ജപ്പാനായി ലക്ഷ്യം കണ്ടത് ടകുമ അസാനോ മാത്രം. മറുവശത്ത് ക്രൊയേഷ്യയ്ക്കായി കിക്കെടുത്ത നിക്കോള വ്ലാസിച്ച്, മാർസലോ ബ്രോസോവിച്ച്, മാരിയോ പസാലിച്ച് എന്നിവർ ലക്ഷ്യം കണ്ടു. അതേസമയം, മാർക്കോ ലിവായയുടെ ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചു. നേരത്തെ, ജപ്പാനായി ആദ്യപകുതിയിൽ ഡയ്സൻ മയേഡയും (43–ാം മിനിറ്റ്) ക്രൊയേഷ്യയ്‌ക്കായി രണ്ടാം പകുതിയിൽ ഇവാൻ പെരിസിച്ചും (55–ാം മിനിറ്റ്) ഗോൾ നേടി.

ജപ്പാന് അനുകൂലമായി ലഭിച്ച കോർണർ കിക്കിൽ നിന്നാണ് അവരുടെ ആദ്യ ഗോളിലേക്ക് എത്തിയ നീക്കത്തിന്റെ തുടക്കം. പന്ത് നേരെ ബോക്സിലേക്ക് ഉയർത്തിവിടുന്നതിനു പകരം ജപ്പാൻ എടുത്തത് ഷോർട്ട് കോർണർ. പരസ്പരം പന്തു കൈമാറി നടത്തിയ നീക്കത്തിനൊടുവിൽ റിറ്റ്സു ഡൊവാന്റെ ക്രോസ് ക്രൊയേഷ്യൻ ബോക്സിലേക്ക്. ഉയർന്നുചാടിയ യോഷിദ പന്ത് നേരെ പോസ്റ്റിനു മുന്നിലേക്കിട്ടു. ഓടിയെത്തിയ മയേഡയുടെ ഷോട്ട് വലയിലേക്ക്. സ്കോർ 1–0.

രണ്ടാം പകുതിയുടെ തുടക്കം മുതൽ ജപ്പാൻ ബോക്സിൽ ക്രൊയേഷ്യ ചെലുത്തിയ സമ്മർദ്ദത്തിന്റെ ഫലമായിരുന്നു 55–ാം മിനിറ്റിലെ അവരുടെ സമനില ഗോൾ. ജപ്പാൻ പകുതിയിലേക്ക് ക്രൊയേഷ്യ നടത്തിയ ഉജ്വലമായ മുന്നേറ്റത്തിനൊടുവിൽ ബോക്സിലേക്ക് ദെയാൻ ലോവ്‌റെന്റെ തകർപ്പൻ ക്രോസ്. ഉയർന്നുചാടിയ പെരിസിച്ച് പന്തിന് പോസ്റ്റിന്റെ വലതു മൂലയിലേക്ക് വഴികാട്ടി. സ്കോർ 1–1.

Post a Comment

0 Comments