NEWS UPDATE

6/recent/ticker-posts

മുസാഫർനഗർ കലാപം: ബിജെപി എംഎൽഎ വിക്രം സെയ്നിക്ക് രണ്ട് വർഷം തടവ്

ലഖ്നൗ: മുസാഫർ ന​ഗർ കലാപക്കേസിൽ ബിജെപി എംഎൽഎ വിക്രം സെയ്നിക്കും മറ്റ് 11 പേർക്കും രണ്ട് വർഷം തടവ് ശിക്ഷ. പ്രതികൾ 10,000 രൂപ വീതം പിഴയുമടക്കണം. കേസിലെ മറ്റ് 15 പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. പ്രത്യേക കോടതി ജഡ്ജി ​ഗോപാൽ ഉപധ്യായയാണ് കേസിൽ വിധി പറഞ്ഞത്.[www.malabarflash.com]

ഉത്തർപ്രദേശിലെ ഖതൗലിയിൽ നിന്നുളള എംഎൽഎയാണ് വിക്രം സെയ്നി. കേസിൽ 12 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ ഐപിസി സെക്ഷൻ 336 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന പ്രവൃത്തി), 353 (പൊതു ഉദ്യോഗസ്ഥനെ തന്റെ കടമ നിർവഹിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ശക്തി), 147 (കലാപം), 148 (മാരകായുധങ്ങളുമായി കലാപം നടത്തൽ), ഐപിസി 149 (നിയമവിരുദ്ധമായ സമ്മേളനം) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരുന്നത്.

വിക്രം സെയ്നിക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. വിക്രം സെയ്നിയും മറ്റ് 26 പേരും ഉത്തർപ്രദേശിലെ കവാൽ ഗ്രാമത്തിൽ നടന്ന അക്രമണക്കേസിലും വിചാരണ നേരിടുകയാണ്. കവാൽ ​ഗ്രാമത്തിൽ രണ്ട് ജാട്ട് യുവാക്കളുടെ ശവസംസ്‌കാരം കഴിഞ്ഞ് ജനക്കൂട്ടം മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. 

2013ലാണ് മുസാഫർന​ഗറിൽ കലാപമുണ്ടായത്. 2013 ആ​ഗസ്റ്റിൽ ഷാനവാസ് എന്ന യുവാവിനെ ആറുപേർ ചേർന്ന് കൊലപ്പെടുത്തിയതാണ് വര്‍ഗ്ഗീയ കലാപത്തിലേക്ക് നയിച്ചത്. പിന്നീട് ഗൗരവ്, സച്ചിൻ എന്നീ യുവാക്കളും കൊല്ലപ്പെട്ടതോടെ സംഘർഷം രൂക്ഷമായി. കലാപത്തിൽ 60 പേർ കൊല്ലപ്പെടുകയും 40,000 പേരെ മാറ്റിപാർപ്പിക്കുകയും ചെയ്തിരുന്നു. സെപ്‌റ്റംബർ 17 വരെ കലാപം നീണ്ടുനിന്ന ഒരു മാധ്യമ പ്രവർത്തകയും കൊല്ലപ്പെട്ടിരുന്നു.

Post a Comment

0 Comments