NEWS UPDATE

6/recent/ticker-posts

ബിഹാർ സ്വദേശിക്ക് കേരളത്തിൽ പുതുജീവൻ; 25 ലക്ഷത്തിന്റെ ശസ്ത്രക്രിയ സൗജന്യമായി നടത്തി കോട്ടയം മെഡിക്കൽ കോളേജ്

കോട്ടയം: മഹാധമനി തകര്‍ന്ന ബീഹാര്‍ സ്വദേശിയായ അതിഥിതൊഴിലാളിയ്ക്ക് കരുതലായി സംസ്ഥാനം. സാമ്പത്തികമായി സഹായിക്കാന്‍ ആരുമില്ലാതിരുന്ന ബീഹാര്‍ സ്വദേശി മനോജ് ഷായ്ക്ക് (42) കോട്ടയം മെഡിക്കൽ കോളേജിൽ പുതുജീവൻ.[www.malabarflash.com]

നെഞ്ചിലേയും വയറിലേയും മഹാധമനി മാറ്റിവച്ച് കരള്‍, ആമാശയം, വൃക്ക, സുഷുമ്‌ന നാഡി എന്നിങ്ങനെ പ്രധാന അവയവങ്ങളിലേക്ക് രക്തം എത്തിക്കാനുള്ള ശസ്ത്രക്രിയയാണ് വിജയകരമായി നടത്തിയത്. സ്വകാര്യ ആശുപത്രികളില്‍ 25 ലക്ഷത്തോളം രൂപ ചെലവ് വരുന്ന അതിസങ്കീര്‍ണ ശസ്ത്രക്രിയയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പൂർണമായും സൗജന്യമായി നടത്തിയത്.

മെയ് ഒന്നാം തീയതിയാണ് അതീവ ഗുരുതരാവസ്ഥയില്‍ മനോജ് ഷായെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചത്. ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള പരിശോധനയില്‍ മഹാധമനി തകര്‍ന്നതായി കണ്ടെത്തി. മനോജിന്റെ ജീവൻ രക്ഷിക്കാൻ അടിയന്തരമായി ശസ്ത്രക്രിയ നടത്തിയേ പറ്റൂ എന്ന സ്ഥിതിയിലായിരുന്നു. 

അതിഥി തൊഴിലാളിയായ മനോജിനൊപ്പം, തൊഴിൽ തേടി കേരളത്തിലെത്തിയ സദോരൻ പ്രദീപ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അടിയന്തര ശസ്ത്രക്രിയയ്ക്കും, അനുബന്ധ സംവിധാനങ്ങള്‍ക്കും ലക്ഷക്കണക്കിന് രൂപ സമാഹരിക്കാൻ സാധിക്കാതെ പ്രദീപ് നിന്നു. തന്റെ സ്ഥിതി പ്രദീപ് ഡോ. ജയകുമാറിനെ അറിയിക്കുകയായിരുന്നു.

ആശുപത്രി ചെലവുകളെല്ലാം വഹിക്കാമെങ്കിലും ശസ്ത്രക്രിയയ്ക്കും അനുബന്ധ ചെലവുകള്‍ക്കും പണം വെല്ലുവിളിയായി. അങ്ങനെയാണ് സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി സഹായമൊരുക്കിയത്. കാസ്പിന്റെ പോര്‍ട്ടബിലിറ്റി സംവിധാനത്തിലൂടെയാണ് മനോജ് ഷായ്ക്ക് സൗജന്യ ചികിത്സയ്ക്ക് നടപടികൾ തുടങ്ങിയത്. ബീഹാറില്‍ നിന്നും രോഗിയുടെ ചികിത്സാ കാര്‍ഡ് ലഭ്യമാക്കാനായി രോഗിയുടെ വിരലടയാളം എടുക്കുകയായിരുന്നു വെല്ലുവിളി. മനോജ് ചികിത്സയിൽ കഴിഞ്ഞ കോട്ടയം മെഡിക്കൽ കോളേജിലെ ഐസിയുവിൽ പ്രത്യേകം ക്രമീകരിച്ച ലാപ്ടോപ് ഉപയോഗിച്ചായിരുന്നു ഇത് സാധിച്ചത്. ബീഹാറില്‍ നിന്ന് അതിവേഗം ചികിത്സാ കാര്‍ഡ് ലഭ്യമാക്കാൻ ഉന്നത തല ഇടപെടലും നടത്തി.

സാങ്കേതിക തടസങ്ങൾ ഏറെയുണ്ടായിട്ടും അത് പരിഗണിക്കാതെ മുന്നോട്ട് പോകാനായിരുന്നു അധികൃതരുടെ തീരുമാനം. ചികിത്സാ കാർഡ് ലഭിച്ച അന്ന് തന്നെ മനോജ് ഷായ്ക്ക് ശസ്ത്രക്രിയ നടത്തിയതും ഇതിനാലാണ്. ശസ്ത്രക്രിയ്ക്ക് ശേഷം മനോജ് ഷായ്ക്ക് അസ്വസ്ഥത ഉണ്ടായിരുന്നു. തുടർ ചികിത്സയും കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു. ശനിയാഴ്ചയാണ് മനോജ് ഷാ ആശുപത്രി വിട്ടത്. ഇനി എത്രയും വേഗം ബിഹാറിലേക്ക് മടങ്ങണമെന്നും ഭാര്യയേയും മൂന്ന് മക്കളെയും കാണണമെന്നുമായിരുന്നു മനോജിന്റെ ആശുപത്രി വിടുമ്പോഴുള്ള ആഗ്രഹം.

Post a Comment

0 Comments