NEWS UPDATE

6/recent/ticker-posts

തട്ടിയെടുത്ത കാര്‍ റോഡരികില്‍ ഉപേക്ഷിച്ചനിലയില്‍, കാറില്‍ ഒന്നേമുക്കാല്‍ കോടി രൂപ

മുണ്ടൂര്‍: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ വേലിക്കാട്ടുനിന്ന് തട്ടിയെടുത്ത തമിഴ്നാട് സ്വദേശികളുടെ കാര്‍ കണ്ടെത്തി. മുന്‍വശത്തെ സീറ്റിനടിയിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 1.78 കോടി രൂപയും കണ്ടെടുത്തു. ശനിയാഴ്ച വൈകീട്ടോടെ തോലനൂര്‍ നൊച്ചൂരിലാണ് റോഡരികില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കാര്‍ കണ്ടെത്തിയത്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല.[www.malabarflash.com]


വെള്ളിയാഴ്ചയാണ് തമിഴ്നാട് സ്വദേശികളായ ബഷീര്‍ (46), ധമീന്‍ (44), അമീന്‍ (52) എന്നിവര്‍ സഞ്ചരിച്ച കാര്‍ വേലിക്കാട്ട് തടഞ്ഞ് കാര്‍ തട്ടിയെടുത്തത്. യാത്രക്കാരായ മൂവരെയും ഇറക്കിവിട്ട് 15 ലക്ഷം രൂപയും കാറും മൂന്ന് മൊബൈല്‍ഫോണുകളും കവര്‍ന്നെന്നാണ് പരാതി. തോലനൂര്‍ നൊച്ചൂര്‍ ഭാഗത്ത് ഉപേക്ഷിച്ച കാര്‍ ശനിയാഴ്ച രാവിലെ ജി.പി.എസ്. സംവിധാനമുപയോഗിച്ച് കോങ്ങാട് പോലീസാണ് ആദ്യം കണ്ടത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന് കോട്ടായി പോലീസും സ്ഥലത്തെത്തി കാര്‍ പരിശോധിച്ചു. തുടര്‍ന്നാണ് വേലിക്കാട്ടുനിന്നു കാണാതായ കാറാണെന്ന് സ്ഥിരീകരിച്ചത്.

500 രൂപയുടെ കെട്ടുകളാക്കി അടുക്കിവെച്ചനിലയിലായിരുന്നു പണം. അതേസമയം, പരാതിയില്‍ നഷ്ടപ്പെട്ടെന്ന് പറയുന്നതിനേക്കാള്‍ കൂടുതല്‍ തുക കണ്ടെടുത്തതോടെ പോലീസും ആശയക്കുഴപ്പത്തിലാണ്. മേലാര്‍കോട് ഭാഗത്ത് കടം കൊടുക്കാനാണ് പണം കൊണ്ടുവന്നതെന്നും 15 ലക്ഷം രൂപ കാറിലുണ്ട് എന്നുമാണ് മൂവര്‍സംഘം പോലീസിനോട് പറഞ്ഞിരുന്നത്.

ഫോറന്‍സിക്- വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പാലക്കാട്, മുണ്ടൂര്‍, കോങ്ങാട് പ്രദേശങ്ങളില്‍ മുമ്പും സമാനമായ രീതിയില്‍ കാര്‍തട്ടിയെടുക്കല്‍ സംഭവങ്ങളുണ്ടായിട്ടുണ്ട്. കുഴല്‍പ്പണക്കടത്തുസംഘങ്ങളാണ് ഇത്തരം സംഭവങ്ങള്‍ക്കുപിന്നിലെന്ന് പോലീസ് പറയുന്നു.

കോങ്ങാട് എസ്.എച്ച്.ഒ. ജെ.ആര്‍. രഞ്ജിത്ത് കുമാര്‍, എസ്.ഐ. കെ. മണികണ്ഠന്‍, സി.പി.ഒ. സാജിത്ത്, ഫൈസല്‍ ഹക്കീം, എ.എസ്.ഐ. രമേഷ് എന്നിവരാണ് പരിശോധനാസംഘത്തിലുണ്ടായിരുന്നത്.

Post a Comment

0 Comments