NEWS UPDATE

6/recent/ticker-posts

'എനിക്ക് സരിതയെ അറിയില്ല, പി സി ജോർജിനെയും, മിസിസ് കമലയും വീണയും സ്വസ്ഥമായി ജീവിക്കുന്നു'

പാലക്കാട്: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണ ഇടപാട് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത് വ്യക്തിപരമായിട്ടല്ലെന്ന് കേസ് പ്രതി സ്വപ്ന സുരേഷ്.[www.malabarflash.com]

ആരാണ് മുഖ്യമന്ത്രി എന്നത് തന്‍റെ വിഷയമല്ല. താൻ വ്യക്തികളെക്കുറിച്ചാണ് പറഞ്ഞത്. തനിക്ക് രാഷ്ട്രീയ അജണ്ടയില്ല. താൻ കേസുമായി ബുദ്ധിമുട്ടി ജീവിക്കുമ്പോൾ മിസിസ് കമല വിജയനും മിസിസ് വീണ വിജയനും സ്വൈര്യമായി, സ്വസ്ഥമായി ജീവിക്കുകയാണ് - സ്വപ്ന സുരേഷ് പറയുന്നു.

''ഈ കേസുമായി ബന്ധപ്പെട്ട് ഉൾപ്പെട്ടിട്ടുള്ള വ്യക്തികളുമായി ബന്ധപ്പെട്ട സ്ത്രീകളോ, മറ്റ് വ്യക്തികളുടെ ഭാര്യയോ അമ്മയോ സുഖമായി ജീവിക്കുന്നു. മിസിസ് കമല വിജയനും മിസിസ് വീണ വിജയനും സ്വസ്ഥമായി വളരെ ആഢംബരത്തോടെ ജീവിക്കുന്നു. ഞാനിപ്പോഴും കേസുമായി ബുദ്ധിമുട്ടി ജീവിക്കുന്നു'', എന്ന് സ്വപ്ന സുരേഷ്.

പി സി ജോർജ് സ്വപ്നയെ പല തവണ വിളിച്ചുവെന്ന തരത്തിൽ മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് സ്വപ്ന സുരേഷ് പൂർണമായി തള്ളിക്കളയുന്നു. തനിക്ക് സരിതയെ അറിയില്ല. പി സി ജോർജ് തന്നെ വിളിക്കാൻ ശ്രമിച്ചു എന്നത് സത്യമാണ്. എന്നാൽ താൻ പ്രതികരിച്ചിട്ടില്ല. താൻ കോടതിയിൽ രഹസ്യമൊഴി നൽകിയതാണ്. അതിൽക്കൂടുതൽ പറയാൻ തനിക്ക് കഴിയില്ല. താൻ പാവയായിരുന്നു. പലരും പല ആവശ്യങ്ങൾക്കായി എന്നെ ഉപയോഗിച്ചിട്ടുണ്ട്. എന്നാലിപ്പോൾ ഞാനൊരു ജോലി ചെയ്ത് ജീവിക്കുകയാണ്. എന്‍റെ കഞ്ഞിയിൽ പാറ്റയിടരുത് - സ്വപ്ന സുരേഷ് പറയുന്നു.

സ്വപ്ന സുരേഷ് അങ്ങോട്ട് സ്വയം ആവശ്യപ്പെട്ടാണ് ഇന്നലെ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എം ശിവശങ്കറിനും നളിനി നെറ്റോ ഐഎഎസ്സിനും അടക്കം എതിരെ ഗുരുതരമായ ആരോപണങ്ങളോടെയുള്ള രഹസ്യമൊഴി നൽകിയത്.

