NEWS UPDATE

6/recent/ticker-posts

ഷാജഹാന്റെ ശരീരത്തിൽ 12 മുറിവുകൾ, മരണം രക്‌തം വാർന്ന്: പ്രതിരോധിക്കാന്‍ അവസരം നല്‍കാതെ വെട്ടി

പാലക്കാട്: സിപിഎം കുന്നങ്കാട് ബ്രാ‍ഞ്ച് സെക്രട്ടറിയും മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവുമായ ഷാജഹാന്റെ മരണകാരണം രക്തം വാര്‍ന്നെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൊലയാളി സംഘത്തിന്റെ ആക്രമണത്തില്‍ ഷാജഹാന്റെ കാലിലും കയ്യിലും ആഴത്തില്‍ മുറിവേറ്റിരുന്നു. വാളും കത്തിയും ഉള്‍പ്പെടെയുള്ള മൂര്‍ച്ചയുള്ള ആയുധങ്ങളാണ് കൊലയ്ക്ക് ഉപയോഗിച്ചത്. ചെറുതും വലുതുമായി പന്ത്രണ്ട് മുറിവുകളാണ് ശരീരത്തിലുണ്ടായിരുന്നത്.[www.malabarflash.com]

പ്രതിരോധിക്കാന്‍ അവസരം നല്‍കാതെ ആദ്യം കാലിലും പിന്നീട് കയ്യിലും വെട്ടിയെന്നാണ് കസ്റ്റഡിയിലുള്ളവരുടെ മൊഴി. തിരിച്ച് ആക്രമിക്കുമെന്നു ഭയന്ന് ഷാജഹാന്‍ രക്തം വാര്‍ന്ന് നിലത്ത് വീഴുന്നത് വരെ അക്രമികള്‍ വലയം തീര്‍ത്ത് നിന്നു. കൂടെയുണ്ടായിരുന്ന ഷാജഹാന്റെ സുഹൃത്തിനെ സംഘം ഭീഷണിപ്പെടുത്തി മാറ്റിനിര്‍ത്തിയെന്നാണു വിവരം.

ആക്രമിച്ചവര്‍ ഓടി മാറിയതിനു പിന്നാലെയാണ് ഓട്ടോറിക്ഷയില്‍ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ഷാജഹാനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. പിന്നാലെ ഷാജഹാന്റെ മരണം സ്ഥിരീകരിച്ചു. വാളും കത്തിയും ഉള്‍പ്പെടെയുള്ള മൂര്‍ച്ചയുള്ള ആയുധങ്ങളാണ് കൊലയ്ക്ക് ഉപയോഗിച്ചതെന്നും പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടിലുണ്ട്. 

ശബരീഷ്, അനീഷ്, നവീന്‍, ശിവരാജന്‍, സിദ്ധാര്‍ഥന്‍, സുജീഷ്, സജീഷ്, വിഷ്ണു എന്നിവര്‍ ചേര്‍ന്ന് ഷാജഹാനെ വെട്ടിയെന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴി. എന്നാല്‍ കൊലയാളി സംഘത്തിലെ ചിലര്‍ ആക്രമണ സമയത്ത് ഷാജഹാന്റെ ചുറ്റിലുമായി ആയുധവുമായി മറ്റുള്ളവര്‍ രക്ഷപ്പെടുത്താന്‍ വരുന്നത് തടയുന്ന മട്ടില്‍ നിലയുറപ്പിച്ചിരുന്നതായും വിവരമുണ്ട്.

ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 8 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ നവീൻ (28), സിദ്ധാർഥൻ (24) എന്നിവരുടെ പേരുകൾ മാത്രമാണു പൊലീസ് വെളിപ്പെടുത്തിയത്. പ്രതികളെ ചോദ്യം ചെയ്യുകയാണെന്നും കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് പറഞ്ഞു. നിർണായക തെളിവുകളും പൊലീസിനു ലഭിച്ചു. 

കൊലയ്ക്കു പിന്നിൽ ബിജെപി ആർഎസ്എസ്സുകാരെന്നു സിപിഎമ്മും സിപിഎമ്മിലെ വിഭാഗീയതയും പകയുമാണു കാരണമെന്നു ബിജെപിയും ആരോപിച്ചു. ഞായർ രാത്രി 9നാണു കൊട്ടേക്കാട് കുന്നങ്കാട്ടു വച്ചു പ്രതികൾ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. ബിജെപി അനുഭാവികളായ 8 പേർ രാഷ്ട്രീയ വിരോധത്താൽ വടിവാൾ ഉപയോഗിച്ചു ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തി എന്നാണു പൊലീസ് പ്രഥമവിവര റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

Post a Comment

0 Comments