NEWS UPDATE

6/recent/ticker-posts

13 കോടിയുടെ പാലം ഉദ്ഘാടനത്തിനു മുമ്പ് തകര്‍ന്നുവീണു

ബിഹാർ:  മൂന്ന് ഗ്രാമങ്ങളെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന ആ പാലം നാടിന്റെ ഏറെക്കാലത്തെ സ്വപ്‌നമായിരുന്നു. 2016-ല്‍ നിര്‍മാണം തുടങ്ങിയതു മുതല്‍, ജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരുന്ന പാലം 2017-ലാണ് നിര്‍മാണം പൂര്‍ത്തിയായത്. പാലത്തിനോട് ചേര്‍ന്നു നിര്‍മിച്ച അനുബന്ധ റോഡ് പണി പൂര്‍ത്തിയായാലുടന്‍ ഇതിന്റെ ഉദ്ഘാടനം നടത്താനായിരുന്നു തീരുമാനം. എന്നാല്‍, അതിനു കാത്തുനിന്നില്ല, 13 കോടി രൂപ ചെലവില്‍ നിര്‍മിച്ച പാലം ഉദ്ഘാടനത്തിനു മുമ്പേ തകര്‍ന്നു വീണു.[www.malabarflash.com]


ബിഹാറിലാണ് ജനങ്ങളെ നോക്കുകുത്തിയാക്കി കൂറ്റന്‍ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണത്. ബെഗുസരായി ജില്ലയിലെ ബുര്‍ഹി ഗന്ധക് നദിക്കു കുറുകെയാണ് ഈ പാലം നിര്‍മിച്ചത്. 2016-ല്‍ നിര്‍മാണം ആരംഭിച്ച പാലം പിറ്റേ വര്‍ഷമാണ് പണി പൂര്‍ത്തിയായത്.

ഔദ്യോഗിക ഉദ്ഘാടനം നടന്നില്ലെങ്കിലും പാലത്തിലൂടെ അത്യാവശ്യം ആളുകള്‍ കടന്നു പോവുന്നുണ്ടായിരുന്നു. ബൈക്കുകള്‍ പോലുള്ള ചെറുവാഹനങ്ങളും പാലത്തിലൂടെ കടത്തിവിട്ടിരുന്നു. എന്നാല്‍, ആഴ്ചകള്‍ക്കു മുമ്പേ പാലത്തിന്റെ തൂണുകളില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് ഇതിലെയുള്ള ഗതാഗതം വിലക്കിയിരുന്നു. അതിനിടെയാണ് പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണത്. ഗതാഗതം തടഞ്ഞിരുന്നില്ലെങ്കില്‍, വലിയ ദുരന്തത്തിന് ഇതു കാരണമാവുമായിരുന്നു. വാഹനങ്ങളോ ആളുകളോ പോവാത്തതിനാല്‍, പാലം തകര്‍ന്നു വീണിട്ടും അത്യാഹിതങ്ങള്‍ ഒന്നുമുണ്ടായില്ല.

സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള റോഡ് കണ്‍സ്ട്രക്ഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാ ഭഗവതി കണ്‍സ്ട്രക്ഷന്‍ എന്ന സ്വകാര്യ നിര്‍മാണ സ്ഥാപനമാണ് പാലം നിര്‍മിച്ചത്. 2016-ല്‍ നിര്‍മാണം ആരംഭിച്ച പാലം പിറ്റേ വര്‍ഷം നിര്‍മാണം പൂര്‍ത്തിയായി. തുടര്‍ന്ന്, ഉദ്ഘാടനത്തിന് കാത്തിരിക്കുകയായിരുന്നു. എന്നാല്‍, അനുബന്ധ റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാവാന്‍ വൈകിയതിനാല്‍ അഞ്ചു വര്‍ഷമായി ഉദ്ഘാടനം വൈകുകയായിരുന്നു. അതിനിടെയാണ്, ഇപ്പോള്‍ ഇപ്പോള്‍ തകര്‍ന്നു വീണത്.

പാലം നിര്‍മാണം നടത്തുന്ന സമയത്ത് തന്നെ ജനങ്ങള്‍ ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ അപാകതകള്‍ ആരോപിച്ച് രംഗത്തു വന്നിരുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഈ പ്രതിഷേധം സര്‍ക്കാറോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ മുഖവിലയ്ക്ക് എടുത്തില്ല. അതിനിടെയാണ്, പാലം തകര്‍ന്നു വീണത്. 

Post a Comment

0 Comments