സ്വപ്ന സുരേഷിന്‍റെ വാക്കുകളിങ്ങനെ:
''ആരാണ് അധികാരത്തിലുള്ളത്, ആരാണ് മുഖ്യമന്ത്രി എന്നതൊന്നും എന്‍റെ വിഷയമല്ല. എനിക്കിതിൽ ഗൂഢാലോചന എന്ന് പറയുമ്പോൾ അത് അംഗീകരിക്കേണ്ട കാര്യമില്ല. എനിക്ക് വ്യക്തിപരമോ രാഷ്ട്രീയമോ ആയ അജണ്ട ഇതിലില്ല. അടിസ്ഥാനപരമായി എനിക്കെതിരെ നാല് കേസ് കോടതിയിലുണ്ട്. അവിടെ സംഭവിച്ച കാര്യങ്ങൾ അന്വേഷണ ഏജൻസികൾക്ക് മുന്നിൽ പറഞ്ഞിട്ടുണ്ട്. അതൊന്നും മാധ്യമങ്ങളോ ജനങ്ങളോ അറിഞ്ഞിട്ടില്ല എന്നതാണ് സത്യം. എനിക്കൊരുപാട് ഭീഷണി ഇപ്പോഴും നിലവിലുണ്ട്. എനിക്ക് ജോലി തന്ന സ്ഥാപനമായ എച്ച്ആർഡിഎസ്സിനും ഭീഷണികളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു. അതുകൊണ്ട് ഞാൻ കരുതുന്നത് ഞാൻ എന്താണ് സംഭവിച്ചത് എന്ന് പറയണം എന്ന് തന്നെയാണ്. അന്വേഷണഏജൻസികൾ എന്നെ വീണ്ടും വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയാണ്. ഇതിന് പിന്നിൽ അജണ്ടയുണ്ടോ എന്ന് ചോദിച്ചാൽ, നോ! എന്നെ ഒന്ന് ജീവിക്കാൻ അനുവദിക്ക്, ഇത് ഒരു അമ്മയെന്ന നിലയിൽ സ്ത്രീയെന്ന നിലയിൽ എനിക്ക് ബുദ്ധിമുട്ടാണ്. കേസ് നല്ല രീതിയിൽ നടക്കണമെന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്'', സ്വപ്ന പറയുന്നു.

പി സി ജോർജ് ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നോ എന്ന ചോദ്യത്തിന് ''തനിക്ക് പി സി ജോർജിനെ വ്യക്തിപരമായി അറിയില്ല'' എന്നായിരുന്നു സ്വപ്നയുടെ മറുപടി.

''മിസിസ് സരിതയെ എനിക്കറിയില്ല. ഞങ്ങൾ ഒരേ ജയിലിൽ ഒരേ സമയത്തുണ്ടായിരുന്നു. അതേ അട്ടക്കുളങ്ങര ജയിലിൽ അവരും ആ സമയത്ത് ശിക്ഷ അനുഭവിക്കുകയായിരുന്നു. ഞാനാ വ്യക്തിയോട് ഒരു ഹലോ പോലും പറഞ്ഞിട്ടില്ല. പി സി ജോർജ് എന്ന് പറയുന്ന വ്യക്തി എന്നെ വിളിച്ചു എന്നാണല്ലോ പറയുന്നത്. സത്യസന്ധമായി സംസാരിക്കുകയാണെങ്കിൽ പി സി ജോർജ് എന്തിന് അത് റെക്കോഡ് ചെയ്ത് പുറത്തുവിടണം? അതിന് പിന്നിലല്ലേ അജണ്ടയുള്ളത്? സരിത അടക്കം തന്‍റെ പ്രസ്താവന രാഷ്ട്രീയമായി ഉപയോഗിക്കരുത്. എനിക്ക് ജീവിക്കണം. എനിക്കെന്‍റെ മക്കളെ വളർത്തണം. പി സി ജോർജോ മറ്റാരോ സംസാരിച്ചത് എനിക്ക് ശ്രദ്ധിക്കണ്ട കാര്യമില്ല''

പി സി ജോർജ് എന്തൊക്കെയോ സ്വപ്ന എഴുതിക്കൊടുത്തിട്ടുണ്ടെന്നാണല്ലോ പറയുന്നത് എന്ന ചോദ്യത്തിന് ''അങ്ങനെയെങ്കിൽ ആ രേഖ പി സി ജോർജ് പുറത്തുവിടട്ടെ'' എന്നായിരുന്നു സ്വപ്നയുടെ മറുപടി.

''ഇപ്പോൾ ഞാനൊരു 164 മൊഴി കൊടുത്തു. അതിനെക്കുറിച്ച് മാത്രമേ ഞാൻ പറയുന്നുള്ളൂ. ഇത്രയും നാളും പറയാത്തത് ഇപ്പോൾ വന്ന് പറയുന്നതല്ല. പറയേണ്ട സമയം വന്നപ്പോൾ പറയുന്നതാണ്. ഇത്രയും നാൾ കേസിൽ ഉൾപ്പെട്ടിട്ടുള്ള, ഞാനത് ആവർത്തിക്കുന്നു, കേസിൽ ഉൾപ്പെട്ടിട്ടുള്ള കാര്യങ്ങളേ ഞാൻ പറയുന്നുള്ളൂ. മുഖ്യമന്ത്രിയുടെ ബാഗേജായതുകൊണ്ട് മാത്രമാണ് കറൻസി ആണെന്ന് കണ്ടെത്തിയിട്ടും ഞങ്ങൾക്ക് അയക്കേണ്ടി വന്നത്'', ഇന്നലത്തെ ആരോപണങ്ങൾ സ്വപ്ന സുരേഷ് ആവർത്തിക്കുന്നു.

Post a Comment

0 Comments